| Tuesday, 21st December 2021, 3:45 pm

ദക്ഷിണ കൊറിയന്‍ വീഡിയോ കണ്ടതിന്റെ പേരില്‍ മൂന്ന് വര്‍ഷത്തിനിടെ കിം ജോങ് ഉന്‍ വധിച്ചത് ഏഴ് പേരെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സോള്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ മനുഷ്യത്വരഹിത നടപടികളുടെ വാര്‍ത്തകള്‍ വീണ്ടും പുറത്തുവരുന്നു.

ദക്ഷിണ കൊറിയന്‍ വീഡിയോ കണ്ടതിന്റെയും വിതരണം ചെയ്തതിന്റെയും പേരില്‍ മൂന്ന് വര്‍ഷത്തിനിടെ ഏഴ് പേരെ കിം വധിച്ചിട്ടുണ്ടെന്നാണ് ഒരു മനുഷ്യാവകാശ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് പറയുന്നത്.

ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ട്രാന്‍സിഷണല്‍ ജസ്റ്റിസ് വര്‍ക്കിംഗ് ഗ്രൂപ്പ് എന്ന സംഘടനയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

2012നും 2015നും ഇടയിലാണ് ഏഴ് പേരെയും വധിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2012 മുതല്‍ 2014 വരെയുള്ള സമയത്തിനിടയില്‍ ആറ് പേരെയും 2015ല്‍ ഒരാളെയും വധിച്ചതായും പറയുന്നു.

ഉത്തര കൊറിയയിലുള്ളവരെ അഭിമുഖം ചെയ്യുകയും അവിടെ ഈ കാലഘട്ടത്തിനിടെ നടന്ന 27 വധശിക്ഷകള്‍ പരിശോധിക്കുകയും ചെയ്താണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഉത്തര കൊറിയയില്‍ നടപ്പിലാക്കുന്ന വധശിക്ഷകളില്‍ മിക്കതും ഫയറിംഗ് സ്‌ക്വാഡിനെ ഉപയോഗിച്ചുള്ളതാണ്.

മയക്കുമരുന്ന്, വേശ്യാവൃത്തി, മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് ചുമത്തിയ കുറ്റങ്ങള്‍ക്കാണ് കൊറിയയില്‍ കൂടുതല്‍ വധശിക്ഷകളും നടപ്പിലാക്കിയിട്ടുള്ളത്.

സൗത്ത് കൊറിയന്‍ സിനിമകളുടെയും മ്യൂസിക് വീഡിയോകളുടെയും സി.ഡികളും അവയടങ്ങിയ യു.എസ്.ബികളും വിറ്റതിന് ഉത്തര കൊറിയയില്‍ മുമ്പ് യുവാവിനെ പൊതുനിരത്തില്‍ വെച്ച് തൂക്കിലേറ്റിയതായും വാര്‍ത്ത പുറത്തുവന്നിരുന്നു. 2021 മെയില്‍ ദക്ഷിണ കൊറിയയിലെ മാധ്യമങ്ങള്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധങ്ങളുയര്‍ന്ന് വരാന്‍ തുടങ്ങിയതില്‍പിന്നെ പബ്ലിക് ആയി നടത്തിയിരുന്ന വധശിക്ഷകള്‍ ഉത്തര കൊറിയ രഹസ്യമായി നടപ്പിലാക്കാന്‍ തുടങ്ങിയെന്നും ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Kim Jong-un executed seven people in three years for watching South Korean videos

We use cookies to give you the best possible experience. Learn more