| Saturday, 13th June 2020, 11:28 am

ഖാര്‍ഗെയെ രാജ്യസഭയിലേക്കയച്ചപ്പോള്‍ വാക്കുപാലിച്ചത് സോണിയ ഗാന്ധി; കോണ്‍ഗ്രസ് അധ്യക്ഷയുടെ ഓപ്പറേഷന്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെ പൂര്‍ത്തിയാവുന്നത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വാഗ്ദാനം. ഖാര്‍ഗെയെ പാര്‍ലമെന്റിലെത്തിക്കുമെന്ന് സോണിയാ ഗാന്ധി വാക്ക് നല്‍കിയിരുന്നു.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നതുവരെ രാഷ്ട്രീയ ജീവിതത്തില്‍ പരാജയം രുചിച്ചിട്ടില്ലാത്ത നേതാവായിരുന്നു ഖാര്‍ഗെ. ലോക്‌സഭാ സീറ്റില്‍ കല്‍ബുര്‍ഗിയില്‍നിന്നും ഖാര്‍ഗെ പരാജയപ്പെട്ടതിന് പിന്നാലെ കോണ്‍ഗ്രസിന്റെ ഈ കരുത്തുറ്റ നേതാവിനെ രാജ്യസഭാ തെരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്റില്‍ എത്തിക്കുമെന്ന് സോണിയ ഗാന്ധി ഉറപ്പുപറഞ്ഞിരുന്നു.

സോണിയയുടെ ഈ പ്രസ്താവനയ്ക്ക് പിന്നാലെ രാജസ്ഥാനില്‍നിന്നും 2019ല്‍ ഗാര്‍ഖെ രാജ്യസഭയിലേക്ക് മത്സരിക്കാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ ഈ സീറ്റിലൂടെ വീണ്ടുമെത്തിക്കാനായിരുന്നു കോണ്‍ഗ്രസ് ശ്രമിച്ചത്. അസമില്‍നിന്നുള്ള മന്‍മോഹന്‍സിങിന്റെ കാലാവധി അവസാനിക്കാനിരിക്കെയായിരുന്നു ഈ നീക്കം.

ഇത്തവണ രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ഒരു സീറ്റുറപ്പായിരുന്നു. യാതൊരു സംശയത്തിനും പുനരാലോചനകള്‍ക്കും ഇടം നല്‍കാതെ കോണ്‍ഗ്രസ് ഖാര്‍ഗെയെ കര്‍ണാടകയില്‍ ഇറക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ ഖാര്‍ഗെയുടെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസും പ്രഖ്യാപിച്ചു.

സംസ്ഥാനഘടകത്തിന് കൂടുതല്‍ പേരുടെ ലിസ്റ്റുണ്ടായിരുന്നെങ്കിലും കേന്ദ്ര നേതൃത്വത്തിന് പൂര്‍ണമായും വിധേയപ്പെട്ടായിരുന്നു തീരുമാനമെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി. ഖാര്‍ഗെ ആദ്യമായാണ് രാജ്യസഭയിലേക്കെത്തുന്നത്.

കൂടുതല്‍ പ്രതിസന്ധികള്‍ക്ക് ഇട നല്‍കാതെ കോണ്‍ഗ്രസ് ജെ.ഡി.എസ് സ്ഥാനാര്‍ത്ഥിയായ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവ ഗൗഡയ്ക്ക് പിന്തുണയറിയിക്കുകയും ചെയ്തു. സോണിയാ ഗാന്ധി ആവശ്യപ്പെട്ടത് പ്രകാരമാണ് ഗൗഡയെ രാജ്യസഭയിലേക്കയക്കുന്നതെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

1996 ല്‍ പ്രധാനമന്ത്രിയായതിന് ശേഷം ഇതാദ്യമായാണ് ദേവഗൗഡ രാജ്യസഭയിലേക്കെത്തുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more