| Wednesday, 10th March 2021, 7:04 pm

വലത് മാറി... ഇടത് മാറി... പി.സി ചാക്കോയുടെ രാഷ്ട്രീയജീവിതം, ഇനിയെങ്ങോട്ട് ?

അശ്വിന്‍ രാജ്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജി പ്രഖ്യാപിച്ചിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ കടുത്ത എതിര്‍പ്പാണ് രാജിക്ക് കാരണമായത്.

എന്നാല്‍ പാര്‍ട്ടിയിലെ കടുത്ത ഗ്രൂപ്പിസമാണ് രാജിക്ക് കാരണമെന്നാണ് പി.സി ചാക്കോ പറഞ്ഞിരിക്കുന്നത്. ന്യുദല്‍ഹിയില്‍ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ചാക്കോയുടെ പടിയിറക്കം.

മുതിര്‍ന്ന നേതാവായ ചാക്കോയുടെ അടുത്ത ചുവട് മാറ്റം എങ്ങോട്ടായിരിക്കുമെന്നാണ് ഉറ്റുനോക്കുന്നത്. എന്‍.സി.പിയിലേക്കോ ബി.ജെ.പിയിലേക്കോ താന്‍ പോകില്ലെന്നാണ് പി.സി ചാക്കോ പറഞ്ഞിരിക്കുന്നത്.

അതേസമയം എന്‍.സി.പി പി.സി ചാക്കോയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. എന്‍.സി.പിയില്‍ വന്നാല്‍ അര്‍ഹിക്കുന്ന വിധത്തില്‍ നേതൃനിരയില്‍ സ്ഥാനം കൊടുക്കുമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞത്.

ഇത് ആദ്യമായിട്ടല്ല പാര്‍ട്ടികളില്‍ നിന്ന് പി.സി ചാക്കോ പിണങ്ങി പോകുന്നത്. കെ.എസ്.യുവിലൂടെയാണ് ചാക്കോ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. 1970 മുതല്‍ 1973 വരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായും 1973-1975 കാലഘട്ടത്തില്‍ സംഘടനയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായും 1975 മുതല്‍ 1979 വരെ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.

ഇതിനിടെ അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ചിക്കമംഗ്ലൂരില്‍ മത്സരിച്ച ഇന്ദിരാഗാന്ധിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണിയടക്കമുള്ള നേതാക്കള്‍ രാജിവെയ്ക്കുകയും ചെയ്തു.

1978-ല്‍ മുഖ്യമന്ത്രി പദം രാജി വെച്ച ആന്റണി ഏറെ വൈകാതെ തന്നെ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ (എ) ഗ്രൂപ്പ് രൂപീകരിച്ചു. ഈ ഗ്രൂപ്പില്‍ പി.സി ചാക്കോയും ഉണ്ടായിരുന്നു.

കോണ്‍ഗ്രസിലെ ഔദ്യോഗിക വിഭാഗം പിന്നീട് കോണ്‍ഗ്രസ് (യു) എന്നറിയപ്പെട്ടു. ഇതിനിടെ ഡി. ദേവരാജ് അരസ് നയിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (അരസ്) എന്നറിയപ്പെട്ട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയും രൂപികരിക്കപ്പെട്ടിരുന്നു.

കര്‍ണാടക, കേരളം, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളില്‍ നിന്നുള്ള പല പാര്‍ലമെന്റംഗങ്ങളും അരസിന്റെയൊപ്പം ചേരുകയുണ്ടായി. ശരദ് പവാറും, ദേവ് കാന്ദ് ബറുവയും, പ്രിയരഞ്ചന്‍ ദാസ് മുന്‍ഷിയും, കെ.പി. ഉണ്ണികൃഷ്ണനും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

1979-ല്‍ എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ ഇടതുപക്ഷത്ത് എത്തിയ കോണ്‍ഗ്രസ് (യു) 1980-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കൊപ്പം ചേര്‍ന്ന് മത്സരിച്ചു.

1980ല്‍ പിറവം മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ചാക്കോ 1980-1981 ലെ ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് മന്ത്രിയായി.

4 മന്ത്രിമാര്‍ പാര്‍ട്ടിക്കുണ്ടായി. എ.കെ.ആന്റണി, ഉമ്മന്‍ ചാണ്ടി, പി.സി.ചാക്കോ, എ.കെ.ശശീന്ദ്രന്‍, എ.സി.ഷണ്‍മുഖദാസ്, ടി.പി.പീതാംബരന്‍ തുടങ്ങിയവരായിരുന്നു നേതൃനിരയില്‍.

ഇതിനിടെ 1981-ല്‍ ശരദ് പവാര്‍ കോണ്‍ഗ്രസ് (അരസ്) പാര്‍ട്ടി പ്രസിഡന്റായപ്പോള്‍ പാര്‍ട്ടിയുടെ പേര് കോണ്‍ഗ്രസ് (സോഷ്യലിസ്റ്റ്) എന്നാക്കി മാറ്റി. 1982ല്‍ ഇടത് മുന്നണിയില്‍ നിന്ന് എ.കെ ആന്റണി കോണ്‍ഗ്രസിലേക്ക് തിരികെ പോയെങ്കിലും പി.സി.ചാക്കോ, എ.സി.ഷണ്‍മുഖദാസ്, ടി.പി.പീതാംബരന്‍, എ.കെ.ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, വി.സി.കബീര്‍, കെ.പി.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ ശരത് പവാറിന്റെ കോണ്‍ഗ്രസ് (സോഷ്യലിസ്റ്റ്) ചേരുകയും ഇടതുമുന്നണിക്ക് പിന്തുണ തുടരുകയും ചെയ്തു.

1982 മുതല്‍ 1986 വരെ കോണ്‍ഗ്രസ് എസിന്റെ സംസ്ഥാന പ്രസിഡന്റായി പി.സി ചാക്കോ പ്രവര്‍ത്തിച്ചു. ഇതിനിടെ 1984 ല്‍ ശരദ് ചന്ദ്ര സിന്‍ഹയുടെ നേതൃത്വത്തില്‍ ഒരു ഘടകം പാര്‍ട്ടിയില്‍ നിന്ന് വിഘടിച്ച് ഇന്ത്യന്‍ കോണ്‍ഗ്രസ് (സോഷ്യലിസ്റ്റ്) – ശരദ് ചന്ദ്ര സിന്‍ഹ എന്ന കക്ഷി രൂപീകരിച്ചു.

1986-ല്‍ ശരദ് പവാറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ലയിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ കേരള ഘടകം ഇതിനെ ശക്തമായി എതിര്‍ത്തു. കേരളത്തിലെ കോണ്‍ഗ്രസ് എസ് ഈ ലയനത്തെ തള്ളിക്കളയുകയായിരുന്നു.

ലയന വിരുദ്ധരുടെ ഒരു അഖിലേന്ത്യാ തല ഗ്രൂപ്പ് ഉണ്ടാക്കാനും എന്തുകൊണ്ട് കോണ്‍ഗ്രസുമായി ലയിക്കരുത് എന്ന് അഖിലേന്ത്യാ നേതാക്കളെ ബോധ്യപ്പെടുത്താനുമായി പി.സി ചാക്കോയേ കേരളത്തിലെ കോണ്‍ഗ്രസ് (എസ്) ഘടകം ചുമതലപ്പെടുത്തി.

എന്നാല്‍  കേരളത്തിലെ എന്‍.സി.പി നേതൃത്വത്തിനെ ഞെട്ടിച്ച് കൊണ്ട് മുംബെെയില്‍ അഖിലേന്ത്യാ യോഗത്തില്‍ എത്തിയ പി.സി ചാക്കോ ലയനത്തെ പിന്തുണയ്ക്കുകയും  പി.സി ചാക്കോ ശരത്പവാറിനൊപ്പം കോണ്‍ഗ്രസില്‍ ലയിക്കുകയും ചെയ്തു.

തുടര്‍ന്ന് 1991 ല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് പി.സി ചാക്കോ ആദ്യമായി ലോക്സഭാംഗമായി. 1996ല്‍ മുകുന്ദപുരത്ത് നിന്നും 1998ല്‍ ഇടുക്കിയില്‍ നിന്നും വീണ്ടും ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

ഇതിനിടെ സോണിയ ഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്റ് ആയും ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവായും തെരഞ്ഞെടുക്കപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ച് സോണിയ ഗാന്ധിയുടെ വിദേശ പൗരത്വത്തെ ചൂണ്ടിക്കാട്ടി ശരത് പവാര്‍ എന്‍.സി.പി എന്ന പാര്‍ട്ടി രൂപീകരിച്ചു. ഇന്ത്യന്‍ കോണ്‍ഗ്രസ് (സോഷ്യലിസ്റ്റ്) – ശരദ് ചന്ദ്ര സിന്‍ഹ വിഭാഗവും എന്‍.സി.പിയില്‍ ലയിച്ചു.

എന്നാല്‍  ശരത് പവാറിനൊപ്പം കോണ്‍ഗ്രസില്‍ എത്തുകയും അദ്ദേഹവുമായി അടുത്ത സൗഹൃദം ഉണ്ടാവുകയും ചെയ്തിരുന്ന  പി.സി ചാക്കോ കോണ്‍ഗ്രസില്‍ തന്നെ ഉറച്ചു നിന്നു.

പക്ഷേ തുടര്‍ന്ന് 1999 ല്‍ നടന്ന ലോക് സഭ തെരഞ്ഞെടുപ്പില്‍ പി.സി ചാക്കോ സി.പി.ഐ.എമ്മിന്റെ കെ സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടു. പിന്നീട് 2009 ല്‍ വീണ്ടും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും 2014ല്‍ ചാലക്കുടിയില്‍ നിന്ന് ഇടത് സ്വതന്ത്രനായി മത്സരിച്ച് ഇന്നസെന്റിനോട് തോല്‍ക്കുകയായിരുന്നു.

2019 ല്‍ താന്‍ മത്സരിക്കാനില്ലെന്ന് പി.സി ചാക്കോ വ്യക്തമാക്കുകയായിരുന്നു. പിന്നീട് 2020ല്‍ ദല്‍ഹിയുടെ ചുമതല പി.സി ചാക്കോയ്ക്ക് ആയിരുന്നു. എന്നാല്‍ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ പാര്‍ട്ടിക്ക് യാതൊരു പ്രതീക്ഷയുമില്ലെന്ന് പരസ്യമായി പി.സി ചാക്കോ പറയുകയും കനത്ത തോല്‍വി നേരിട്ടാല്‍ അതിന് കാരണക്കാരന്‍ അഹമ്മദ് പട്ടേല്‍ ആയിരിക്കുമെന്നും പി.സി ചാക്കോ പറഞ്ഞിരുന്നു.

താന്‍ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങുമെന്നും ചാക്കോ പ്രഖ്യാപിച്ചു. തുടര്‍ന്ന് റിസള്‍ട്ട് വന്നതോടെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ചാക്കോ സ്ഥാനം ഒഴിയുകയും ചെയ്തു.

എന്നാല്‍ തിരികെ കേരളത്തില്‍ എത്തിയ ചാക്കോയെ സ്ഥാനാര്‍ത്ഥി നിര്‍ണയമടക്കമുള്ള നിര്‍ണായക തീരുമാനങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഇപ്പോള്‍ ചാക്കോ പാര്‍ട്ടി വിട്ടിരിക്കുന്നത്.

പി.സി ചാക്കോ വീണ്ടും തന്റെ സുഹൃത്ത് കൂടിയായ ശരത്പവാറിന്റെ പാര്‍ട്ടിയായ എന്‍.സി.പിയിലേക്ക് ചേക്കേറുമോയെന്നാണ് ദേശീയ രാഷ്ട്രീയ രംഗത്ത് ഉള്ളവരടക്കം ഉറ്റുനോക്കുന്നത്.

എന്നാല്‍  ഇടതുപക്ഷത്തേക്ക് പി.സി ചാക്കോ എത്തിയേക്കുമെന്നും വിലയിരുത്തുന്നുണ്ട്. എന്നാല്‍ ഒരു പാര്‍ട്ടിയിലും ചേരാന്‍ തനിക്ക് അടിയന്തിര പദ്ധതിയില്ലെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ ടിക്കറ്റ് തേടുന്നില്ലെന്നും ചാക്കോ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.

‘തനിക്ക് അത്തരം പദ്ധതികള്‍ ഉണ്ടായിരുന്നെങ്കില്‍, എന്‍.സി.പിയിലേക്ക് പോയി അതിന്റെ നേതൃത്വം ഏറ്റെടുക്കുമായിരുന്നു. തനിക്ക് എല്‍.ഡി.എഫിലും എളുപ്പത്തില്‍ ചേരാന്‍ കഴിയുമായിരുന്നു, പക്ഷേ ് അത്തരമൊരു ഉദ്ദേശ്യമില്ല’ എന്നാണ് ചാക്കോ പറയുന്നത്.

കോണ്‍ഗ്രസില്‍ നിന്ന് രാജി പ്രഖ്യാപിച്ചതുമുതല്‍ ഇടതുപക്ഷ നേതാക്കളില്‍ നിന്ന് തനിക്ക് കോളുകള്‍ വരുന്നുണ്ടെന്നും ചാക്കോ പറയുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പി.സി ചാക്കോ ഇടതുപക്ഷ മുന്നണിയുടെ ഭാഗമാകുമോയെന്നും രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kerala Politics: Who is PC Chacko and what will he do next? Is the target NCP or BJP?

അശ്വിന്‍ രാജ്

ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more