ന്യൂദല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവെച്ച തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ നടപടി നിയമവിരുദ്ധമെന്ന സുപ്രീം കോടതി വിധി സംസ്ഥാനത്തിനും ബാധകമെന്ന് കേരളം.
തമിഴ്‌നാട് സര്‍ക്കാരിന്റെ കേസ് പരിഗണിച്ച ബെഞ്ചിലേക്ക് തങ്ങളുടെ ഹരജിയും മാറ്റണമെന്ന് കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ ആവശ്യപ്പെട്ടു. ആവശ്യം പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയോടാണ് കേരളം അഭ്യര്‍ത്ഥിച്ചത്.
ജസ്റ്റിസ് ജെ.ബി. പര്‍ദിവാല ഉള്‍പ്പെട്ട ബെഞ്ചാണ് ഗവര്‍ണര്‍ക്കെതിരായ തമിഴ്‌നാട് സര്‍ക്കാരിന്റെ ഹരജി പരിഗണിച്ചത്. സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കാത്ത പക്ഷം ഹരജി മെയ് 13ന് പരിഗണിക്കാമെന്നും കേരളം വ്യക്തമാക്കി. ഇന്നലെ (ചൊവ്വ) ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ കേരളത്തിന്റെ ഹരജി ഷെഡ്യൂള്‍ ചെയ്തിരുന്നു. എന്നാല്‍ ഹരജി പരിഗണനയ്ക്ക് വന്നിരുന്നില്ല.
ഇതേ തുടര്‍ന്നാണ് പര്‍ദിവാലയുടെ ബെഞ്ചിലേക്ക് ഹരജി മാറ്റണമെന്ന് കേരളം ആവശ്യപ്പെട്ടത്. പിന്നാലെ തമിഴ്‌നാട് വിഷയത്തില്‍ പുറപ്പെടുവിച്ച വിധി കേരളത്തിനും ബാധകമാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി അറിയിച്ചു.
സംസ്ഥാന നിയമസഭ പാസാക്കിയ ഏഴ് ബില്ലുകളില്‍ നാലെണ്ണം തടഞ്ഞുവെച്ച മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്.
നിയമസഭ പാസാക്കുന്ന ബില്ലില്‍ മൂന്ന് മാസത്തിനകവും, രണ്ടാമതും അതേ ബില്‍ പാസാക്കി അയച്ചാല്‍ ഒരു മാസത്തിനകവും തീരുമാനമുണ്ടാകണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍ കേരളം രാഷ്ട്രപതിക്ക് അയച്ച ഏഴു ബില്ലുകളില്‍ ലോകായുക്ത ഭേദഗതി ബില്‍ ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു.
പക്ഷെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ളതുള്‍പ്പെടെ രണ്ട് സര്‍വകലാശാലാ ഭേദഗതി ബില്ലുകള്‍ തടഞ്ഞുവെക്കുകയും നാല് ബില്ലുകള്‍ നിരസിക്കുകയും ചെയ്തിരുന്നു. രണ്ട് വര്‍ഷം വരെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ ബില്ലുകള്‍ തടഞ്ഞുവെച്ചത്.
2021 നവംബര്‍ 12നാണ് സംസ്ഥാന സര്‍ക്കാര്‍ സര്‍വകലാശാല ഭേദഗതി ബില്‍ ഗവര്‍ണര്‍ക്ക് അയച്ചത്. എന്നാല്‍ 2023 നവംബര്‍ 28 വരെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഈ ബില്‍ തടഞ്ഞുവെച്ചത്. തുടര്‍ന്ന് രാഷ്ട്രപതിക്ക് അയക്കുകയും ചെയ്തിരുന്നു. ഇതിനുപുറമെ ലോകായുക്ത ഭേദഗതി ബില്‍ 14 മാസത്തോളമാണ് ആരിഫ് മുഹമ്മദ് ഖാന്‍ പിടിച്ചുവെച്ചത്.
അതേസമയം ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ഭരണഘടന നിലവില്‍ വന്ന ശേഷം ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഇല്ലെന്നുമാണ് ആർ.എൻ. രവിക്കെതിരായ വിധിയിൽ സുപ്രീം കോടതി പറഞ്ഞത്.
Content Highlight: Kerala says Supreme Court verdict against Tamil Nadu Governor is applicable to the state as well