ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം; കൊവിഡ് പ്രോട്ടോക്കോളില്‍ കൂടുതല്‍ ഇളവ് വരുത്തി സര്‍ക്കാര്‍
Kerala News
ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം; കൊവിഡ് പ്രോട്ടോക്കോളില്‍ കൂടുതല്‍ ഇളവ് വരുത്തി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd September 2020, 10:02 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രോട്ടോക്കോളില്‍ കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍. സര്‍ക്കാര്‍ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പലതും പിന്‍വലിച്ചു.

സര്‍ക്കാര്‍ ഓഫീസുകളില്‍ മുഴുവന്‍ ജീവനക്കാരും ഇനി മുതല്‍ ജോലിക്കെത്തണം. എന്നാല്‍ കൊവിഡ് മാനദണ്ഡം പാലിച്ചു വേണം പൊതുമേഖലസ്ഥാപനങ്ങള്‍ അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍.

സംസ്ഥാനത്തെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കി.

അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ ആണ് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇനി അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ ഏഴ് ദിവസത്തിന് ശേഷം കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായാല്‍ ക്വാറന്റീന്‍ തുടരേണ്ട കാര്യമില്ല.

അതേസമയം ആരോഗ്യപ്രോട്ടോക്കോള്‍ പ്രകാരം 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുന്നതാണ് അഭികാമ്യമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

കച്ചവട ആവശ്യങ്ങള്‍ക്കും ചികിത്സയ്ക്കും മറ്റു സ്വകാര്യ ആവശ്യങ്ങള്‍ക്കുമായി കേരളത്തിലേക്ക് വരുന്നവര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ ഇളവ് പ്രഖ്യാപിച്ചത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസര്‍കോട് 197, കോട്ടയം 169, കണ്ണൂര്‍ 143, വയനാട് 81, ഇടുക്കി 42 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

19 മരണങ്ങളാണ് ഇന്ന് കോവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 25ന് മരണമടഞ്ഞ കൊല്ലം കൊട്ടിയം സ്വദേശി ആനന്ദന്‍ (76), സെപ്റ്റംബര്‍ 11-ന് മരണമടഞ്ഞ തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിനി ലത (40), സെപ്റ്റംബര്‍ 13-ന് മരണമടഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ധര്‍മ്മദാസന്‍ (67), തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അരവിന്ദാക്ഷന്‍ നായര്‍ (68), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ കണ്ണൂര്‍ ശിവപുരം സ്വദേശി സത്യവതി (70), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ തിരുവനന്തപുരം അരുവിക്കര സ്വദേശി രാധാകൃഷ്ണന്‍ (68), മലപ്പുറം തണലൂര്‍ സ്വദേശിനി ഫാത്തിമ (67), പാലക്കാട് ഒറ്റപ്പാലം സ്വദേശി രാജന്‍ (58), സെപ്റ്റംബര്‍ 17-ന് മരണമടഞ്ഞ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ഗോപാല മേനോന്‍ (79), സെപ്റ്റംബര്‍ 18ന് മരണമടഞ്ഞ തിരുവനന്തപുരം കരിമടം കോളനി സ്വദേശി സെയ്ദാലി (30), മലപ്പുറം പുതുപൊന്നാനി സ്വദേശി അബു (72), കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി ബീവികുഞ്ഞ് (68), സെപ്റ്റംബര്‍ 19-ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശിനി പ്രീജി (38), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷമീര്‍ (38), തിരുവനന്തപുരം പെരുമാതുറ സ്വദേശി മുഹമ്മദ് ഹനി (68), സെപ്റ്റംബര്‍ 20-ന് മരണമടഞ്ഞ തിരുവനന്തപുരം പെരുങ്കുഴി സ്വദേശി അപ്പു (70), തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി ബാലകൃഷ്ണന്‍ (81), എറണാകുളം സ്വദേശി പി. ബാലന്‍ (86), സെപ്റ്റംബര്‍ 21-ന് മരണമടഞ്ഞ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി സുരേന്ദ്രന്‍ (54) എന്നിവരാണ് മരണമടഞ്ഞത്.

ഇതോടെ ആകെ മരണം 572 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍.ഐ.വി. ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 122 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നതാണ്. 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 412 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടും കൂടെ ആകെ സമ്പര്‍ക്ക രോഗികള്‍ 3875. തിരുവനന്തപുരം 656, മലപ്പുറം 431, എറണാകുളം 379, ആലപ്പുഴ 365, കോഴിക്കോട് 383, തൃശൂര്‍ 352, കൊല്ലം 341, പാലക്കാട് 240, കാസര്‍കോട് 176, കോട്ടയം 163, പത്തനംതിട്ട 159, കണ്ണൂര്‍ 117, വയനാട് 75, ഇടുക്കി 38 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

87 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 23, കണ്ണൂര്‍ 17, കാസര്‍കോട് 15, തൃശൂര്‍ 13, എറണാകുളം 10, ആലപ്പുഴ 4, മലപ്പുറം 3, പത്തനംതിട്ട 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 8 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3007 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 469, കൊല്ലം 215, പത്തനംതിട്ട 117, ആലപ്പുഴ 231, കോട്ടയം 114, ഇടുക്കി 42, എറണാകുളം 250, തൃശൂര്‍ 240, പാലക്കാട് 235, മലപ്പുറം 468, കോഴിക്കോട് 130, വയനാട് 61, കണ്ണൂര്‍ 214, കാസര്‍കോട് 221 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 40,382 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,01,731 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,20,270 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,94,488 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,782 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2430 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 38,574 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 24,92,757 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,97,282 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 9 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് (കണ്‍ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 6), ആര്യങ്കോട് (7), ചെറുന്നിയൂര്‍ (11), കോട്ടയം ജില്ലയിലെ ചെമ്പ് (14), മറവന്‍തുരത്ത് (4), പത്തനംതിട്ട ജില്ലയിലെ കടപ്ര (5, 9), ആനിക്കാട് (9), മലപ്പുറം ജില്ലയിലെ പുല്‍പറ്റ (2), ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് (സബ് വാര്‍ഡ് 7, 8) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 639 ഹോട്ട് സ്പോട്ടുകളാണുള്ളത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Covid Protocol