| Wednesday, 30th November 2022, 2:13 pm

വിഴിഞ്ഞത്തേക്കുള്ള ഹിന്ദു ഐക്യവേദി മാര്‍ച്ച് പൊലീസ് തടയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയെ അനുകൂലിച്ചും സമരസമിതിക്കെതിരെയും ഹിന്ദു ഐക്യവേദി ബുധനാഴച വെകുന്നേരം നടത്തുന്ന മാര്‍ച്ചിന് പൊലീസ് അനുമതിയില്ല. സംഘര്‍ഷ മേഖലയില്‍ മാര്‍ച്ച് എത്താന്‍ അനുവദിക്കില്ലെന്ന് ഡി.ഐ.ജി ആര്‍. നിശാന്തിനി പറഞ്ഞു.

മാര്‍ച്ച് തടയാനുള്ള പൊലീസ് ക്രമീകരണം ഏര്‍പ്പെടുത്തി. വിഴിഞ്ഞം സംഘര്‍ഷത്തില്‍ തീവ്രസംഘടനകള്‍ ഉള്ളതായി ഇപ്പോള്‍ വിവരമില്ലെന്നും ഡി.ഐ.ജി പറഞ്ഞു.

പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകും. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തില്‍ എന്‍.ഐ.എ വിവരം തേടിയോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും  ഡി.ഐ.ജി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഹിന്ദു ഐക്യവേദി നടത്തുന്ന മാര്‍ച്ചിന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. മാര്‍ച്ച് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ഉത്തരവാദികള്‍ സംഘടനയായിരിക്കുമെന്ന് നോട്ടീസില്‍ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രകോപന പ്രസംഗം, മുദ്രാവാക്യം എന്നിവ പാടില്ലെന്നും ഉച്ചഭാഷിണി ഉപയോഗിക്കരുതെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പൊലീസിന്റെ അനുമതി തേടാതെ മാര്‍ച്ച് നടത്താനായിരുന്നു ഹിന്ദു ഐക്യവേദിയുടെ ശ്രമം.
വിഴിഞ്ഞത്ത് ലത്തീന്‍ അതിരൂപത നടത്തുന്ന സമര പേക്കൂത്ത് അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി പറഞ്ഞിരുന്നു.

ഇനി ആക്രമിച്ചാല്‍ എളുപ്പത്തില്‍ തിരികെ പോകില്ലെന്നും, അക്രമം ചെറുക്കാന്‍ പ്രദേശവാസികള്‍ക്കൊപ്പം ദേശീയ പ്രസ്ഥാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റവരേയും ജനകീയ പ്രതിരോധസമിതി പ്രവര്‍ത്തകരേയും സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, വിഴിഞ്ഞം സമരസമിതി നേതാവ് ഫാ. തിയോഡോഷ്യസ് മന്ത്രി അബ്ദുറഹിമാനെതിരെ നടത്തിയ വിദ്വേഷ പ്രസ്താവനക്കെതിരെ കേരള മുസ്‌ലിം ജമാഅത്ത് രംഗത്തെത്തി.

‘അബ്ദുറഹിമാന്‍ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്’ എന്ന വിഴിഞ്ഞം തുറമുഖ നിര്‍മാണവിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാ. ഡിക്രൂസിന്റെ പരാമര്‍ശത്തില്‍ അതിശക്തമായി പ്രതിഷേധിക്കുന്നുവെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ആ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണം. കേരളത്തിന്റെ മതേതര മനസിനെ മുറിവേല്‍പ്പിച്ച അത്തരമൊരു പരാമര്‍ശത്തോടുള്ള നിലപാട് വ്യക്തമാക്കാന്‍ വിഴിഞ്ഞം സമരത്തിന് നേതൃത്വം നല്‍കുന്ന തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ നേതൃത്വം തയാറാവണമെന്നും കേരള മുസ്‌ലിം ജമാഅത്ത് കൂട്ടിച്ചേര്‍ത്തു.

രാജ്യസ്നേഹമുള്ള ആര്‍ക്കും സമരത്തെ അംഗീകരിക്കാനാകില്ലെന്ന് സീ പോര്‍ട്ട് കമ്പനി സംഘടിപ്പിച്ച സെമിനാറില്‍ ഫിഷറീസ് മന്ത്രി വി. അബ്ദുറഹിമാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മന്ത്രിയുടെ പ്രസ്താവനക്ക് മറുപടിയായി അബ്ദുറഹിമാന്റെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്ന ഫാ. ഡിക്രൂസിന്റെ പരാമര്‍ശമാണ് വന്‍ വിവാദം സൃഷ്ടിച്ചത്.

‘അബ്ദുറഹിമാന്റെ പേരില്‍ തന്നെ ഒരു തീവ്രവാദിയുണ്ട്. അബ്ദുറഹിമാന്‍ യഥാര്‍ത്ഥത്തില്‍ മത്സ്യത്തൊഴിലാളികളുടെ കാര്യം നോക്കേണ്ട മന്ത്രിയാണ്. എന്നാല്‍ ആ വിടുവായനായ അബ്ദുറഹിമാന്‍ അഹമ്മദ് ദേവര്‍കോവിലിന് വേണ്ടിയാണ് സംസാരിക്കുന്നത്.

രാജ്യദ്രോഹം ചെയ്തത് ആരാണെന്ന് കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് നടന്ന സംഭവങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് മനസിലാകും അബ്ദുറഹിമാനേ. അബ്ദുറഹിമാന്റെ ഗുണ്ടകളെ അഴിഞ്ഞാടാന്‍ വിട്ടതുകൊണ്ടാണ് ഞങ്ങളില്‍ 124 മത്സ്യത്തൊഴിലാളികള്‍ക്ക് നിഷ്‌കരുണം അടിയേറ്റത്. ഞങ്ങള്‍ രാജ്യദ്രോഹികളായിരുന്നെങ്കില്‍ അബ്ദുറഹിമാനെ പോലെ ഏഴാംകൂലി മന്ത്രിമാരൊന്നും ഇവിടെ ഭരിക്കില്ലായിരുന്നു,’ എന്നായിരുന്നു ഫാ. ഡിക്രൂസ് പറഞ്ഞത്.

ഫാ. ഡിക്രൂസിന്റെ വാക്കുകള്‍ വലിയ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെ പ്രതികരണത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് വിഴിഞ്ഞം സമരസമിതി പ്രതിനിധികള്‍ രംഗത്തെത്തിയിരുന്നു. തങ്ങളെ രാജ്യദ്രോഹികളെന്ന് വിളിച്ചതിന് മറുപടിയായി നടത്തിയ പരാമര്‍ശം മാത്രമാണെന്നാണ് ഇവര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞത്. ആര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സമിതി പ്രതിനിധികള്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഫാ. തിയോഡോഷ്യസ് ഡിക്രൂസ് വിമര്‍ശനങ്ങളോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Content Highlight: Kerala Police denies Permission to Hindu Aikya Vedi March

We use cookies to give you the best possible experience. Learn more