| Saturday, 23rd March 2024, 2:29 pm

നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകുന്നു; രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ച് കേരളം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കേരള സര്‍ക്കാര്‍. സംസസ്ഥാന സര്‍ക്കാര്‍ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകുന്നതിനെതിരെയാണ് സര്‍ക്കാര്‍ കോടതിയില്‍ റിട്ട് ഹരജി സമീപിച്ചത്.

എഴ് ബില്ലുകളാണ് തീരുമാനം എടുക്കുന്നതിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്ക് അയച്ചിരുന്നത്. ഇതില്‍ രണ്ട് ബില്ലുകളില്‍ ഇതുവരെ തീരുമാനം വന്നിട്ടില്ല.

ബില്ലില്‍ തീരുമാനം എടുക്കാന്‍ ഒരു സമയപരിധി ഏര്‍പ്പെടുത്തണം എന്നാണ് കേരളം ഉന്നയിക്കുന്ന പ്രധാന വാദം. ഹോളി അവധിക്ക് വേണ്ടി കോടതി പിരിഞ്ഞതിനാല്‍ അടുത്ത ആഴ്ചയോടെയാണ് ഹരജി സുപ്രീം കോടതി പരിഗണിക്കുക.

കേസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എതിര്‍ കക്ഷിയാകും. ചീഫ് സെക്രട്ടറിയും ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എയുമാണ് വിഷയത്തില്‍ ഹരജി സമര്‍പ്പിച്ചത്.

ഗവര്‍ണര്‍ അയച്ച ലോകായുക്ത ബില്ലില്‍ സംസ്ഥാന സര്‍ക്കാരിന് അനുകൂലമായി രാഷ്ട്രപതി അംഗീകാരം നല്‍കിയെങ്കിലും സര്‍വകലാശാലയുമായി ബന്ധപ്പെട്ട ബില്ലുകളാണ് തീരുമാനമെടുക്കാതെ തുടരുന്നത്.

രാജ്യത്തെ വിവിധ സംസ്ഥാന നിയമസഭകള്‍ പാസാക്കിയ ബില്ലുകള്‍ ഇത്തരത്തില്‍ അംഗീകാരം ലഭിക്കാന്‍ വേണ്ടി കാത്തിരിക്കുന്നുണ്ടെങ്കിലും രാഷ്ട്രപതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഇതുവരെ കേരള സര്‍ക്കാര്‍ മാത്രമാണ് കോടതിയെ സമീപിച്ചത്.

Content Highlight: Kerala has filed a petition in the Supreme Court against president Droupadi Murmu

We use cookies to give you the best possible experience. Learn more