| Sunday, 21st August 2022, 8:01 am

പശുവിനെ അറുത്ത അഞ്ച് പേരെ കൊന്നു, ഇനിയും കൊല്ലും; മുന്‍ ബി.ജെ.പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പശുവിനെ അറക്കുന്നവരെ കൊല്ലണം എന്നാഹ്വാനവുമായി ബി.ജെ.പി നേതാവ്. ബി.ജെ.പി മുന്‍ എം.എല്‍.എയായ ഗ്യാന്‍ ദേവ് അഹൂജയാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

ഇതുവരെ പശുവിനെ കൊന്നതിന് അഞ്ച് പേരെ കൊലപ്പെടുത്തിയെന്നും അഹൂജ പറയുന്നുണ്ട്.

2017ലും 2018ലും ആള്‍ക്കൂട്ട ആക്രമണം നടത്തിയ പെഹ്‌ലു ഖാന്റെയും, രഖ്ബര്‍ ഖാന്റെയും കൊലപാതകങ്ങളാണ് ഇവയില്‍ രണ്ടെണ്ണം എന്നും പ്രസംഗത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

എന്നാല്‍ മന്ത്രിയുടെ പ്രസ്താവന ബി.ജെ.പി തള്ളി. അഹൂജയുടേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും ബി.ജെ.പി വ്യക്തമാക്കി. ബി.ജെ.പി അല്‍വാര്‍ യൂണിറ്റ് ആണ് ഇത് സംബന്ധിച്ച് പ്രതികരിച്ചത്.

അതേസമയം ഗുജറാത്തില്‍ ഉപമുഖ്യമന്ത്രിയെ പശു ആക്രമിച്ചു. ഗുജറാത്ത് ഉപമുഖ്യന്ത്രി നിതിന്‍ പട്ടേലിനെയാണ് പശു ആക്രമിച്ചത്. ഗുജറാത്തിലെ മൊസൂരില്‍ നടന്ന ഹര്‍ ഘര്‍ തിരംഗ യാത്രയ്ക്കിടെ ആയിരുന്നു സംഭവം. യാത്രക്കിടെ റാലിയിലേക്ക് പശു ഓടിക്കയറുകയായിരുന്നു. പശുവിന്റെ ആക്രമണത്തില്‍ നിതിന്‍ പട്ടേല്‍ അടക്കം അഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പശുവിന്റെ ആക്രമണത്തില്‍ പട്ടേലിന്റെ കാലിന് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയക്കുകയായിരുന്നു.

Content Highlight: Kill everyone who kills cow, says ex bjp mla

We use cookies to give you the best possible experience. Learn more