| Thursday, 20th October 2022, 12:35 pm

കിളികൊല്ലൂര്‍ പൊലീസ് മര്‍ദനം; വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്, ഇടത് പൊലീസ് നയം ഇതല്ലെന്ന് സി.പി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കിളികൊല്ലൂരില്‍ സൈനികനേയും സഹോദരനേയും പൊലീസ് മര്‍ദിച്ച സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്. യുവാക്കളെ വ്യാജ കേസ് ചമച്ച് മര്‍ദിച്ച എസ്.എച്ച്.ഒ, എസ്.ഐ, രണ്ട് പൊലീസുകാര്‍ എന്നിവര്‍ക്കെതിരെയാണ് ഉത്തരവ്.

എസ്.എച്ച്.ഒ വിനോദ്, എസ്.ഐ അനീഷ്, എ.എസ്.ഐ പ്രകാശ് ചന്ദ്രന്‍, സി.പി.ഒ ദിലീപ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. എസ്.എച്ച്.ഒ വിനോദിനോട് സ്‌റ്റേഷന്‍ ചുമതലകളില്‍ നിന്ന് മാറി നില്‍ക്കാനും നിര്‍ദേശമുണ്ട്.

കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ എം.ഡി.എം.എ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പ്രതികളെ കാണാന്‍ വന്ന സൈനികനും സഹോദരനും പൊലീസിനെ ആക്രമിച്ചുവെന്ന കേസ് വ്യാജമാണെന്ന് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്.

പൊലീസിന് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് കിളികൊല്ലൂര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ എസ്.ഐ അനീഷ്, എ.എസ്.ഐ പ്രകാശ് ചന്ദ്രന്‍, സി.പി.ഒ ദിലീപ് എന്നിവരെ സ്ഥലം മാറ്റിയിരുന്നു.

അതിനിടെ, പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ രംഗത്തെത്തി. സംഭവത്തില്‍ നടപടി വേണമെന്നും ഇടത് പൊലീസ് നയം ഇതല്ലെന്നും സി.പി.ഐ ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഓഗസ്റ്റ് മാസം 25ന് പിടികൂടിയ എം.ഡി.എം.എ കേസ് പ്രതികളെ കാണണം എന്നാവശ്യപ്പെട്ട് കരിക്കോട് സ്വദേശികളായ വിഷ്ണു, വിഘ്നേഷ് എന്നിവര്‍ ഉദ്യോഗസ്ഥരെ അക്രമിച്ചുവെന്നാണ് പൊലീസ് ചമച്ച കഥ. എന്നാല്‍ യഥാര്‍ഥത്തില്‍ പ്രതികളെ ജാമ്യത്തിലിറക്കാന്‍ ആവശ്യപ്പെട്ട് സ്റ്റേഷനിലുണ്ടായിരുന്ന സി.പി.ഒ മണികണ്ഠന്‍ വിഘ്നേഷിനെ വിളിച്ചു വരുത്തുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

സ്റ്റേഷനിലെത്തിയ വിഘ്നേഷിനോട് എം.ഡി.എം.എ കേസില്‍ ജാമ്യം നില്‍ക്കാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. പക്ഷേ, മയക്കുമരുന്ന് കേസാണെന്ന് അറിഞ്ഞതോടെ വിഘ്നേഷ് ജാമ്യം നില്‍ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് സ്റ്റേഷന് പുറത്തേക്ക് പോയ വിഘ്നേഷും ഒരു പൊലീസുകാരനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

ഇതിനിടെ, വിഘ്നേഷിനെ അന്വേഷിച്ചെത്തിയ സഹോദരന്‍ വിഷ്ണുവിന്റെ ബൈക്ക് സ്റ്റേഷന് മുന്നിലുണ്ടായിരുന്ന ഓട്ടോയില്‍ തട്ടി. ഇതിന് പിന്നാലെ മഫ്തിയിലുണ്ടായിരുന്ന എ.എസ്.ഐ പ്രകാശ് ചന്ദ്രനുമായുണ്ടായ തര്‍ക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രകാശ് ചന്ദ്രന്‍ തന്നെ ഇവരെ സ്റ്റേഷനിലേക്ക് വലിച്ചു കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നുവെന്നാണ് വിഘ്നേഷ് പറയുന്നത്. ഒപ്പം എം.ഡി.എം.എ കേസ് പ്രതികളുമായി ചേര്‍ത്ത് വ്യാജ കേസ് ചുമത്തിയെന്നും യുവാവ് പറഞ്ഞു.

12 ദിവസമാണ് സൈനികനായ വിഷ്ണുവിനും വിഘ്നേഷിനും ജയിലില്‍ കഴിയേണ്ടിവന്നത്. ജാമ്യത്തില്‍ ഇറങ്ങിയ ഇരുവരും മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് പൊലീസുണ്ടാക്കിയ നാടകമാണ് നിരപരാധികളെ കുടുക്കിയതെന്ന് തെളിഞ്ഞത്.

Content Highlight: Kilikollur police beating; Order for departmental inquiry

We use cookies to give you the best possible experience. Learn more