| Monday, 6th January 2020, 9:56 am

ക്യാമ്പസുകളില്‍ രക്തം വീഴ്ത്തുന്ന വിപത്കരമായ ഈ കളിയില്‍ നിന്ന് സംഘപരിവാര്‍ ശക്തികള്‍ പിന്മാറണം: പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജെ.എന്‍.യു ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.

വിദ്യാര്‍ത്ഥികള്‍ക്കു നേരെ ഉണ്ടാകുന്ന കടന്നാക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണെന്നും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും നാസി മാതൃകയില്‍ ആക്രമിച്ചവര്‍ രാജ്യത്ത് അരക്ഷിതാവസ്ഥയും കലാപവും സൃഷ്ടിക്കാന്‍ ഇറങ്ങിയവരാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റിനെ ആശുപത്രിയില്‍ കൊണ്ടുപോയ ആംബുലന്‍സ് തടയാന്‍ എ.ബി.വി .പിക്കാര്‍ തയാറായി എന്ന വാര്‍ത്ത കലാപ പദ്ധതിയുടെ വ്യാപ്തി സൂചിപ്പിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭീകര സംഘത്തിന്റെ സ്വഭാവമാര്‍ജിച്ചാണ് ക്യാമ്പസില്‍ മാരകായുധങ്ങളുമായി അക്രമി സംഘം എത്തിയത്. ക്യാമ്പസുകളില്‍ രക്തം വീഴ്ത്തുന്ന വിപത്കരമായ ഈ കളിയില്‍ നിന്ന് സംഘ പരിവാര്‍ ശക്തികള്‍ പിന്മാറണം. വിദ്യാര്‍ത്ഥികളുടെ ശബ്ദം ഈ നാടിന്റെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞാല്‍ നന്നെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഞായറാഴ്ച്ച വൈകുന്നേരമാണ് ജെ.എന്‍.യു ക്യാംപസില്‍ മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം ആളുകള്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചുവിട്ടത്. സംഭവത്തിനു പിന്നില്‍ എ.ബി.വി.പിയാണെന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള ഗുണ്ടാ അക്രമത്തിനെതിരെ രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തുണ്ട്. ഹൈദരാബാദ് സര്‍വ്വകലാശാല, പൂനൈ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ട്, ജാദവ് പൂര്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഞായറാഴ്ച്ച രാത്രി തന്നെ പ്രതിഷേധവുമായി തെരുവുകളില്‍ അണിനിരന്നിരുന്നു.

മുംബൈയിലെ നൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഗേറ്റ് വേ ഓഫ് ഇന്ത്യയിലെത്തിയാണ് പ്രതിക്ഷേധത്തിന് നേതൃത്വം നല്‍കിയത് അക്രമികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more