ലോകത്ത് വിവിധ വിശ്വാസ വിഭാഗങ്ങള്‍ പരസ്പരം ആക്രമിച്ച് നശിക്കുമ്പോള്‍ കേരളത്തിന്റെ മത ഐക്യം ലോകത്തിന് മാതൃക: മുഖ്യമന്ത്രി
Keraleeyam 2023
ലോകത്ത് വിവിധ വിശ്വാസ വിഭാഗങ്ങള്‍ പരസ്പരം ആക്രമിച്ച് നശിക്കുമ്പോള്‍ കേരളത്തിന്റെ മത ഐക്യം ലോകത്തിന് മാതൃക: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st November 2023, 1:00 pm

തിരുവനന്തപുരം: കേരള പിറവിയോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കേരളീയം പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിതെളിച്ചു. കേരളത്തിന്റെ നേട്ടങ്ങള്‍ ലോകത്തിന് മുന്നില്‍ എത്തിക്കുകയാണ് കേരളീയത്തിന്റെ ലക്ഷ്യമെന്നും എല്ലാ വര്‍ഷവും കേരളീയം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

’66ാം കേരള പിറവി ദിനത്തില്‍ ഒരു പുതിയ ചുവടാണ് വെക്കുന്നത് കേരളത്തിന്റെ ആകെ മഹോത്സവമായ കേരളീയത്തിന് തുടക്കമാകുകയാണ്. കേരളീയരായതിലുള്ള അഭിമാന മറ്റുള്ളവരൊട് പങ്കുവെക്കാനും അത് ലോകത്തോട് വിളിച്ച് പറയാനുമുള്ള അവസരമാണിത്. ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഒരുമിച്ച് ആഘോഷിക്കാന്‍ എല്ലാവര്‍ഷവും കേരളീയം ഉണ്ടാകും. ഈ ആഘോഷത്തില്‍ പങ്കുചേരാനും ഭാവി കേരളത്തിനുതകുന്ന ആശയങ്ങളും അറിവുകളും പകര്‍ന്ന് നല്‍കാനും ലോകത്തിന്റെ നാനാ ഭാഗത്തുനിന്നുമുള്ള വിദഗ്ദര്‍ പണ്ഡിതര്‍ സന്നിഹിതരായിട്ടുണ്ട്

കേരളത്തിന് എല്ലാ രംഗത്തും തനതായ വ്യക്തിത്വമുണ്ട്. സാമൂഹിക സംസ്‌കാരിക രാഷ്ട്രീയ രംഗത്ത് നമുക്ക് നമ്മുടെതുമാത്രമായ സത്തയുണ്ട്. ഇത് നാം പലപ്പോഴും തിരിച്ചറിയുന്നില്ല. രാജ്യത്തിനും ലോകത്തിനും മുന്നില്‍ അവതരിപ്പിക്കാന്‍ നമ്മുക്ക് കഴിയുന്നില്ല. ഈ സ്ഥിതി മാറേണ്ടതുണ്ട്. കേരളീയതയില്‍ തീര്‍ത്തും അഭിമാനിക്കുന്ന മനസ്സ് കേരളീയര്‍ക്കുണ്ടാകണം. വൃത്തിയുടെ കാര്യത്തില്‍ മുതല്‍ കലയുടെ കാര്യത്തില്‍ വരെ വേറിട്ട് നില്‍ക്കുന്ന കേരളീയതയെ കുറിച്ചുള്ള അഭിമാനബോധം ഇളംതലമുറയിലടക്കം എത്തിക്കാന്‍ നമുക് കഴിയണം ആര്‍ക്കും പിന്നിലല്ല മുന്നിലാണ് കേരളീയര്‍ എന്ന അത്മാഭിമാനത്തിന്റെ പതാക ഉയര്‍ത്താന്‍ കഴിയണം.

അസാധാരണമായ മറ്റാര്‍ക്കും നേടാന്‍ കഴിയാത്ത നേട്ടങ്ങള്‍ കൈവരിക്കാനുള്ള കഴിവ് നമുക്കുണ്ട്. തനത് കലാരംഗം മുതല്‍ ഐ.ടി വരെയും മത്സ്യ ഉത്പാദനം മുതല്‍ ടൂറിസം രംഗം വരെ എല്ലാ മേഖലയിലും വന്‍ സാധ്യതകളാണുള്ളത്. ഭൂപരിഷ്‌കരണം മുതല്‍ വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും ജനകീയവത്കരണത്തിന്റെയും മാതൃകകള്‍ കേരളം സൃഷ്ടിച്ചു. നേട്ടങ്ങളും സാധ്യതകളും അത് അര്‍ഹിക്കുന്ന വിധത്തില്‍ ലോകം തിരിച്ചറിഞ്ഞിട്ടില്ല

പുതിയ കേരളത്തെ മാറുന്ന കേരളത്തെ വിജ്ഞാന സമൂഹത്തിലേക്ക് കുതിക്കുന്ന കേരളത്തെ ലോകസമക്ഷം അവതരിപ്പിക്കാനാണ് കേരളീയത്തിലൂടെ ഉദേശിക്കുന്നത്. കേരളത്തെ കുറിച്ച് അഭിമാനിക്കുകയും കേരളീയതയ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയുമാണ് പരിപാടിയുടെ ഉദ്ദേശം. ഇതിലൂടെ സമസ്ത മേഖലകളിലും കേരളം ലോകശ്രദ്ധ നേടും. ലോക ശ്രദ്ധ കേരളത്തിലേക്ക് വരുന്നതോടുകൂടി കേരളത്തിന്റെ സമസ്ത രംഗങ്ങളിലും പുരോഗതി സാധ്യമാകും.

തിരുവനന്തപുരത്തിന്റെ മുഖമുദ്രയുള്ള ആഘോഷമായി കേരളീയം മാറും. ഒരു നാട്ടില്‍ ഒരു പരിപാടി നടക്കുമ്പോള്‍ സാമൂഹികമായും സാംസ്‌കാരികമായും സാമ്പത്തികമായും ആ നാട് വളരും. ലോകത്തിലെ സാംസ്‌കാരിക പരിപാടികള്‍ക്ക് വേദിയാകുന്ന നഗരങ്ങളുടെ എല്ലാം അനുഭവമിതാണ്.
ലോകത്തിന് മുന്നില്‍ അവതരിപ്പിക്കേണ്ട ഒട്ടേറെ സവിശേഷതകള്‍ കേരളത്തിനുണ്ട്. താഴ്ത്തപ്പെട്ടവനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുന്ന ഓണം മുതലുള്ള സങ്കല്പങ്ങള്‍ ഇതിനുദാഹരണമാണ് . ക്രിസ്മസ്,ബക്രീദ്,ഓണം എന്നിവ ഒറ്റ മനസായി ആഘോഷിക്കുന്ന ജനത. തെയ്യവും തിറയും അടക്കം നിരവധി വിശ്വാസങ്ങള്‍. കേരളം സംഭാവന ചെയ്ത ആയുര്‍വേദ ചികിത്സ, ജലസമ്യദ്ധി, ഹരിതാഭ, നാട്ടു ഭക്ഷണ ഭാഷരീതികള്‍ ഒക്കെ ലോകം അറിയപ്പെടണ്ടതാണ്.
ലോകത്തിന്റെ പല ഭാഗങ്ങളിലും വിവിധ വിശ്വാസ വിഭാഗങ്ങള്‍ പരസ്പരം ആക്രമിച്ച് നശിക്കുമ്പോള്‍ കേരളത്തിന്റെ സംസ്‌കാരിക മത ഐക്യം ലോകത്തിന് മാത്യകയാണ്. ജാതിമത ഭേദമില്ലാതെയാണ് എല്ലാവരും ജീവിക്കുന്നത് അതിന് കാരണം നവോത്ഥാന പ്രസ്ഥാനങ്ങളും ദേശീയപ്രസ്ഥാനങ്ങളും ലോകം അറിയേണ്ടതാണ്. ലോക വികസനത്തില്‍ പങ്കുവഹിച്ച പ്രവാസി സമൂഹത്തെയും ലോക ശ്രദ്ധയില്‍ പെടുത്തണം.

നമ്മുടെ നവോത്ഥാനം ഇതര സംസ്ഥാനത്ത് നിന്ന് വ്യത്യസ്തമാണ്. മലബാര്‍ കലാപവും വൈക്കം സത്യാഗ്രഹവുമെല്ലാം സ്വാതന്ത്ര സമരത്തിന്റെ ഭാഗമാണ്. ദേശീയ പ്രസ്ഥാനങ്ങളും നവോത്ഥാന പ്രസ്ഥാനങ്ങളും വൈകിയാണ് കേരളത്തില്‍ സംഭവിച്ചത് എങ്കിലും അരനൂറ്റാണ്ട് കൊണ്ട് നമ്മള്‍ ഒരു നൂറ്റാണ്ട് ഓടി തീര്‍ത്തു. കമ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യമായി അധികാരത്തിലേറി അധികാരവികേന്ദ്രീകരണം, ജനകീയ ആസൂത്രണം, ക്ഷേമ പെന്‍ഷനുകള്‍ ഏര്‍പ്പെടുത്തുക, സമ്പൂര്‍ണ്ണ സാക്ഷരത ആര്‍ജിക്കുക, സ്ത്രീകളുടെ ശാക്തികരണ പദ്ധതി നടപ്പാക്കുക വഴി ലോകത്തിന്റെ മുന്നേറ്റത്തിനൊപ്പം നീങ്ങി. ലോകത്തെ തന്നെ ഏറ്റവും വലിയ വാണിജ്യ തുറമുഖമായി വിഴിഞ്ഞത്തെ വികസിപ്പിച്ചെടുക്കകയാണ് നാം. യമനരും റോമക്കാരും അറബികളും ചീനക്കാരും ക്രിസ്ത്യനും പണ്ടേ വന്ന നാടാണിത്. സാഹിത്യത്തില്‍ വലിയ സംഭാവന നല്‍കിയവരാണ് നാം . അത് ലോകത്തിന് പരിചയപ്പെടുത്തണം

ലോകമാകെ കോവിഡില്‍ പകച്ചു നിന്നപ്പോള്‍ കേരളം സധൈര്യം നേരിട്ടു. ഒരു ഘട്ടത്തില്‍ പോലും കേരളത്തിന്റെ പൊതുജന ആരോഗ്യ ശേഷി ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. ബെഡുകളോ ഐസിയുകളോ ഓക്‌സിജന്‍ സിലിണ്ടറുകളോ ഒന്നും അപര്യാപ്തമായില്ല. ആ നിലയിലേക്ക് കേരളത്തിന്റെ പൊതുജനാരോഗ്യത്തെ മെച്ചപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞു. താലൂക്ക് ജില്ലാ ആശുപത്രികള്‍ വരെ സൂപ്പര്‍ സ്‌പെഷാലിറ്റികളാകുകയാണ്. കേരളത്തിന്റെ പൊതുജന ആരോഗ്യരംഗത്തെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ്. മെഡിക്കല്‍ ഗവേഷണത്തിനുള്ള സൗകര്യങ്ങള്‍ വിപുലപ്പെടുത്തുകയാണ്. അതിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് ലൈഫ് സയന്‍സ് പാര്‍ക്കിന്‍ മൈക്രോ ബയോ സെന്റര്‍ സ്ഥാപിക്കുന്നത്. പുതിയ മെഡിക്കല്‍ കോളേജുകളെമികവിന്റെ കേന്ദ്രങ്ങളാക്കാന്‍ പദ്ധതിയിടുന്നുണ്ട്. 3800 കോടിയോളം രൂപയുടെ നിക്ഷേപം പൊതുവിദ്യാലയങ്ങളില്‍ നടത്തി. 40000 ക്ലാസ് മുറി ഹൈട്ടക്കായി. ഇതിന്റെ ഫലമായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികള്‍ വര്‍ദ്ധിച്ചു. 2016 ല്‍ 5ലക്ഷം കുട്ടികള്‍ കൊഴിഞ്ഞ് പോയപ്പോള്‍ ഇപ്പോള്‍ 10 ലക്ഷത്തോളം കുട്ടികള്‍ വന്ന് ചേര്‍ന്നു. കൃഷിയിലും നാം മുന്നേറി. തരിശ് ഭൂമി ഏറ്റെടുത്ത് കൃഷി ആരംഭിച്ചു. തൊടുപുഴയില്‍ സ്‌പൈസ് പാര്‍ക്കും വയനാടില്‍ കോഫി പാര്‍ക്കും ചേര്‍ത്തലയില്‍ ഫുഡ്പാര്‍ക്കും ആരംഭിക്കാന്‍ കഴിഞ്ഞു,’ എന്നും മുഖ്യമന്ത്രി പറഞ്ഞു.

content highlight: Keraleeyam 2023  inaugrated by chief minister Pinarayi vijayan