| Saturday, 29th May 2021, 7:41 am

കേരളത്തിലെ സി.പി.ഐ.എം എം.പിമാര്‍ ലക്ഷദ്വീപിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേല്‍ നടത്തുന്ന ഏകാധിപത്യ നടപടികളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ സി.പി.ഐ.എം എം.പിമാര്‍ ദ്വീപ് സന്ദര്‍ശിക്കും. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനപ്രകാരമാണ് നടപടി.

എളമരം കരീം, വി. ശിവദാസന്‍, എ.എം ആരിഫ് തുടങ്ങിയവരാണ് ദ്വീപിലെത്തുന്നത്.

അതേസമയം ലക്ഷദ്വീപില്‍ തീരദേശ മേഖലയില്‍ സുരക്ഷ വര്‍ധിപ്പിച്ചുകൊണ്ട് ഉത്തരവിറക്കി. സുരക്ഷ ലെവല്‍ 2 ആക്കി വര്‍ധിപ്പിച്ചുകൊണ്ടാണ് ലക്ഷദ്വീപ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ തീരദേശ മേഖലയില്‍ ഉത്തരവ് ഇറക്കിയത്. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് വിശദീകരണം.

സംശയാസ്പദമായ സാഹചര്യത്തില്‍ എന്തെങ്കിലും കണ്ടാല്‍ അധികൃതരെ അറിയിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. അറിയിപ്പ് ഉണ്ടാകും വരെ ലെവല്‍ 2 സുരക്ഷ തുടരുമെന്നും ഉത്തരവില്‍ പറയുന്നു.

ലക്ഷദ്വീപില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയുമായ ഫ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.

പ്രഫുല്‍ പട്ടേലിനെതിരെ ദ്വീപില്‍ നിന്ന് തന്നെ പ്രതിഷേധം ഉയരുമ്പോഴും ജനവിരുദ്ധ നടപടികളുമായി മുന്നോട്ട് പോവുകയാണ് അധികൃതര്‍.

അഡ്മിനിസ്ട്രേറ്ററെ ന്യായീകരിച്ചുകൊണ്ട് ലക്ഷദ്വീപ് കളക്ടര്‍ രംഗത്തെത്തിയിരുന്നു. വികസനത്തിനായുള്ള ശ്രമങ്ങളാണ് ദ്വീപില്‍ നടക്കുന്നതെന്നും ദ്വീപിലെ ജനങ്ങളുടെ പിന്തുണ ഭരണകൂടത്തിനുണ്ടെന്നുമായിരുന്നു കളക്ടര്‍ എസ്. അസ്‌കര്‍ അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Kerala CPIM Elamaram Kareem AM Ariff V Shivadasan

We use cookies to give you the best possible experience. Learn more