| Wednesday, 16th December 2020, 9:33 am

പാലായിലെ തന്ത്രങ്ങള്‍; ജോസ്.കെ മാണിയെ കൈവിട്ടത് യു.ഡി.എഫിന് തിരിച്ചടിയായോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാല: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കേരളം ഉറ്റുനോക്കുന്ന ഫലങ്ങളിലൊന്നാണ് പാല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പാലായില്‍ നിന്നുള്ള ആദ്യ ഫലം പുറത്ത് വരുമ്പോള്‍ ജോസ് വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്.ഇതുവരെ ഫലം വന്ന അഞ്ചു വാര്‍ഡുകളിലും ജോസ്.കെ മാണി പക്ഷമാണ് വിജയിച്ചത്.

പാലാ മുന്‍സിപ്പാലിറ്റിയില്‍ ആദ്യത്തെ ആറു വാര്‍ഡുകളില്‍ എല്‍.ഡി.എഫാണ് മുന്നേറുന്നതെന്നും എല്‍.ഡി.എഫ്- ജോസ്. കെ മാണി കൂട്ടുകെട്ട് ഫലം കണ്ടുവെന്ന സൂചനയാണ് നല്‍കുന്നത്.

സീറ്റു തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ജോസ്.കെ മാണി ഇടതു മുന്നണിയില്‍ എത്തുന്നത്. കേരളമാകെ ചര്‍ച്ച ചെയ്ത രാഷ്ട്രീയ നീക്കമായിരുന്നു കേരള കോണ്‍ഗ്രസ് ജോസ് പക്ഷം എല്‍.ഡി.എഫിലെത്തിയത്. പാലായില്‍ ജോസ്.കെ മാണി-എല്‍.ഡി.എഫ് കൂട്ടുകെട്ട് വിജയിച്ചാല്‍ പി.ജെ.ജോസഫ് വിഭാഗത്തിനും യു.ഡി.എഫിനും അത് വലിയ തിരിച്ചടിയാകും.

കേവലം പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സീറ്റിനെ ചൊല്ലി കെ.എം മാണിയുടെ പാര്‍ട്ടിയെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്ന് എല്‍.ഡി.എഫില്‍ എത്തിയതിന് പിന്നാലെ ജോസ്.കെ മാണി പറഞ്ഞിരുന്നു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലം പുറത്ത് വരുമ്പോള്‍ കോര്‍പ്പറേഷനുകളില്‍ എല്‍.ഡി.എഫിനും മുന്‍സിപ്പാലിറ്റികളില്‍ യു.ഡി.എഫിനുമാണ് മുന്നേറ്റം.

കൊവിഡ് കാലത്തെ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത് 2 കോടി പത്ത് ലക്ഷത്തോളം വോട്ടര്‍മാരാണ്. 74899 സ്ഥാനാര്‍ത്ഥികളാണ് മത്സരത്തിനിറങ്ങിയത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഉള്ളത്. കുറവ് വയനാട് ജില്ലയിലാണ്.

941 ഗ്രാമപഞ്ചായത്തുകളുടെയും 152 ബ്ലോക്ക് പഞ്ചായത്തുകളുടെയും 14 ജില്ലാ പഞ്ചായത്തുകളുടെയും 86 മുനിസിപ്പാലിറ്റികളുടെയും 6 കോര്‍പ്പറേഷനുകളുടെയും വിധിയറിയാനാണ് കേരളം കാത്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Local Body election: Pala Muncipality results favorable for Jose k mani

We use cookies to give you the best possible experience. Learn more