Daily News
കേരളം കുട്ടികളെ കടത്തുന്നതിന്റെ കേന്ദ്രമെന്ന് കൈലാഷ് സത്യാര്‍ത്ഥി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Oct 13, 04:46 am
Monday, 13th October 2014, 10:16 am

kailash-sathyarthi01[]ന്യൂദല്‍ഹി: കേരളം കുട്ടികളെ കടത്തുന്നതിന്റെ കേന്ദ്രമെന്ന് സമാധാനത്തിനുള്ള നോബേല്‍ സമ്മാനജേതാവ് കൈലാഷ് സത്യാര്‍ത്ഥി. കുട്ടികളെ കടത്തുന്നത് തടയാന്‍ കേരള സര്‍ക്കാര്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക ഭേദമില്ലാതെ കുട്ടികളെ പഠിപ്പിക്കുന്ന സംസ്ഥാനമായിരുന്നു കേരളം എന്നും എന്നാല്‍ ഇപ്പോള്‍ കേരളത്തിലേക്ക് കുട്ടികളെ കടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലാലയുമായി ചേര്‍ന്ന് കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള പരിപാടികളില്‍ ഏര്‍പ്പെടുമെന്നും മലാലയെ കാണുമ്പോള്‍ ഇതിനെക്കുറിച്ച് സംസാരിക്കുമെന്നും കൈലാഷ് സത്യാര്‍ത്ഥി പറഞ്ഞു. ബാലാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിനിടയില്‍ ജീവന്‍ ബലികൊടുക്കേണ്ടി വന്ന സഹപ്രവര്‍ത്തകയ്ക്ക് വേണ്ടി ഈ സമ്മാനം സമര്‍പ്പിക്കുന്നതായും നൂറുകണക്കിന് കുട്ടികളുടെ കഷ്ടപ്പാടുകള്‍ക്കും യാതനകള്‍ക്കുമുള്ള അംഗീകാരമാണിതെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

സുപ്രിം കോടതിയുടെ പരിഗണനയിലുള്ള കുട്ടികളെ കടത്തിയ കേസില്‍ ബച്പന്‍ ബച്ചാവോ ആന്ദോളന്‍ കക്ഷി ചേരുമെന്നും സര്‍ക്കാരില്‍ നിന്നും പോലീസിന്‍ നിന്നും തനിക്കും മകള്‍ക്കും ഭീഷണിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പുരസ്‌കാരം ഒരോ ഇന്ത്യക്കാരനുമായും പങ്കുവയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിലെ വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസഫ്‌സായുമായാണ് കൈലാഷ് സത്യാര്‍ത്ഥി പുരസ്‌കാരം പങ്കിട്ടിരുന്നത്‌