ദിവസവും വാര്‍ത്താ സമ്മേളനം നടത്തിയാല്‍ വോട്ട് കിട്ടില്ല, അരോചകമായ വാര്‍ത്താസമ്മേളനമല്ലാതെ മറ്റെന്തുചെയ്തു; ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കുമെതിരെ നേതാക്കള്‍
Kerala
ദിവസവും വാര്‍ത്താ സമ്മേളനം നടത്തിയാല്‍ വോട്ട് കിട്ടില്ല, അരോചകമായ വാര്‍ത്താസമ്മേളനമല്ലാതെ മറ്റെന്തുചെയ്തു; ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കുമെതിരെ നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th December 2020, 1:20 pm

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നേതാക്കള്‍.

പരാജയം മറച്ചുവെച്ചിട്ട് കാര്യമില്ലെന്നും തോല്‍വി അംഗീകരിക്കാനുള്ള സുതാര്യതയാണ് സമിതിക്കുള്ളില്‍ വേണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
സംഘടനാപരമായ പാളിച്ചകളാണ് പരാജയത്തിന് കാരണമായത്. കുത്തഴിഞ്ഞ സംഘടനാ സംവിധാനവും കാലഹരണപ്പെട്ട നേതൃത്വവുമാണ് കോണ്‍ഗ്രസിനുള്ളതെന്നും വിമര്‍ശനം ഉയര്‍ന്നു

വി.ഡി. സതീശന്‍, പി.സി. ചാക്കോ, കെ. മുരളീധരന്‍, കെ. സുധാകരന്‍, പി.ജെ. കുര്യന്‍, ഷാനിമോള്‍ ഉസ്മാന്‍, ബെന്നി ബഹനാന്‍, പി.സി. വിഷ്ണുനാഥ് തുടങ്ങിയവരാണ് നേതൃത്വത്തെ കടന്നാക്രമിച്ച് രംഗത്തെത്തിയത്.

നേതാക്കള്‍ പരസ്പരം പുകഴ്ത്തിക്കോളൂ. എന്നാല്‍ പ്രവര്‍ത്തകര്‍ അംഗീകരിക്കില്ല. ജനം ചോദ്യം ചെയ്യുന്ന സാഹചര്യം വന്നേക്കാം. അരോചകമായ വാര്‍ത്താസമ്മേളനം അല്ലാതെ കെ.പി.സി.സി എന്തു ചെയ്തു എന്നും ഷാനിമോള്‍ ഉസ്മാന്‍ ചോദിച്ചു.

ഗ്രൂപ്പ് വീതം വെപ്പിനിടയില്‍ സംഘടനയുടെ കാര്യം എല്ലാവരും മറന്നു. താന്‍ കൊവിഡ് ബാധിച്ച് ഒരു മാസത്തോലം ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് വിളിച്ചുപോലും ചോദിച്ചില്ലെന്ന് ഷാനിമോള്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്ത് പഞ്ചായത്തുകള്‍ കൂടുതല്‍ കിട്ടിയെന്ന മുല്ലപ്പള്ളിയുടെ അഭിപ്രായത്തിന് ‘അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും പത്ത് സീറ്റ് കൂടുതല്‍ കിട്ടിയാല്‍ മതിയോ’ എന്നായിരുന്നു പിസി വിഷ്ണുനാഥിന്റെ പ്രതികരണം.

സ്ഥാനാര്‍ഥികളെ സാമ്പത്തികമായി സഹായിക്കാന്‍ കഴിഞ്ഞോ? പോസ്റ്റര്‍ അടിച്ചു കൊടുക്കാനെങ്കിലും പറ്റിയോ? ബി.ജെ.പിയും സി.പി.ഐ.എമ്മും സാമൂഹിക മാധ്യമങ്ങളെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തിയപ്പോള്‍ കോണ്‍ഗ്രസ് എന്തുചെയ്തുവെന്ന് വിഷ്ണുനാഥ് ചോദിച്ചു.

ഇത്തരത്തിലാണ് പ്രവര്‍ത്തനമെങ്കില്‍ ആറുമാസം കഴിഞ്ഞ് നിയമസഭാ തോല്‍വി ചര്‍ച്ച ചെയ്യാനും ഇതുപോലെ യോഗം കൂടാമെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

എല്ലാദിവസവും പത്രസമ്മേളനം നടത്തിയതുകൊണ്ട് വോട്ടു കിട്ടില്ല. കണക്കും ന്യായീകരണങ്ങളും നിരത്തുന്ന നേതൃത്വത്തിന് കെ.പി.സി.സി ആസ്ഥാനമിരിക്കുന്ന മണ്ഡലം കമ്മിറ്റിയില്‍ എങ്കിലും അതു പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയുമോ? തോറ്റെന്നു സമ്മതിക്കാന്‍ എങ്കിലും തയാറാകുമോ? കിറ്റ് കൊടുത്തതു കൊണ്ടാണ് യു.ഡി.എഫ് തോറ്റതെങ്കില്‍ ചില ജില്ലകളില്‍ മാത്രം ജയിക്കുമോ? വി.ഡി സതീശന്‍ ചോദിച്ചു.

താഴെത്തട്ടുമുതല്‍ അഴിച്ചുപണി കൂടിയേതീരൂവെന്നു കെ. സുധാകരന്‍ പറഞ്ഞു. പ്രവര്‍ത്തിക്കാത്തവരെ മാറ്റണം. തെരഞ്ഞെടുപ്പുപ്രവര്‍ത്തനത്തിന്റെ പേരില്‍ നടന്നത് ഗ്രൂപ്പുകളി മാത്രമാണെന്നു പി.ജെ. കുര്യന്‍ ആരോപിച്ചു. സ്ഥാനാര്‍ഥിനിര്‍ണയം പാളി എന്ന അഭിപ്രായം എല്ലാവരും പങ്കുവെച്ചു.

ന്യൂനപക്ഷ വോട്ടുകള്‍ എല്‍.ഡി.എഫിലേക്കും ഭൂരിപക്ഷ വോട്ടുകള്‍ ബി.ജെ.പിയിലേക്കും പോവുന്നത് തടയണം. ശക്തികേന്ദ്രങ്ങളിലെ വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ നടപടിയുണ്ടാവണമെന്നും യോഗത്തില്‍ ചര്‍ച്ചയുയര്‍ന്നു.

വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം സംബന്ധിച്ച തര്‍ക്കത്തിനിടെ, ഭൂരിപക്ഷ വോട്ടുകള്‍ ബി.ജെ.പി കൊണ്ടുപോയി. ന്യൂനപക്ഷ വോട്ടുകളാകട്ടെ ഇടതുപക്ഷവും കൈക്കലാക്കി. ഇത് തടയാനാകണം. മധ്യകേരളത്തിലും മധ്യതിരുവിതാകൂറിലും കോണ്‍ഗ്രസിന്റേയും യു.ഡി.എഫിന്റേയും പരമ്പരാഗത വോട്ടില്‍ അതിശക്തമായ ചോര്‍ച്ചയുണ്ടായത് ഗുരുതരമാണ്.

ക്രിസ്ത്യന്‍ വോട്ടുകളില്‍ മാറ്റുണ്ടായി. അത് ജോസ്.കെ.മാണിയുടെ ഇടതുമുന്നണി പ്രവേശം കൊണ്ടുമാത്രമല്ല. ന്യൂനപക്ഷ മേഖലകളിലും വോട്ട് ഗതിയില്‍ മാറ്റമുണ്ടായതായാണ് വിലയിരുത്തല്‍. തിരുത്തല്‍ നടപടികള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നടത്തണമെന്നും യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. തിരുത്തല്‍ നടപടികള്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് വേണമെന്നും ആവശ്യമുയര്‍ന്നു.

തോല്‍വി വിലയിരുത്താനായി രണ്ടു ദിവസത്തെ സമ്പൂര്‍ണ നേതൃയോഗം ചേരാന്‍ രാഷ്ട്രീയകാര്യസമിതി യോഗം തീരുമാനിച്ചു. ജനുവരി 7, 8 തീയതികളിലായിരിക്കും യോഗം. നാളെ കെ.പി.സി.സി ഭാരവാഹിയോഗം അടിയന്തരമായി ചേരും. ജില്ലയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് നല്‍കണം. 140 നിയോജക മണ്ഡലങ്ങള്‍ക്കും സെക്രട്ടറിമാര്‍ക്കു ചുമതല കൈമാറാനും തീരുമാനിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Local Body Election Loss Criticism Against KPCC