| Monday, 23rd March 2020, 1:09 pm

ഭക്ഷ്യവസ്തുക്കള്‍ വീട്ടിലെത്തിച്ച് നല്‍കാന്‍ സര്‍ക്കാര്‍ ആലോചന; വ്യാപാരി വ്യവസായി പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ല പൂര്‍ണ്ണമായും എറണാകുളം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകള്‍ ഭാഗികമായും അടച്ചിടുന്ന സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്കള്‍ വീടുകളിലേക്ക് എത്തിച്ചു നല്‍കാന്‍ സര്‍ക്കാര്‍ ആലോചന.

ഇത് സംബന്ധിച്ച തീരുമാനത്തിനായി ഇന്ന് വൈകിട്ട് വിവിധ ജില്ലകളിലെ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിനിധികളുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തുന്നുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജില്ലാ കളക്ടറുമാരുമായും മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും. അതിന് ശേഷമായിരിക്കും ഈയൊരു ക്രമീകരണം അടച്ചിടുന്ന ജില്ലകളില്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുക.

അതേസമയം മറ്റ് ജില്ലകളിലും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പടെയുള്ള അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കും.

ഭാഗികമായ വിലക്കുള്ള മൂന്ന് ജില്ലകളിലും ഹോം ഡെലിവറിയ്ക്ക് പ്രാധാന്യമൊരുക്കുമെന്നും ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായതായി റിപ്പോര്‍ട്ടുണ്ട്.

സംസ്ഥാനത്തെ ബാറുകളെല്ലാം അടച്ചിടാന്‍ ഉന്നതതലയോഗം തീരുമാനിച്ചു. അതേസമയം ബെവ്‌കോ അടക്കില്ല. സാനിറ്റൈസര്‍ അടക്കമുള്ളവയുടെ നിര്‍മ്മാണം കാരണം ബെവ്‌കോയുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം ഉണ്ടാകും.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more