| Saturday, 25th April 2020, 9:53 am

കൃത്യമായ തയ്യാറെടുപ്പാണ് വിജയത്തിന് പിന്നിലെ കാരണം; വിശ്രമിക്കാന്‍ സമയം ആയിട്ടില്ലെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് 19 എന്ന പ്രശ്‌നം ഒരുമാസം കൊണ്ടൊന്നും പരിഹരിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും എന്നാല്‍ നിലവില്‍ കേസുകളുടെ എണ്ണം കുറയുന്നുണ്ടെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ദ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

അയല്‍ സംസ്ഥാനങ്ങളില്‍ കേസുകളുടെ എണ്ണത്തില്‍ ഉണ്ടാവുന്ന വര്‍ദ്ധനവ് നോക്കുമ്പോള്‍ കേരളം സുരക്ഷിതമായ ഒരു ഇടത്തിലെത്തി എന്നു പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു. കേസുകളില്‍ പ്രധാന പങ്കും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവരും അവരുടെ പ്രാഥമിക കോണ്‍ടാക്റ്റുകളുമായിരുന്നെന്നും സമൂഹവ്യാപനം നടന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

” ഞങ്ങള്‍ക്ക് മുന്നില്‍ വലിയ ജോലികള്‍ ബാക്കിയുണ്ട്,വിശ്രമിക്കാന്‍ കഴിയില്ല,ഞങ്ങളുടെ മെഡിക്കല്‍ ടീമുകളോട് ഞാനത് പറഞ്ഞിട്ടുണ്ട്. അടുത്ത നാലോ അഞ്ചോ മാസത്തേക്ക് നമുക്ക് പൊരുതേണ്ടി വരുമെന്നും ഞാന്‍ അവരോട് പറഞ്ഞു,” മന്ത്രി പറഞ്ഞു.
നിലവില്‍, സമൂഹവ്യാപനമില്ലെന്നും പക്ഷേ, അപകടം അവസാനിച്ചുവെന്ന് പറയാന്‍ കഴിയില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ അതിര്‍ത്തിയിലുള്ള തമിഴ്നാട് ജില്ലകളില്‍ വര്‍ദ്ധിച്ചുവരുന്ന എണ്ണത്തെക്കുറിച്ചാണ് ഇപ്പോള്‍ ഞങ്ങളുടെ ആശങ്ക. അന്തര്‍ സംസ്ഥാന പ്രദേശങ്ങളില്‍ ശക്തമായ നിരീക്ഷണം നടത്തിയിട്ടും, തമിഴ്നാട് ജില്ലകളില്‍ നിന്ന് നിരവധി പേര്‍ കേരളത്തിലേക്ക് കടക്കുകയാണ്. വൈറസ് ബാധിച്ചിട്ടുള്ള ആളുകള്‍ ഈ രീതിയില്‍ കേരളത്തിലെത്തി ശ്രദ്ധിക്കപ്പെടാതെ പോയാല്‍, സമൂഹ വ്യാപന സാധ്യത അഭിമുഖീകരിക്കേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ച്ചു.

” ഞങ്ങളുടെ ആസൂത്രണവും തയ്യാറെടുപ്പുമാണ് ഞങ്ങളുടെ വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങള്‍. ഞങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തിരുന്നു. ജനുവരി ആദ്യം, വുഹാനില്‍ ഒരു വൈറസ് പൊട്ടിപ്പുറപ്പെട്ടതായി കേട്ടപ്പോള്‍ തന്നെ ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്നു. വുഹാനില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. ചില മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഇന്റേണ്‍ഷിപ്പിനായി മുമ്പ് എന്നെ സമീപിച്ചിരുന്നു. സാധാരണയായി ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ മടങ്ങിവരുമെന്നും അതിനാല്‍ ശ്രദ്ധിക്കണമെന്നും ഞാന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. കേരളത്തില്‍ 2018 ലെ നിപ പൊട്ടിപ്പുറപ്പെട്ടതിനുശേഷം, ലോകത്തെവിടെയും വൈറസ് കണ്ടുപിടിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നാല്‍ അത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. ജനുവരി 24 ന് ഞങ്ങള്‍ ഒരു കര്‍മപദ്ധതി ആരംഭിച്ചു, അത് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. അത് നന്നായി പ്രവര്‍ത്തിക്കുകയും വുഹാനില്‍ നിന്നുള്ള മൂന്ന് പോസിറ്റീവ് കേസുകളും അവരുടെ കോണ്‍ടാക്റ്റുകളെയൊന്നും ബാധിക്കാതെ ഞങ്ങള്‍ നന്നായി കൈകാര്യം ചെയ്യുകയും ചെയ്തു,” കൊവിഡിനെ കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് മന്ത്രി പറഞ്ഞു.

ഉത്തരവാദിത്തമുള്ള ആരോഗ്യ സ്വഭാവത്തെക്കുറിച്ച് ആളുകളെ പഠിപ്പിക്കണം എന്നതാണ് ഏറ്റവും വലിയ പാഠം. ഒരു പകര്‍ച്ചവ്യാധി സമയത്ത് ശരിയായ ആരോഗ്യ രീതിയെക്കുറിച്ച് അവരെ ബോധവാന്മാരാക്കണം. അതിനായി ഞങ്ങള്‍ ഒരു കര്‍മപദ്ധതി തയ്യാറാക്കും. എല്ലാ ആശുപത്രികളിലും അണുബാധ നിയന്ത്രണ രീതികളും പരിശീലനവും ശക്തിപ്പെടുത്തും. ആശുപത്രികളില്‍ സന്ദര്‍ശകരുടെ അനാരോഗ്യകരമായ രീതികള്‍ തടയാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നുണ്ട്. ഞങ്ങളുടെ 62 ആശുപത്രികള്‍ക്ക് കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡില്‍ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ ആശുപത്രികള്‍ അതിനായി പ്രവര്‍ത്തിക്കും,” കെ.കെ. ശൈലജ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more