| Thursday, 14th March 2024, 7:43 am

കേരള സര്‍വകലാശാല കലോത്സവം; കോഴ ആരോപണം നേരിട്ട വിധി കര്‍ത്താവ് ആത്മഹത്യ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തില്‍ കോഴ ആരോപണം നേരിട്ട വിധി കര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഷാജി(52)നെ ആണ് ആത്മഹത്യ ചെയ്ത നിലിയിൽ കണ്ടെത്തിയത്. മാർ​ഗംകളിയുടെ ഫലം അട്ടിമറിക്കാൻ ഷാജി കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉയർന്നിരുന്നു.

കേസിലെ ഒന്നാം പ്രതിയായ ഷാജിയെ ബുധനാഴ്ചയാണ് കണ്ണൂരിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പണം വാങ്ങിയിട്ടില്ലെന്നും നിരപരാധിയാണെന്നും ഷാജി തന്റെ ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഷാജിക്ക് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടെ ആണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആരോപണം ഉയര്‍ന്നത് മുതല്‍ ഷാജി അസ്വസ്തനായിരുന്നെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

കേരള സര്‍വകലാശാല കലോത്സവത്തില്‍ മാര്‍ഗംകളിയുടെ ഫലം അട്ടിമറിക്കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ഷാജി ഉള്‍പ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കെ.എസ്.യു ഭരിക്കുന്ന മാര്‍ ഇവാനിയോസ് കോളേജിന് ഒന്നാം സ്ഥാനം ലഭിക്കാതിരിക്കാന്‍ എസ്.എഫ്.ഐ കൈക്കൂലി നല്‍കിയെന്നായിരുന്നു ആരോപണം.

അടുത്തിടെ കേരള സര്‍വകലാശാല കലോത്സവം വലിയ ആരോപണങ്ങള്‍ നേരിട്ടിരുന്നു. കലോത്സവത്തിന് ഇന്‍തിഫാദ എന്ന് പേര് നല്‍കുന്നത് തടഞ്ഞ വി.സിയയുടെ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. കലോത്സവത്തിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ചെന്ന് ആരോപിച്ച് കലോത്സവം തടഞ്ഞ് വെച്ച് വേദിയില്‍ കെ.എസ്.യു പ്രതിഷേധിച്ചിരുന്നു. മാര്‍ഗം കളിയിലെ കോഴ ആരോപണവും വലിയ വിവാദമായിരുന്നു.

Content Highlight: kerala university youth festival judge took his own life after being accused of bribery

Latest Stories

We use cookies to give you the best possible experience. Learn more