| Friday, 31st January 2020, 11:37 am

യു.എ.പി.എയും സി.പി.ഐ.എമ്മിലെ മലക്കം മറച്ചിലുകളും

നസീറ നീലോത്ത്

2019 ഒക്ടോബര്‍ 31ാം തിയ്യതിയാണ് സി.പി.ഐ.എം പ്രവര്‍ത്തകരായ 20ഉം 24ഉം വയസ്സുള്ള രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യു.എ.പി.എ അഥവാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം (Unlawful Activities Prevention Act,2019) പന്തീരാങ്കാവ് പൊലീസ് കേസെടുക്കുന്നത്.

ഇരുവര്‍ക്കും നിരോധിത സംഘടനയായ സി.പി.ഐ മാവോയിസ്റ്റുമായി ബന്ധമുണ്ടെന്നും അതിന്റെ പ്രവര്‍ത്തകരാണെന്നുമായിരുന്നു അറസ്റ്റിനെക്കുറിച്ച് പൊലീസ് പ്രതികരിച്ചത്. കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം യുഎപിഎ എന്ന ജനവിരുദ്ധ നിയമത്തിനെതിരായ സജീവ ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കുന്നതായിരുന്നു വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതും പിന്നീട് കേസ് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയ്ക്ക് കൈമാറിയതും.

കേസിന്റെ ആദ്യഘട്ടങ്ങളില്‍ സി.പി.ഐ.എമ്മിനുള്ളില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടിയോടുള്ള വിയോജിപ്പുകളുമായി പ്രവര്‍ത്തകരും നേതാക്കളും മുന്നോട്ട് വന്നിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ നിരോധിത സംഘടനയായ സി.പി.ഐ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ തന്നെയാണെന്ന പോലീസ് വാദത്തെ ആവര്‍ത്തിച്ച് കൊണ്ട് മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത് നിയമത്തിനെതിരായ സി.പി.ഐ.എമ്മിലെ തുറന്നസംവാദങ്ങളുടെ ആക്കം കുറച്ചു.

ഇതിനും മുന്‍പ് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ വിദ്യാര്‍ത്ഥികളെ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്തു എന്ന് മാത്രമാണ് വാര്‍ത്ത വന്നത്. ഇരുവരുടേയും സി.പി.ഐ.എം ബന്ധം ബോധപൂര്‍വ്വം ഒഴിവാക്കി ‘മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍’ എന്ന തലവാചകത്തിലാണ് ദേശാഭിമാനിയില്‍ മുന്‍പേജില്‍ തന്നെ വാര്‍ത്ത നല്‍കിയത്. കണ്ണൂര്‍ സ്‌കൂള്‍ ഓഫ് ജേണലിസത്തിലെ വിദ്യാര്‍ത്ഥിയായ താഹ ഫസല്‍ സിപിഎം പാറമേല്‍ ബ്രാഞ്ച് കമ്മറ്റി അംഗമാണ്. അലന്‍ കോഴിക്കോട് മീഞ്ചന്ത ബ്രാഞ്ച് അംഗവും കണ്ണൂര്‍ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി കൂടിയാണ്.

മനുഷ്യാവകാശ-സാംസ്‌കാരിക പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടയെുള്ളവര്‍ പിന്നീട് വിഷയം സജീവ ചര്‍ച്ചകളിലേക്ക് എത്തിച്ചപ്പോള്‍ മാത്രമാണ് പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും ലീഗും മുന്നണി തലത്തില്‍ തന്നെ വിഷയത്തില്‍ സജീവമായി ഇടപെടാനും വിദ്യാര്‍ത്ഥികളുടെ വീടുകള്‍ പ്രതിപക്ഷസംഘം സന്ദര്‍ശിക്കുന്നതില്‍ വരെ എത്തിയത്. വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഭാഗത്തുനിന്നുണ്ടായ ആദ്യപ്രതികരണങ്ങളില്‍ ഒന്ന് എംകെ മുനീര്‍ എം.എല്‍.എയുടേതായിരുന്നു. വിഷയത്തില്‍ മുന്നണി തലത്തില്‍ ഇടപെടലുണ്ടാവുമെന്ന് ലീഗ് നേതാവ് എം.കെ മുനീര്‍ മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെ വിദ്യാര്‍ത്ഥികളുടെ വീട് പ്രതിപക്ഷ നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു. സംഭവം നടന്ന് മൂന്നുമാസത്തോട് അടുക്കുമ്പോള്‍ മാത്രമാണ് പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ വിഷയത്തില്‍ ഇടപെടലുണ്ടാകുന്നത്.

യു.എ.പി.എ നിയമം കര്‍ക്കശമാക്കാനുള്ള ഭേദഗതികള്‍ 2008ല്‍ കേന്ദ്രമന്ത്രിയായിരിക്കെ പി ചിദംബരം സഭയിലവതരിപ്പിച്ചപ്പോള്‍ എല്‍.ഡി.എഫിന്റെ നാല് പ്രതിനിധികള്‍ ഭേദഗതിയെ എതിര്‍ത്തിരുന്നു എന്നത് യു.എ.പി.എക്കെതിരായ സി.പി.ഐ.എമ്മിന്റെ നിലപാടു പറയുമ്പോല്‍ എടുത്തിടപ്പെടുന്ന കാര്യമാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്ന്വാനം ചെയ്തതിന്റെ പേരില്‍ ഒരു ആദിവാസി സ്ത്രീക്കെതിരെ പോലും യു.എ.പി.എ പ്രകാരം കേസെടുത്ത് ജയിലലിടച്ചത് സി.പി.ഐ.എം നേതൃത്വം കൊടുക്കുന്ന കേരളത്തിലെ മന്ത്രിസഭ ഭരിക്കുമ്പോഴായിരുന്നു. മാത്രമല്ല തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ പ്രചരണങ്ങളുടെ പേരില്‍ കേരളത്തില്‍ ചുമത്തപ്പെട്ടത് 9 യു.എ.പിഎ കേസുകളാണ്.

യു.എ.പി.എയ്ക്കും അതിന്റെ മുന്‍കാല മാതൃകാ രൂപങ്ങളായ ടാഡ, പോട്ട തുടങ്ങിയ നിയമങ്ങള്‍ക്കുമെതിരെ മനുഷ്യാവകാശപ്രവര്‍ത്തകരും വിവിധ ഇടതുപാര്‍ട്ടികളും ജനങ്ങളും പലകാലങ്ങളില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയപ്പോഴാണ് നിയമം ചുമത്തുന്നതിന് പക്ഷപാതമുണ്ടെന്നും അത് ദുരുപയോഗപ്പെടുന്നുണ്ടെന്നുമുള്ള ചര്‍ച്ചകള്‍ ഇന്ത്യയില്‍ തന്നെ സജീവമായത്. ഇത്തരം പ്രതിഷേധങ്ങളുടെ ഫലമായി ടാഡയും പോട്ടയും എടുത്തുകളഞ്ഞെങ്കിലും ഈ നിയമങ്ങളിലെ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി യു.എ.പി.എ 2008ലും പിന്നീട് 2019ലും ഭേദഗതി ചെയ്ത് പുനരവതരിപ്പിക്കുകയായിരുന്നു.

20ഉം 24ഉം വയസ്സുമാത്രമുള്ള രണ്ട് ചെറുപ്പക്കാര്‍ക്കെതിരെ യു.എ.പി.എ ചുമത്തി എന്നത് മാത്രമല്ല സര്‍ക്കാരിനെതിരെ ഇത്തവണ പ്രതിഷേധങ്ങള്‍ ശക്തിപ്പെടാന്‍ കാരണം. പുസ്തകം വായിച്ചതിന്റെയും ലഘുലേഖകള്‍ കയ്യിലുണ്ടായിരുന്നു എന്നതിന്റെയുമെല്ലാം പേരില്‍ യു.എ.പി.എ എടുത്ത് ദുരുപയോഗം ചെയ്യുന്നു എന്ന വിമര്‍ശനമാണ് ആദ്യം മുതല്‍ കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നുമുണ്ടായത്.

‘എന്തുവായിക്കണം, എപ്പോ വായിക്കണം, ഏതൊക്കെ പുസ്തകങ്ങള്‍ കൈവശം വയ്ക്കാം. മറിച്ചു നോക്കാവുന്ന പുസ്തകങ്ങള്‍ ഏവ? ലഘുലേഖകള്‍? ഒരു ലിസ്റ്റ് ഗവണ്‍മെന്റ് ഇറക്കിയാല്‍ വല്യ ഉപകാരമായി’ ഷൗക്കത്ത് കാരമട വിഷയത്തില്‍ പ്രതിഷേധിച്ച് കൊണ്ട് എഴുതിയ പോസ്റ്റിലെ ഒരുഭാഗമാണിത്. നിയമം ദുരുപയോഗം ചെയ്യുന്നതിന്റെ അപകടകരമായ ഒരന്തരീക്ഷത്തെക്കുറിച്ച് ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ നിരവധി പ്രതികരണങ്ങളുമുണ്ടായി.

സച്ചിദാനന്ദനെ പോലെയുള്ള സാംസ്‌കാരിക പ്രവര്‍ത്തകരും വിഷയത്തില്‍ ശക്തമായ വിയോജിപ്പുകള്‍ രേഖപ്പെടുത്തി രംഗത്തുവന്നിട്ടുണ്ട്. യു.എ.പി.എ തന്നെ ഒരു കരിനിയമമാണെന്നും വ്യക്തികളെയും ഭീകരവാദികളായി കാണാമെന്ന ഭേദഗതി അതിനെ ഒന്നുകൂടി കറുത്തതാക്കിയിരിക്കുന്നു എന്നായിരുന്നു സച്ചിദാനന്ദന്റെ പ്രതികരണം. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു പക്ഷവും, പ്രത്യേകിച്ച് ഇടതുപക്ഷം ഉപയോഗിക്കാന്‍ പാടില്ലാത്ത ഒന്നാണത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതുമായി ബന്ധപ്പെട്ട് ചോദിക്കുമ്പോള്‍ സര്‍ക്കാരില്‍ നിന്നും കിട്ടുന്ന മറുപടികള്‍ വളരെ നിരാശാജനകവും അഹങ്കാര പൂര്‍ണ്ണവുമാണെന്നും സച്ചിദാനന്ദന്‍ തുറന്നടിച്ചിരുന്നു.

കേസിലെ സി.പി.ഐ.എമ്മിന്റെ ആദ്യ പ്രതികരണങ്ങളിലേക്ക്

കേസുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ പോലീസിനെതിരെ സി.പി.ഐ.എം കോഴിക്കോട് ജില്ലാഘടകം ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു. യു.എ.പി.എ ചുമത്തുന്ന കാര്യത്തില്‍ പോലീസ് പുനരാലോചന നടത്തേണ്ടതുണ്ടെന്നായിരുന്നു കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ ആദ്യം പ്രതികരിച്ചത്.

‘അവധാനതയോടെ കുറച്ചുകൂടി പരിശോധന നടത്തിയ ശേഷം മാത്രമേ ഇത്തരമൊരു വകുപ്പ് ഉപയോഗിക്കാന്‍ പാടുള്ളൂ. സമഗ്രാന്വേഷണം നടത്തിയ ശേഷവും ഇവര്‍ക്ക് അത്തരത്തില്‍ ഭീകരസംഘത്തില്‍ നേരിട്ട് പങ്കാളിത്തമുണ്ട് എന്ന് ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ യു.എ.പി.എ ചുമത്താന്‍ പാടുള്ളൂ. മാവോയിസ്റ്റുകളുമായി സ്‌നേഹബന്ധമോ മറ്റോ ഉണ്ടെന്ന ഒറ്റത്തെളിവു വെച്ച് യു.എ.പി.എ ചുമത്തുന്നതിനോട് യോജിക്കാനാവില്ല.

ഇവര്‍ മാവോയിസ്റ്റ് എന്ന ഭീകരസംഘടനയുമായി യോജിച്ചുപ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് ഒരിക്കലും അംഗീകരിക്കാനാവില്ല. ആശയങ്ങളും അഭിപ്രായങ്ങളും എല്ലാം ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച ശേഷം ജനങ്ങളാണ് ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് തീരുമാനിക്കേണ്ടത്. അതില്‍ നിന്ന് വ്യത്യസ്തമായി, പൊതുരാഷ്ട്രീയ ധാരയില്‍ നിന്ന് വ്യത്യസ്തമായി ആക്രമങ്ങളും ഭീകരപ്രവര്‍ത്തനവും നടത്തുക എന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ഇവരെ നേരിട്ടറിയില്ല. പാര്‍ട്ടി അംഗങ്ങളാണ് എന്നാണ് റിപ്പോര്‍ട്ട്.

അവര്‍ ഇതില്‍ പങ്കാളികളാണെങ്കില്‍ സി.പി.ഐ.എമ്മിന്റെ ഭാഗമായി അവര്‍ക്ക് നില്‍ക്കാന്‍ കഴിയില്ല.’ മോഹനന്‍ മാസ്റ്ററുടെ വിഷയത്തിലെ ആദ്യ പ്രതികരണങ്ങളിലൊന്നായിരുന്നു ഇത്. പാര്‍ട്ടി ജില്ലാ സെക്രട്ടറി കൂടിയായ മോഹനന്‍ മാഷുടെ പ്രതികരണം ആദ്യഘട്ടത്തില്‍ സി.പി.ഐ.എമ്മിന്റെ നിലപാടായും ഒരു പരിധിവരെ സംസ്ഥാന സര്‍ക്കാരിന്റെ വിഷയത്തിലെ സമീപനമായും പ്രതീക്ഷയോടെയാണ് പലരും കേട്ടത്. ഇതിനൊപ്പം പോലീസ് നടപടിയെ എതിര്‍ത്ത് എം.സ്വരാജ് എം.എല്‍.എ അടക്കമുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നും രംഗത്തെത്തിയതും ഇത്തരത്തിലൊരു ചിന്തയ്ക്ക് ആക്കം കൂട്ടി. വിദ്യാര്‍ത്ഥികള്‍ക്കു മേല്‍ യു.എ.പി.എ ചുമത്തേണ്ട ഒരു സാഹചര്യവുമില്ലെന്നായിരുന്നു സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞത്.

വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടിക്കെതിരേ ശക്തമായി തുടക്കത്തില്‍ മുന്നിട്ടിറങ്ങിയ പന്നിയങ്കര ലോക്കല്‍ കമ്മിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് നിയമസഹായം നല്‍കുമെന്ന് നിലപാടെടുത്തിരുന്നു. കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി പോലീസ് നടപടി ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കലാണെന്ന് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ലഘുലേഖയോ നോട്ടീസോ കൈവശം വച്ചതിന്റെ പേരില്‍ വകുപ്പ് ചുമത്താനാവില്ലെന്നും കമ്മിറ്റി പരസ്യമായി നിലപാടെടുത്തു. മാത്രമല്ല കേസിന്റെ തുടക്കത്തില്‍ പാര്‍ട്ടി അലന്റെയും താഹയുടേയും കുടുംബങ്ങള്‍ക്ക് നിയമസഹായം നല്‍കുകയും ചെയ്തിരുന്നു. പിന്നാലെ വിദ്യാര്‍ത്ഥികളുടെ മുന്‍കാല പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ ഏരിയ കമ്മിറ്റി മൂന്നംഗ കമ്മീഷനെയും നിയോഗിച്ചിരുന്നു.

എന്നാല്‍ യുവാക്കള്‍ക്ക് നിയമസഹായം നല്‍കുമെന്ന പ്രാദേശിക നേതൃത്വത്തിന്റെ നിലപാട് തള്ളി മോഹനന്‍ മാസ്റ്റര്‍ തന്നെ വീണ്ടും രംഗത്തെത്തി. യു.എ.പി.എ ചുമത്തിയതില്‍ മാത്രമാണ് എതിര്‍പ്പെന്നും മോഹനന്‍ മാസ്റ്റര്‍ പറഞ്ഞിരുന്നു. ഇതോടൊപ്പം വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്ന് നവംബര്‍ എട്ടിനു ചേര്‍ന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനമായിരുന്നു. അന്വേഷണ സമിതി വിഷയം പരിശോധിക്കട്ടേയെന്നും അതിനു മുന്‍പ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലായെന്നും സെക്രട്ടറിയേറ്റ് തീരുമാനമെടുത്തു.

ഇതിനും നാലുദിവസങ്ങള്‍ മുന്‍പാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കെ ഒരു നിരപരാധിക്കുമെതിരെ യു.എ.പി.എ ചുമത്തുന്നത് കരുതാനാവില്ലെന്നും അതിനാല്‍ നടപടി സര്‍ക്കാര്‍ തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുത്തത്. കോടതിയും അന്വേഷണ സംഘവും പ്രതികള്‍ക്കെതിരേ തെളിവുകള്‍ ഉണ്ടെന്നാണ് ചൂണ്ടിക്കാണിക്കുന്നതെന്നും സര്‍ക്കാര്‍ ഇടപെട്ട് യു.എ.പി.എ പിന്‍വലിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നുമുള്ള നിരീക്ഷണമായിരുന്നു പാര്‍ട്ടിയില്‍ പിന്നീടുണ്ടായത്.

എല്‍.ഡി.എഫിലെ ഘടകക്ഷിയായ സി.പി.ഐ ആദ്യം മുതല്‍ തന്നെ യു.എ.പി.എ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ രംഗത്തുവന്നിരുന്നു.. പോലീസ് റിപ്പോര്‍ട്ടിനെ അതേപടി വിശ്വസിക്കുന്ന കമ്യൂണിസ്റ്റ്കാരെ കുറിച്ച് ബഹുമാനമില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി രൂക്ഷഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. യു.എ.പി.എക്കെതിരെ എ.ഐ.വൈ.എഫ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിലായിരുന്നു കാനത്തിന്റെ വിശദീകരണം.

നടപടിയില്‍ പ്രതിഷേധവുമായി ജില്ലാ കമ്മിറ്റിയും പന്തീരാങ്കാവ് ഘടകവും പരസ്യമായി തുടക്കത്തിലേ രംഗത്തെത്തിയതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപി ലോക്‌നാഥ് ബഹറയോട് ഏത് സാഹചര്യത്തിലാണ് യു.എ.പി.എ ചുമത്തിയതെന്ന് വ്യക്തമാക്കണമെന്നത് സംബന്ധിച്ച് വിശദീകരണം തേടിയത്. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടിയെ അനുകൂലിച്ചുകൊണ്ട് മുഖ്യമന്ത്രി രംഗത്തെത്തുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അലന്റെയും താഹയുടേയും വീട്ടില്‍ നിന്ന് മാവോയിസ്റ്റ് ലഘുലേഖയും പുസ്തകവും ലഭിച്ചിട്ടുള്ളതായാണ് പോലീസ് പറയുന്നത്. താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചതായും പോലീസ് നല്‍കിയ റിപ്പോര്‍ട്ടിലുണ്ടെന്ന വാദമാണ് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചത്. രണ്ട് വിദ്യാര്‍ത്ഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസിന് മറുപടിയായി ആയിരുന്നു പിണറായിയുടെ വിശദീകരണം. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് നോട്ടീസ് അവതരിപ്പിച്ചത്.

നിലപാടിലെ മലക്കം മറിച്ചില്‍

യു.എ.പി.എക്കെതിരെ കേന്ദ്രനേതൃത്വം ശക്തമായ നിലപാടെടുക്കുമ്പോഴും കേരള സര്‍ക്കാര്‍ ഇതേ നിലപാടല്ല പിന്തുടരുന്നതെന്നുള്ളതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളായി പന്തീരാങ്കാവ് കേസിലെ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം തുടര്‍ച്ചയായി യു.എ.പി.എ കേസുകള്‍ ഉണ്ടായ സാഹചര്യത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.

തീവ്രവാദക്കേസുകളില്‍ ഉപയോഗിക്കുന്ന നിയമമായ യു.എ.പി.എ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന 2017 ജനുവരി ഏഴിന് മുഖ്യമന്ത്രി ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ യു.എ.പി.എ വലിയതോതില്‍ ദുരുപയോഗിക്കപ്പെട്ട നിയമമാണ്, ചില കേസുകളില്‍ ഇത് വേണ്ടി വന്നേക്കാം എന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. മാത്രമല്ല ഒരുപടികൂടി കടന്ന് വിദ്യാര്‍ത്ഥികള്‍ മാവോയിസ്റ്റുകള്‍ തന്നെ എന്ന് സംസ്ഥാനത്തെ മുഖ്യമന്ത്രി തന്നെ പറയുമ്പോള്‍ കൂടുതല്‍ ശക്തമായൊരു തെളിവ് എന്‍.ഐ.എക്കും കോടതികള്‍ക്കും മുന്‍പില്‍ തുറക്കുകയായിരുന്നു.

അലനും താഹയും പരിശുദ്ധരാണെന്ന ധാരണയൊന്നും വേണ്ടെന്നും യു.എ.പി.എ ചുമത്തിയത് അപരാധമല്ലെന്നും പിണറായി വിജയന്‍ പരസ്യനിലപാടെടുത്തു. ചായ കുടിക്കാന്‍ പോയപ്പോഴല്ല അവര്‍ അറസ്റ്റിലായതെന്ന് ഡിസംബര്‍ ഏഴിലെ പത്രസമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശം കൂടി വന്നതോടെ കേസിന് മറ്റൊരു നിഗൂഢത കൂടി വന്നു. മാത്രമല്ല സര്‍ക്കാരിനേയും പാര്‍ട്ടിയേയും വിഷയത്തില്‍ പ്രതിരോധിക്കാനായി പ്രാദേശിക തലത്തില്‍ തന്നെ സി.പി.ഐ.എം രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ ചേര്‍ന്നിരുന്നു. പൊലീസിന്റെയും മുഖ്യമന്ത്രിയുടേയും ആരോപണങ്ങളെ വിശദീകരിക്കുകയായിരുന്നു യഥാര്‍ത്ഥത്തില്‍ വിശദീകരണ യോഗങ്ങളില്‍.

കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജനെതിരെ യു.എ.പി.എ ചുമത്തിയപ്പോഴാണ് സി.പി.ഐ.എം നിയമത്തിനെതിരെ സമീപകാലത്ത് ശക്തമായി പ്രതിഷേധം നടത്തിയത്. തനിക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ ഹൈക്കോടതിയില്‍ ജയരാജന്‍ നല്‍കിയ അപ്പീല്‍ തള്ളുന്നതിനിടെ കേസ് പരിഗണിച്ച ജസ്റ്റിസ് കെമാല്‍ പാഷ മുന്നോട്ടു വച്ച നിരീക്ഷണം ശ്രദ്ധേയമായിരുന്നു.

വനത്തില്‍ കിടക്കുന്ന ആദിവാസിയെ പിടിച്ചുകൊണ്ടുവരാന്‍ മാത്രമാണ് നിങ്ങള്‍ യു.എ.പി.എ ഉപയോഗിക്കുന്നതെന്ന് വാക്കാല്‍ അദ്ദേഹം പറഞ്ഞിരുന്നു. കതിരൂര്‍ മനോജ് വധക്കേസ് സി.ബി.ഐക്ക് വിട്ടത് സംസ്ഥാന സര്‍ക്കാരാണെന്നും ജയരാജന്റെ ഹരജിയെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്നോട്ട് വന്നതിലെ യുക്തിക്കുറവിനേയും കോടതി വിമര്‍ശിച്ചിരുന്നു. യു.എ.പി.എ സര്‍ക്കാരിന്റെ നയമല്ലെന്ന് നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രി തന്നെയാണ് അലനും താഹയും മാവോയിസ്റ്റ് പ്രവര്‍ത്തകരാണെന്നുള്ള പോലീസ് വാദം അക്ഷരംപ്രതി ആവര്‍ത്തിക്കുന്നതും യു.എ.പി.എയെ ന്യായീകരിക്കുന്നതും. യു.എ.പി.എക്കെതിരെ എന്ന് പറയുമ്പോഴും നല്ല യു.എ.പി.എ ചീത്ത യു.എ.പി.എ എന്ന വാദത്തിലാണ് സി.പി.ഐ.എം വിഷയത്തില്‍ നിലപാടെടുക്കുന്നത് എന്നത് മുഖ്യമന്ത്രിയുടേയും പി ജയരാജന്റേയും വാക്കുകളിലുണ്ടായിരുന്നു.

കോഴിക്കോട് വച്ച് സംഘടിപ്പിക്കപ്പെട്ട ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘മാവോയിസവും ഇസ്ലാമിസവും’ എന്ന വിഷയത്തിലെ ചര്‍ച്ചയ്ക്കിടെ സി.പി.ഐ.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും യു.എ.പി.എയുടെ ഇരയുമായ പി ജയരാജന്‍ നടത്തിയ പ്രസ്താവനയാണ് 2 മാസത്തിനു ശേഷം വിദ്യാര്‍ത്ഥികളുടെ തടവില്‍ ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയത്.

അലനും താഹയും സി.പി.ഐ.എമ്മിന്റെ മറ ഉപയോഗിച്ച് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയതായും എസ്.എഫ്.ഐക്ക് അകത്തും ഫ്രാക്ഷന്‍ പ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചതായുമുള്ള ഗുരുതര ആരോപണങ്ങളുയര്‍ത്തിയാണ് പി.ജയരാജന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെ ന്യായീകരിച്ചത്. ‘അലനും താഹയും പാര്‍ട്ടി അംഗങ്ങളായിരുന്നു. പക്ഷേ പാര്‍ട്ടി അംഗത്വം മാവോയിസ്റ്റ് ആശയപ്രചരണത്തിനാണ് ഉപയോഗിച്ചത്. ഞങ്ങള്‍ ഇക്കാര്യം പരിശോധിച്ചിട്ടുണ്ട്. ഞങ്ങളുടെ പരിശോധനയില്‍ കണ്ടെത്തിയത് അവര്‍ സി.പി.എം മറ, എസ്.എഫ്.ഐ മറ ഉപയോഗിച്ച് മാവോയിസ്റ്റുകളുമായി നേരത്തെ ബന്ധം പുലര്‍ത്തിയിരുന്നു. അവര്‍ കൃത്യം പാര്‍ട്ടി അച്ചടക്കം പാലിക്കുന്ന അംഗങ്ങളാണെന്ന് കരുതേണ്ട. എസ്.എഫ്.ഐക്കകത്തും അവര്‍ ഈ ഫ്രാക്ഷന്‍ നടത്തിയുട്ടുണ്ട്. മാവോയിസ്റ്റുകളുമായി ബന്ധം പുലര്‍ത്തി അവരുടെ ആശയങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ട്.’ എന്നായിരുന്നു ജയരാജന്‍ ആരോപിച്ചത്.

അലന്‍ ഷുഹൈബ് എസ്.എഫ്.ഐയെ മറയാക്കി മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയെന്ന പി.ജയരാജന്റെ പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ജയരാജന് മറുപടിയായി ‘ജയരാജന്‍ സഖാവ് വായിച്ചറിയാ’നെന്ന പേരില്‍ അലന്റെ മാതാവ് സബിത ശേഖര്‍ തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ കുറിപ്പെഴുതുകയും ചെയ്തു.

അലന്‍ മാവോയിസ്റ്റാക്കിയ ഒരു എസ്.എഫ്.ഐക്കാരനെയെങ്കിലും കാണിച്ചു തരാമോയെന്നാണ് സബിത ചോദിച്ചത്. മാത്രമല്ല അലന്‍ എസ്.എഫ്.ഐയില്‍ സജീവമായിരുന്നില്ലെന്നും സബിത ഫെയ്‌സ്ബുക്കിലൂടെ ജയരാജന്റെ വാദങ്ങളെ ഖണ്ഡിച്ച് കൊണ്ട് പറഞ്ഞിരുന്നു.

രാജ്യത്ത് സംഘപരിവാര്‍ രാഷ്ട്രീയം ഉറപ്പിക്കാനുള്ള ശ്രമങ്ങളില്‍ രാജ്യത്താകമാനം എഴുത്തുകാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ കൈകടത്തലുകള്‍ നടത്തുകയാണെന്ന് 2016 ഡിസംബര്‍ 19ന് പാലക്കാട് വീരശൈവ സഭയുടെ ചടങ്ങില്‍ സംസാരിച്ച വ്യക്തിയാണ് സംസ്ഥാനത്തെ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി. കല്‍ബുര്‍ഗിയെ സംഘപരിവാര്‍ കൊലപ്പെടുത്തിയതിലെ വിയോജിപ്പുകള്‍ മുഖ്യമന്ത്രി പ്രകടിപ്പിച്ചു കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് കമല്‍ സി നജ്മല്‍ എന്ന എഴുത്തുകാരനെതിരെ 2016ല്‍ കേരള പോലീസ് യു.എ.പി.എ പ്രകാരം കേസെടുത്തത്. ഇത്തരം ഇരട്ടത്താപ്പുകളെ സമൂഹമാധ്യമങ്ങളിലടക്കം മനുഷ്യാവകാശ പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും ചോദ്യം ചെയ്തിട്ടുണ്ട്.

അലന്‍-താഹ വിഷയത്തിലെ സി.പി.ഐ.എം നിലപാടിലെ മലക്കം മറിച്ചിലുകള്‍ക്ക് ആക്കം കൂട്ടുന്നതായിരുന്നു കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ മാഷുടെ ജനുവരി 23ലെ പ്രതികരണം. വിഷയത്തില്‍ പ്രതിപക്ഷം സജീവമായി ഇടപെടാന്‍ തീരുമാനിക്കുകയും അലന്റെയും താഹയുടേയും വീടുകള്‍ പ്രതിപക്ഷ നേതാക്കള്‍ സന്ദര്‍ശിക്കുകയും ചെയ്ത സമയത്താണ് മോഹനന്‍ മാസ്റ്ററുടെ ഈ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

വിദ്യാര്‍ത്ഥികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ അവരുടെ ഭാഗം കേള്‍ക്കാന്‍ ആയിട്ടില്ലെന്നും അവരുടെ ഭാഗം കേള്‍ക്കാതെ ഒരു നിഗമനത്തിലും എത്തില്ലെന്നുമുള്ള മോഹനന്‍ മാഷുടെ പ്രസ്താവന ചര്‍ച്ചകള്‍ ചൂടുപിടിപ്പിച്ചു. ഇരുവരും മാവോയിസത്തിന്റെ സ്വാധീനത്തില്‍ പെട്ടുപോയിട്ടുണ്ടെങ്കില്‍ തന്നെ തിരുത്തി എടുക്കാനായിരിക്കും സി.പി.ഐ.എം ശ്രമിക്കുകയെന്നും ഇരുവരും ഇപ്പോഴും പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണെന്നും മോഹനന്‍ മാഷ് വ്യക്തമാക്കിയിരുന്നു.

അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ മുഖ്യമന്ത്രിയുടെ നിലപാടിനെക്കൂടി തള്ളുന്നതായിരുന്നു മോഹനന്‍ മാഷുടെ പ്രതികരണം. മാത്രമല്ല പന്തീരാങ്കാവ് കേസില്‍ യു.എ.പി.എ ചുമത്തേണ്ടതില്ലെന്ന് തന്നെയാണ് പാര്‍ട്ടി നിലപാടെന്നും മോഹനന്‍ മാഷ് പറഞ്ഞത് പാര്‍ട്ടിയില്‍ തന്നെ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നതായി. മുഖ്യമന്ത്രിയും ജയരാജനും മാവോയിസ്റ്റുകള്‍ എന്ന് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തപ്പോള്‍ മോഹനന്‍ മാസ്റ്റര്‍ കുട്ടികള്‍ എന്നാണ് ഇരുവരേയും അഭിസംബോധന ചെയ്തത് എന്നതും ശ്രദ്ധേയമായി. മാത്രമല്ല, അലനെയും താഹയേയും സസ്‌പെന്‍ഡ് ചെയ്തത് പാര്‍ട്ടി ഇതുവരെ ഔദ്യോഗികമായി പറഞ്ഞിട്ടില്ലെന്നും ഇരുവരും നിരപരാധിത്വം തെളിയിച്ച് പുറത്തു വരാനാണ് സി.പി.ഐ.എം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

മോഹനന്‍ മാഷുടെ പ്രതികരണം ചര്‍ച്ചയായതോടെ അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടാകാന്‍ സാധ്യതയില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം തെറ്റിദ്ധരിച്ചതാകാമെന്നുമായിരുന്നു മന്ത്രി ഇ.പി ജയരാജന്റെ പ്രതികരണം. ഇതിനു പിന്നാലെ മോഹനന്‍ മാഷുടെ പ്രതികരണത്തെ തള്ളി എം.വി ഗോവിന്ദര്‍ മാഷും രംഗത്തെത്തിയിരുന്നു. ഇരുവരും മാവോയിസ്റ്റുകള്‍ തന്നെയാണെന്നും യു.എ.പി.എ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പരിമിതികളുണ്ടെന്നുമായിരുന്നു ഗോവിന്ദന്‍ മാഷ് വിഷയത്തോട് പ്രതികരിച്ചത്.

യു.എ.പി.എയില്‍ സി.പി.ഐ.എം അടിതെറ്റി നില്‍ക്കുമ്പോഴാണ് പ്രതിപക്ഷം വിഷയത്തില്‍ ഇടപെടുന്നത്. ആദ്യം പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീറും പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിദ്യാര്‍ത്ഥികളുടെ വീടുകളിലെത്തി. ഇതൊരു രാഷ്ട്രീയ വിഷയമായല്ല യു.ഡി.എഫ് കാണുന്നതെന്നും മനുഷ്യാവകാശ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നതെന്നും താഹയുടെ വീട് സന്ദര്‍ശിച്ച ശേഷം ചെന്നിത്തല തുറന്നടിച്ചു.

‘ഞാനും ഒരു ആഭ്യന്തര മന്ത്രിയായിരുന്നു. യു.എ.പി.എ കേസിനെ കുറിച്ച് വ്യക്തമായി അറിയാം. പന്തീരാങ്കാവ് കേസില്‍ മനുഷ്യാവകാശ ലംഘനമാണ് നടന്നിരിക്കുന്നത്. അലനും താഹയും മാവോയിസ്റ്റുകളാണോ എന്ന് പിണറായി വിജയന്‍ പറയണം. ഇതിനെ മനുഷ്യാവകാശ ലംഘനമായി മാത്രമാണ് യു.ഡി.എഫ് കാണുന്നത്. യു.എ.പി.എ വിഷയത്തില്‍ ഇതാണ് നിലപാടെങ്കില്‍ അമിത് ഷായും പിണറായി വിജയനും തമ്മില്‍ എന്താണ് വ്യത്യാസം? രണ്ട് സര്‍ക്കാരുകളും തമ്മില്‍ എന്താണ് വ്യത്യാസം’ എന്നായിരുന്നു ചെന്നിത്തല പ്രതികരിച്ചത്. മാത്രമല്ല ഇരുവര്‍ക്കുമെതിരെ യു.എ.പി.എ ചുമത്തിയ കാര്യം നിയമസഭയില്‍ വീണ്ടും ഉന്നയിക്കുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

സി.പി.ഐ.എം പ്രവര്‍ത്തകരായിരുന്നു അലന്റെയും താഹയുടേയും കുടുംബം. ഇനിയും തെളിയിക്കപ്പെടാനുള്ള ആരോപണങ്ങളുടെ പേരില്‍ ഒരു ലഘുലേഖയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെ ചോദ്യം ചെയ്യുന്ന ഭരണകൂട നടപടിയെയാണ് ഇവിടെ പൗരസമൂഹവും സാംസ്‌കാരിക-മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ചോദ്യം ചെയ്യുന്നത്. ലഘുലേഖ പിടിച്ചെടുത്തതിന്റെ പേരില്‍ ഒരാളെ മാവോയിസ്റ്റായി മുദ്രകുത്താനാവില്ലെന്ന് യു.എ.പി.എ സമിതി അധ്യക്ഷനായ റിട്ട.ജസ്റ്റിസ് പി എസ് ഗോപിനാഥിന്റെ പ്രസ്താവനയും ഏറെ ചര്‍ച്ച ചെയ്യേണ്ടതാണ്.

നസീറ നീലോത്ത്

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

We use cookies to give you the best possible experience. Learn more