| Sunday, 17th April 2022, 11:24 am

K.G.F. Chapter 2 REVIEW | അടിമുടി രോമാഞ്ചം

അന്ന കീർത്തി ജോർജ്

ഒരു സിനിമയുടെ ആദ്യ ഭാഗം ഉണ്ടാക്കിയ ഹൈപ്പ് അതേപടി രണ്ടാം ഭാഗത്തിലും നിലനിര്‍ത്തുക അല്ലെങ്കില്‍ രണ്ടാം ഭാഗത്തിനായുള്ള ആളുകളുടെ പ്രതീക്ഷക്കൊപ്പം നില്‍ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാസ് പടങ്ങള്‍ കൂടിയാകുമ്പോള്‍ അത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. കെ.ജി.എഫ് 2 അക്കാര്യത്തില്‍ ഒരു വിജയമാണ്.

ഒന്നിന് പിറകെ ഒന്നായി വരുന്ന മാസ് സീനുകള്‍, എല്ലാ കഥാപാത്രങ്ങള്‍ക്കും പഞ്ച് ഡയലോഗുകള്‍, മാസ് ഇംപാക്ട് തരുന്ന വിഷ്വല്‍സും ബാക്ക് ഗ്രൗണ്ട് മ്യൂസികും എല്ലാം ചേര്‍ന്ന് തിയേറ്ററില്‍ മികച്ച എക്സ്പീരിയന്‍സാണ് കെ.ജി.എഫ് നല്‍കുന്നത്.

കെ.ജി.എഫ് ഫാന്‍സിനും ഇത്തരം സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും രണ്ടേ മുക്കാല്‍ മണിക്കൂര്‍ രോമാഞ്ചമാണ് ഈ സിനിമ സമ്മാനിക്കുന്നത്. നേരത്തെ പറഞ്ഞ ഘടകങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്നത് ഇടക്ക് ടയറിങ്ങായി മാറിയതും നായികയെ പ്ലേസ് ചെയ്തിരിക്കുന്നതുമാണ് സിനിമയുടെ ആസ്വാദനത്തെ കുറച്ച് നെഗറ്റീവായി ബാധിച്ചത്.

എന്റെ ഒരു കപ്പ് ഓഫ് ടീ അല്ലാത്തത് കൊണ്ടായിരിക്കും കെ.ജി.എഫിന്റെ ആദ്യ ഭാഗം എനിക്ക് വളരെ മികച്ച അനുഭവമൊന്നുമായിരുന്നില്ല. പക്ഷെ ചില സീനുകളൊക്കെ കംപ്ലീറ്റ് മാസ് ഫീല്‍ തന്നിരുന്നു. എന്നാലും രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കണമെന്നും തോന്നിയിരുന്നില്ല.

പക്ഷെ കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ മുഴുവന്‍ സലാം റോക്കി ഭായി പടര്‍ന്നുപിടിച്ചതും കെ.ജി.എഫിന് വേണ്ടി രാജ്യത്തെ വലിയൊരു വിഭാഗം സിനിമാ പ്രേക്ഷകരും കാത്തിരിക്കുന്നതും ഈ സിനിമയുടെ ഇംപാക്ട് എത്രത്തോളമുണ്ടെന്ന് മനസിലാക്കി തരാന്‍ പറ്റുന്നതായിരുന്നു. കെ.ജി.എഫ് 2 തിയേറ്ററില്‍ പോയി കാണാന്‍ ആഗ്രഹിച്ചതും ഈ കാരണം കൊണ്ടായിരുന്നു.


രണ്ടേ മുക്കാല്‍ മണിക്കൂര്‍ റോക്കി ഭായിയും അയാളുടെ ശത്രുക്കളും അയാള്‍ രക്ഷിക്കുന്ന ജനങ്ങളുമൊക്കെ കാണികളെ കോരിത്തരിപ്പിക്കുകയാണ് കെ.ജി.എഫിന്റെ രണ്ടാം ഭാഗത്തില്‍. ഇത്തരത്തില്‍ ഒരു ഫീല്‍ തരുന്ന പടം നിര്‍മിച്ചതില്‍ സംവിധായകന്‍ പ്രശാന്ത് നീല്‍ തീര്‍ച്ചയായും വലിയ കയ്യടി അര്‍ഹിക്കുന്നുണ്ട്.

വളരെ ലൗഡായ ഒരു സിനിമയാണ് കെ.ജി.എഫ്. ഖനികളും കൊട്ടാരങ്ങളും തോക്കുകളും കാതടപ്പിക്കുന്ന വെടിവെപ്പുകളും വലിയൊരു കൂട്ടം ജനങ്ങളും അലര്‍ച്ചകളും വലിയ വില്ലന്മാരുമൊക്കെയായി എത്തുന്ന സിനിമ ഒന്ന് പിടിവിട്ടു പോയാല്‍ വമ്പന്‍ ഷോയും ഓവറാക്കലുമായി ഫീല്‍ ചെയ്യും. എന്നാല്‍ കെ.ജി.എഫില്‍ ഇതെല്ലാം മികച്ച രീതിയില്‍ ബ്ലെന്‍ഡായി നില്‍ക്കുന്നുണ്ട്. അതിനുപറ്റുന്ന ഒരു പശ്ചാത്തലവും ഭൂമികയും കാഴ്ചക്കാരില്‍ സൃഷ്ടിച്ചുകൊണ്ടും, ചിത്രത്തില്‍ ഉടനീളം ഒരു പ്രത്യേക ഫീല്‍ നിലനിര്‍ത്തിക്കൊണ്ടുമാണ് സിനിമ മുന്നേറുന്നത്.

ടീസറില്‍ കണ്ട പൊലീസ് സ്റ്റേഷന് നേരെ വെടി വെക്കുന്ന സീനില്‍ ആ കാഴ്ച കാണാന്‍ ഇരിക്കുന്ന ഒരു കുട്ടിയെ കാണിക്കുന്നുണ്ട്. പ്രശാന്ത് നീല്‍ എന്ന സംവിധായകന്റെ ഏറ്റവും ബ്രില്യന്റായ മാസ് ഇഫക്ട് തോന്നിയത് ഇത്തരം ചെറിയ സീനുകളിലായിരുന്നു.

പ്രശാന്ത് നീല്‍

തിരക്കഥയും ഡയലോഗുകളും സീനുകള്‍ മേക്ക് ചെയ്തെടുത്തിരിക്കുന്ന രീതിയും പ്രശാന്ത് നീലില്‍ വലിയ പ്രതീക്ഷ വെക്കാമെന്ന് കാണിച്ചു തരുന്നുണ്ട്. ഹൈലി ഡ്രമാറ്റിക്കായ ഡയലോഗുകളാണ് കെ.ജി.എഫിലേത്. ഇത് ആ സിനിമക്ക് ചേരുന്നുണ്ടെന്നും തോന്നി. പക്ഷെ, എല്ലാ കഥാപാത്രങ്ങളും ഉപമകളും പഴഞ്ചൊല്ലുകളും പഞ്ചും ചേര്‍ത്തേ ഡയലോഗ് മാത്രമേ പറയുള്ളൂവെന്ന് നിര്‍ബന്ധം പിടിക്കുംപോലെ തോന്നി.

ചെറിയ കാര്യത്തിന് പോലും ഘടാഘടിയന്‍ മറുപടികളാണ് ഓരോ ക്യാരക്ടേഴ്സും നല്‍കുന്നത്. ഇത് കുറച്ച് ടയറിങ്ങായി ഫീല്‍ ചെയ്തിരുന്നു. ഒരു ഹോസ്പിറ്റല്‍ സീനിലെ അമ്മയുടെ ഡയലോഗൊക്കെ കുറച്ച് കടന്നുപോയില്ലേയെന്ന് തോന്നി. ഇതില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളുള്ളവര്‍ ഉണ്ടാകാം.

ഭുവന്‍ ഗൗഡയുടെ ക്യാമറയും രവി ബസ്രൂരിന്റെ മ്യൂസികുമാണ് കെ.ജി.എഫിനെ കെ.ജി.എഫ് ആക്കുന്നത്. ഉജ്വല്‍ കുല്‍ക്കര്‍ണിയുടെ എഡിറ്റിങ്ങും കൂടി ചേരുന്നതോടെ സിനിമ കുറച്ചുകൂടെ ഹൈ ലെവലില്‍ എത്തുന്നു. യാഥാര്‍ത്ഥ്യവും ഫിക്ഷനും കലര്‍ന്ന കഥാപരിസരത്തെ അല്‍പം മിത്തിക്കല്‍ ഫീല്‍ തരുന്ന രീതിയിലാണ് പ്ലേസ് ചെയ്തിരിക്കുന്നത്.

ആ മൈനിങ്ങ് പ്ലേസിലെ കറുത്ത മണ്ണിനെയും അതിനടിയിലെ സ്വര്‍ണത്തെയും ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള കളര്‍ ടോണാണ് സിനിമക്ക്. ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനും പ്രൊഡക്ഷന്‍ ഡിസൈനും മികച്ചു നില്‍ക്കുന്നുണ്ട്. മൊത്തത്തില്‍ സ്‌റ്റൈലിഷ്.

കെ.ജി.എഫ് 2 മലയാളത്തിലാണ് കണ്ടത്. അടുത്ത കാലത്ത് കണ്ടതില്‍ മികച്ച മൊഴിമാറ്റ ചിത്രങ്ങളിലൊന്നായാണ് അനുഭവപ്പെട്ടത്. മലയാളത്തിലെ ഡയലോഗുകളും പാട്ടിലെ വരികളും ഡബ് ചെയ്തിരിക്കുന്നതും ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നുണ്ട്.

കഥാപാത്രങ്ങളിലേക്ക് വന്നാല്‍, റോക്കി ഭായ് അടുത്ത കാലത്ത് ഏറ്റവും സെലിബ്രേറ്റ് ചെയ്യപ്പെട്ട മാസ് ഹീറോയാണ്. താന്‍ ക്രിമിനലും ബിസിനസ്മാനുമാണെന്ന് പറയുന്ന, നല്ലവനാണെന്നൊന്നും അവകാശപ്പെടാത്തയാളാണ് റോക്കി ഭായി. വയലന്‍സ്, മാസ് ഹീറോയിസം, അമ്മയെ ഓര്‍ക്കുന്ന ഇമോഷണല്‍ രംഗങ്ങള്‍, വില്ലനിസം, ഫൈറ്റ് സീനുകള്‍, പിന്നെ ടോക്സിക് ഫ്ളേര്‍ട്ടിങ്ങ് എന്നിവയാണ് റോക്കിയില്‍ പ്രധാനമായും വരുന്നത്.

റോക്കി ഭായ് എന്ന ക്യാരക്ടറിന് വേണ്ടി ജനിച്ചയാളാണ് യഷ് എന്നുള്ള കമന്റ്സ് സോഷ്യല്‍ മീഡിയയില്‍ കണ്ടിരുന്നു. യഷ് തീര്‍ച്ചയായും ഈ കഥാപാത്രം ആവശ്യപ്പെടുന്ന കരിസ്മ നല്‍കുന്നുണ്ട്. തന്റേതായ രീതിയില്‍ ആ ക്യാരക്ടറിനെ മികച്ചതാക്കുന്നുമുണ്ട്. യഷിന്റെ കരിയറില്‍ റോക്കി ഭായിയെ കവച്ചുവെക്കുന്ന ഒരു റോള്‍ വരികയെന്നത് അത്ര എളുപ്പമാവില്ല. പക്ഷെ റോക്കി ഭായിയുടെ റോള്‍ ആ മേക്കിങ്ങില്‍ മറ്റുള്ള നടന്മാര്‍ക്കും ചെയ്യാന്‍ സാധിക്കുമെന്നാണ് തോന്നുന്നത്.

നായികയായ റീനയുടെ ക്യാരക്ടറിനെ പ്ലേസ് ചെയ്തിരിക്കുന്നതാണ് ഇതില്‍ പ്രോബ്ലമാറ്റിക്കായി തോന്നിയത്. റീനയെ ഫോഴ്സ്ഫുള്ളി കൊണ്ടുവന്ന് നിര്‍ത്തുന്നതിനെ പ്രണയമായി അവതരിപ്പിച്ചിരിക്കുന്നതും, എനിക്ക് എന്റര്‍ടെയിന്‍മെന്റ് വേണം അതിനുവേണ്ടിയാണ് കൊണ്ടുവന്നിരിക്കുന്നതെന്ന് വളരെ ഹീറോയിക്കായി റോക്കി ഭായി പറയുന്നതും സിനിമയില്‍ ടോക്സിക്കായാണ് ഫീല്‍ ചെയ്തത്.

അയാള്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങളേ ധരിക്കാന്‍ പാടുള്ളൂ, എന്നതില്‍ തുടങ്ങിയ നിബന്ധനകള്‍ വെക്കുന്ന റോക്കിയോട് എന്ത് കണ്ടിട്ടാണ് റീനക്ക് പ്രണയം തോന്നുന്നതെന്നും മനസിലായില്ല. ശ്രീനിധി ഷെട്ടി സിനിമ ആവശ്യപ്പെടുന്ന രീതിയില്‍ തന്റെ റോള്‍ ചെയ്തിട്ടുണ്ട്. അര്‍ച്ചന ജോയ്സ് ആദ്യ ഭാഗത്തിലെ പോലെ തന്നെ റോക്കിയുടെ അമ്മയായി വരുന്ന സീനുകളിലെല്ലാം മികച്ചുനില്‍ക്കുന്നുണ്ട്.

സിനിമയില്‍ പിന്നീട് എടുത്ത പറയേണ്ട റോളുകള്‍ റവീന ടണ്ടന്‍, സഞ്ജയ് ദത്ത് എന്നിവരുടെയാണ്. പ്രധാനമന്ത്രി റാമിക സെന്നായി എത്തിയ രവീണ മികച്ച സ്‌ക്രീന്‍ പ്രെസന്‍സ് നേടുന്നുണ്ട്. എന്നാല്‍ റാമിക എന്തുകൊണ്ടാണ് വളരെ പെട്ടെന്ന് കെ.ജി.എഫിനും റോക്കിക്കുമെതിരെ തിരിയുന്നതെന്ന്, അതിന്റെ മോട്ടീവ് അത്രക്ക് മനസിലായില്ല. സഞ്ജയ് ദത്തിന്റെ അധീരയും തിയേറ്ററില്‍ നല്ലൊരു ട്രീറ്റ് തന്നെയായിരുന്നു. മറ്റ് നിരവധി ക്യാരക്ടറുകള്‍ സിനിമയില്‍ വന്നുപോകുന്നുണ്ട്.

Content Highlight: KGF Chapter 2 review

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more