| Friday, 14th June 2019, 6:21 pm

ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടുന്നവര്‍ക്കെതിരെ നടപടി വേണം; മുഖ്യമന്ത്രിക്ക് ആരോഗ്യ മന്ത്രിയുടെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടിയെടുക്കുന്ന സംഘം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടില്‍ കര്‍ശന നടപടിക്ക് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് കെ.കെ ശൈലജ ആവശ്യപ്പട്ടു.

നടപടി ആവശ്യപ്പെട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയ ആരോഗ്യ മന്ത്രി സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന സഹായ അഭ്യര്‍ത്ഥനകളിലൂടെയുള്ള തട്ടിപ്പുകള്‍ തുറന്നുകാട്ടേണ്ടതുണ്ടെന്നും വ്യക്തമാക്കി. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

തട്ടിപ്പുകളില്‍ പെടാതെ സഹായം നല്‍കാന്‍ ആളുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ആശ്രയിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

‘ഗുരുതര രോഗബാധിതരായവര്‍ക്കും ഭാരിച്ച ചികിത്സാ ചെലവുകള്‍ ആവശ്യമായി വരുന്നവര്‍ക്കും സഹായം എത്തിക്കാനായാണ് സര്‍ക്കാര്‍ തന്നെ വി കെയര്‍ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. പാവപ്പെട്ട നിരവധി ആളുകള്‍ക്കാണ് ഈ പദ്ധതിയിലൂടെ സഹായം നല്‍കി വരുന്നത്. സര്‍ക്കാരിന്റെ തുകയോടൊപ്പം പൊതുജനങ്ങളുടെ സഹായത്തോടെയാണ് വി കെയര്‍ പ്രവര്‍ത്തിക്കുന്നത്. പാവപ്പെട്ട ആളുകളെ സഹായിക്കാന്‍ സന്മസുള്ളവര്‍ ധാരളമുണ്ട്. അവര്‍ സംഭാവന നല്‍കുന്ന തുക അര്‍ഹിക്കുന്ന ആളുകളില്‍ എത്തിക്കാന്‍ വി കെയര്‍ സഹായിക്കുന്നതാണ്’- മന്ത്രി പറഞ്ഞു.

‘വി കെയര്‍ പദ്ധയിലേക്ക് ചികിത്സാ സഹായത്തിനായി എത്തുന്ന അപേക്ഷകള്‍ പരിശോധിച്ച് രോഗികളുടെ അവസ്ഥയെ കുറിച്ച് മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ചാണ് ചികിത്സ ലഭ്യമാക്കുന്നത്. അപേക്ഷകരുടെ സാമ്പത്തിക അവസ്ഥകൂടി പരിഗണിച്ചാണ് അര്‍ഹരായവര്‍ക്ക് ഇതുവഴി സഹായം എത്തിക്കുന്നത്.

വിദേശത്ത് നിന്നുള്ളവര്‍ക്ക് ഉള്‍പ്പെടെ വി കെയറിലേക്ക് സംഭാവന നല്‍കാന്‍ കഴിയുന്ന എഫ്.സി.ആര്‍.എ. രജിസ്ട്രേഷനുള്ള ബാങ്ക് അക്കൗണ്ടാണ് നിലവിലുള്ളത്. സംഭാവനകള്‍ക്ക് നിയമാനുസൃതമായ നികുതി ഇളവും ഉണ്ട്. സാമൂഹ്യ സുരക്ഷാ മിഷന്റെ ഓണ്‍ലൈന്‍ പേയ്മെന്റ് ഗേറ്റ് വേ വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണെന്നിരിക്കെ ഇത് ഉപയോഗപ്പെടുത്തണ’മെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

സാമൂഹ്യ സുരക്ഷാ മിഷന്റെ ഓണ്‍ലൈന്‍ പേയ്മെന്റ് ഗേറ്റ് വേ വഴിയും (http://www.socialsecuritymission.gov.in) വിദേശത്തുള്ളവര്‍ കറണ്ട് അക്കൗണ്ട് നമ്പര്‍ 32571943287, എസ്.ബി.ഐ. സ്റ്റാച്യൂ ബ്രാഞ്ച്, IFSC SBIN0000941, തിരുവനന്തപുരം എന്ന അക്കൗണ്ടിലേക്കും, ഇന്ത്യക്ക് അകത്തുള്ളവര്‍ എസ്.ബി.അക്കൗണ്ട് നമ്പര്‍ 30809533211, എസ്.ബി.ഐ. സ്റ്റാച്യൂ ബ്രാഞ്ച് തിരുവനന്തപുരം എന്ന അക്കൗണ്ടിലേക്കും സംഭാവനകള്‍ നല്‍കാവുന്നതാണെന്നും മന്ത്രി അറിയിച്ചു. ഡി.ഡിയായും, ചെക്കായും, മണിയോര്‍ഡറായും സംഭാവനകള്‍ നല്‍കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

ഓണ്‍ലൈന്‍ ചികില്‍സാ സഹായം സംബന്ധിച്ച് ആരോപണങ്ങളും ഉയരുന്ന സാഹചര്യത്തിലാണ് തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കിയത്.

We use cookies to give you the best possible experience. Learn more