| Wednesday, 16th December 2020, 9:09 am

കൊച്ചിയില്‍ ഒരു വോട്ടിന് ബി.ജെ.പിയോട് പരാജയപ്പെട്ട് യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ യു.ഡി.എഫിന് തിരിച്ചടി. കൊച്ചി കോര്‍പ്പറേഷനിലെ യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എന്‍.വേണുഗോപാല്‍ തോറ്റു. ബി.ജെ.പിയുമായി ഒരു വോട്ട് വ്യത്യാസത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോറ്റത്. പത്മകുമാരിയാണ് ഇവിടെ ജയിച്ചത്.

അതേസമയം കൊച്ചി കോര്‍പ്പറേഷനില്‍ യു.ഡി.എഫ് ഭരണം നിലനിര്‍ത്തുമെന്ന് തന്നെയാണ് ആദ്യ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ എന്‍. വേണുഗോപാലിന്റെ പരാജയം യു.ഡി.എഫിനെ ഞെട്ടിച്ചിരിക്കുകയാണ്. കൊച്ചി കോര്‍പ്പറേഷനില്‍ യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റില്‍ മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റത് ചര്‍ച്ചയാകും.

കൂടാതെ കോണ്‍ഗ്രസിനിടയില്‍ തന്നെ എന്‍.വേണുഗോപാലിന്റെ സ്ഥാനാര്‍ത്ഥിതിത്വവുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് വഴക്കുകള്‍ നിലനിന്നിരുന്നു.

തോറ്റതിന് പിന്നാലെ പ്രതികരണവുമായി എന്‍. വേണുഗോപാല്‍ രംഗത്തെത്തിയിട്ടുണ്ട്. നാല്‍പത് അമ്പത് വോട്ടിന് ജയിക്കുന്ന സീറ്റാണ്. സാങ്കേതിക കാരണങ്ങളാണ് ബി.ജെ.പി ജയിക്കാന്‍ കാരണമായതെന്ന് എന്‍.വേണുഗോപാല്‍ പറഞ്ഞു. പാര്‍ട്ടി തന്നോടൊപ്പം തന്നെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് കാലത്തെ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത് 2 കോടി പത്ത് ലക്ഷത്തോളം വോട്ടര്‍മാരാണ്. 74899 സ്ഥാനാര്‍ത്ഥികളാണ് മത്സരത്തിനിറങ്ങിയത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഉള്ളത്. കുറവ് വയനാട് ജില്ലയിലാണ്.

941 ഗ്രാമപഞ്ചായത്തുകളുടെയും 152 ബ്ലോക്ക് പഞ്ചായത്തുകളുടെയും 14 ജില്ലാ പഞ്ചായത്തുകളുടെയും 86 മുനിസിപ്പാലിറ്റികളുടെയും 6 കോര്‍പ്പറേഷനുകളുടെയും വിധിയറിയാനാണ് കേരളം കാത്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Local Body Election 2020 Counting Update, UDF Kochi Mayor failed, BJP wins with one vote difference

We use cookies to give you the best possible experience. Learn more