| Monday, 4th March 2024, 3:27 pm

കേരള സർവകലാശാല കലോത്സവം; 'ഇൻതിഫാദ' എന്ന് പേര് വിലക്കി വൈസ് ചാൻസലർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിന് ‘ഇൻതിഫാദ’ എന്ന പേരിടുന്നതിന് വിലക്കേർപ്പെടുത്തി വി.സിയുടെ ഉത്തരവ്.
ഇസ്രഈലിനെതിരെ ഫലസ്തീൻ ഉപയോഗിക്കുന്ന പേരാണ് ഇത് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വി.സി മോഹനൻ കുന്നുമ്മൽ പേരിന് വിലക്കേർപ്പെടുത്തിയത്.

ഇസ്രഈലിനെതിരെ ആക്രമണം നടത്താൻ ഹമാസ് ഉപയോഗിച്ച വാക്കാണ് ഇൻതിഫാദ എന്ന് ചൂണ്ടിക്കാട്ടി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന് ഒരു വിഭാഗം വിദ്യാർഥികൾ നേരത്തെ പരാതി നൽകിയിരുന്നു.

ഭീകര സംഘടനകൾ ഉപയോഗിക്കുന്ന വാക്ക് കലോത്സവത്തിന്റെ പേരാക്കുന്നത് ഒഴിവാക്കണമെന്ന് പരാതിക്കാരുടെ ആവശ്യത്തെ തുടർന്ന് അന്വേഷണം നടത്താൻ രജിസ്ട്രാർക്ക് വി.സി നിർദ്ദേശം നൽകിയിരുന്നു.

ഇസ്രയേൽ ഫലസ്തീൻ യുദ്ധവുമായി ബന്ധപ്പെട്ട പദമാണ് ഇൻതിഫാദ എന്നും ഇത് അസ്വസ്ഥത ഉണ്ടാക്കുന്നതിനാൽ പേര് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് കൊല്ലം സ്വദേശി എ.എസ്. ആശിഷ് എന്ന ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു.

ഗസയിൽ ഇസ്രഈലും ഫലസ്തീനും തമ്മിലുള്ള സംഘർഷത്തിൽ നിന്ന് ഉടലെടുത്ത വാക്കാണ് ഇതെന്നും ഹമാസ് പോലുള്ള തീവ്രവാദ, സായുധ സംഘടനകളുമായി ചരിത്രപരമായി ബന്ധപ്പെട്ട് കിടക്കുന്ന പേരാണ് ഇൻതിഫാദ എന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു.

പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഗവർണർക്കും വൈസ് ചാൻസലർക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹരജിയിൽ പറയുന്നുണ്ട്.
ഹരജിയുടെ അടിസ്ഥാനത്തിൽ ഗവർണർക്കും കേരള സർവകലാശാല വൈസ് ചാൻസലർക്കും സർവകലാശാല യൂണിയനും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.

അതേസമയം ഉയർന്നുവരുന്ന പ്രതിരോധം എന്നാണ് ഇൻതിഫാദ എന്ന വാക്കിന്റെ അർത്ഥമെന്നും സർഗാത്മകമായി സർവകലാശാല യൂണിയൻ ഉപയോഗിക്കുന്ന പേരിലും പ്രമേയത്തിലും സർവകലാശാല ഇടപെടാറില്ലെന്നുമാണ് ഡി.എസ്.എസ് രജിസ്ട്രാർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
മാർച്ച് ഏഴ് മുതൽ 11 വരെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലാണ് സർവ്വകലാശാല കലോത്സവം നടക്കുക.

1987 – 1990 കാലഘട്ടത്തിലും 2000-2005 കാലഘട്ടത്തിലും ഇസ്രഈലിനെതിരെ ഫലസ്തീൻ ജനത നടത്തിയ അതിജീവന പ്രക്ഷോഭമാണ് ഇൻതിഫാദ എന്നറിയപ്പെടുന്നത്.

Content Highlight: Kerala University VC bans naming Intifada for university kalolsavam

We use cookies to give you the best possible experience. Learn more