| Sunday, 17th May 2020, 11:04 am

കൊവിഡ് വ്യാപനം കൂടിയാല്‍ സംസ്ഥാനത്തെ 27 ആശുപത്രികള്‍ സമ്പൂര്‍ണ കൊവിഡ് ആശുപത്രികളാക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുകയാണെങ്കില്‍ മെഡിക്കല്‍ കോളേജുകളുള്‍പ്പടെ സംസ്ഥാനത്തെ 27 പ്രധാന ആശുപത്രികള്‍ സമ്പൂര്‍ണ്ണ കൊവിഡ് ആശുപത്രികളാക്കി മാറ്റുമെന്ന് സൂചന. സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കിത്തുടങ്ങിയിട്ടുണ്ട്.

പ്ലാന്‍ എ, പ്ലാന്‍ ബി, പ്ലാന്‍ സി ഇങ്ങനെ തിരിച്ചാണ് കൊവിഡ് ചികിത്സ ആസൂത്രണം ചെയ്തിരിക്കുന്നത്. പുറത്ത് നിന്ന് തിരിച്ചെത്തുന്നവര്‍ക്കായി ആരോഗ്യവകുപ്പ് തയ്യാറാക്കിയ 462 കൊവിഡ് കെയര്‍ സെന്ററുകളിലായി 16144 കിടക്കകള്‍ തയാറായിട്ടുണ്ട്.

രോഗ ലക്ഷണമുള്ളവരെ മാറ്റാന്‍ 207 സര്‍ക്കാര്‍ ആശുപത്രികള്‍ സജ്ജമാക്കി. രോഗികളുടെ എണ്ണം കൂടുകയാണെങ്കില്‍ മെഡിക്കല്‍ കോളേജുകള്‍, ജില്ലകളിലെ പ്രധാന ആശുപത്രികള്‍ എന്നിവയെ പൂര്‍ണമായും കൊവിഡ് ആശുപത്രികളാക്കി മാറ്റും.

125 സ്വകാര്യ ആശുപത്രികളും ഇതിനായി മുന്നോട്ട് വന്നിട്ടുണ്ട്. 11,084 ഐസൊലേഷന്‍ കിടക്കകളും 1679 ഐ.സിയു കിടക്കകളും ഇതിലൂടെ ലഭിക്കും.

ശനിയാഴ്ച കേരളത്തില്‍ 11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേരും സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഇവരില്‍ 7 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 2 പേര്‍ വീതം തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more