Kerala
ഐ.എസ്.ഐ.എസിലെ 14 മലയാളികള്‍ കൊല്ലപ്പെട്ടു: കൊല്ലപ്പെട്ടവരില്‍ കേരളാ തലവനും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Aug 25, 02:03 am
Friday, 25th August 2017, 7:33 am

കണ്ണൂര്‍: ഭീകരസംഘടനയായ ഐ.എസ്.ഐ.എസില്‍ ചേര്‍ന്ന 14 മലയാളികളും കൊല്ലപ്പെട്ടതായി കേരളാ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരില്‍ ഐ.എസ്.ഐ.എസിന്റെ കേരളാ തലവന്‍ എന്നറിയപ്പെടുന്ന ഷജീര്‍ മംഗലശേരിയും ഉള്‍പ്പെടും.

സിറിയന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് ഇവരില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടത്. കാസര്‍കോട്ടെ നാലുപേരും കണ്ണൂരിലെ മൂന്നുപേരും മലപ്പുറത്ത് രണ്ടുപേരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

ഹഫീസുദ്ദീന്‍, യഹ്യ, മുര്‍ഷിദ്, മര്‍വാന്‍ എന്നിവരാണ് കൊല്ലപ്പെട്ട കാസര്‍കോട് സ്വദേശികള്‍. ഷമീര്‍ പഴഞ്ചിറപ്പള്ളി, മകന്‍ സലിം, ചാലാട്ടെ ഷഫ്‌നാദ് എന്നിവരാണ് കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശികള്‍. കൊണ്ടോട്ടി സ്വദേശിയായ മന്‍സൂര്‍, വാണിയമ്പലത്തെ മുഖദില്‍ പാലക്കാട്ടെ അബു താഹിര്‍, പാലക്കാട്ടെ ഷിബി എന്നിവരും മരിച്ചതായി രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു.


Must Read: കോടതി ശിക്ഷിച്ചാലും മുത്തലാഖ് തുടരും: ജംഇയത്തുല്‍ ഉലമ-ഇ-ഹിന്ദ് സെക്രട്ടറി


ഐ.എസ്.ഐ.എസില്‍ 80 ഓളം മലയാളികളില്‍ ഇനിയുമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും.

ഷജീര്‍ മംഗലശേരി കൊല്ലപ്പെട്ടത്തോടെ മലയാളികളെ ഐ.എസ്.ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തുകൊണ്ടിരുന്ന രണ്ടു സൈറ്റുകളും പ്രവര്‍ത്തന രഹിതമായി. ഷജീര്‍ അഡ്മിനായ അന്‍ഫാറുല് ഖലീഫ, അല്‍ മുജാഹിദുല്‍ എന്നീ സൈറ്റുകള്‍ മലയാളികളെ ഐ.എസ്.ഐ.എസിലേക്ക് ആകര്‍ഷിക്കാനും റിക്രൂട്ട് ചെയ്യാനുമായി ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.