കാനത്തിന് അന്തിമോപചാരം അര്‍പ്പിച്ച് കേരളം
Kerala News
കാനത്തിന് അന്തിമോപചാരം അര്‍പ്പിച്ച് കേരളം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th December 2023, 12:00 pm

കോട്ടയം: അന്തരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട നല്‍കി കേരളം. ഞായറാഴ്ച രാവിലെ 11ന് ജന്മനാടായ കാനത്തെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ ഭൗതികശരീരം സംസ്‌കരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, മന്ത്രിമാര്‍, മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ കാനത്തിന് അന്തിമോപചാരം അര്‍പ്പിച്ചു.

വെള്ളിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് കാനം അന്തരിച്ചത്. പ്രമേഹരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാനം ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്ത് നിന്ന് ഞായറഴ്ച പുലര്‍ച്ചയോടെയാണ് കാനത്തെ വീട്ടില്‍ എത്തിയത്. മന്ത്രിമാരായ കെ. രാജന്‍, പി. പ്രസാദ്, ബിനോയ് വിശ്വം എം.പി, കാനത്തിന്റെ മകന്‍ സന്ദീപ് എന്നിവര്‍ വിലാപയാത്രയോടൊപ്പം ഉണ്ടായിരുന്നു.

കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തില്‍ വി കെ പരമേശ്വരന്‍ നായരുടെ മകനായി 1950 നവംബര്‍ 10ന് ജനിച്ച രാജേന്ദ്രന്‍ എഴുപതുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് പ്രവേശിക്കുന്നത്.

ഏഴും എട്ടും കേരള നിയമസഭകളിലേക്ക് വാഴൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 2015 മുതല്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി ആയിയരുന്നു.

content highlights: Kerala pays last respects to Kanam