പറ്റൂല സാറേ, 45 വര്‍ഷമായി ഞാന്‍ സി.പി.ഐയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ബി.ജെ.പി സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് തേടിയ സുരേഷ് ഗോപിയ്ക്ക് വീട്ടമ്മയുടെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്

വട്ടിയൂര്‍കാവിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി എസ്. സുരേഷിന് വോട്ട് അഭ്യര്‍ത്ഥിച്ച് വീടുകള്‍ കയറിയിറങ്ങുന്നതിനിടെ നടനും എം.പിയുമായ സുരേഷ് ഗോപിയെ ഞെട്ടിച്ച് വീട്ടമ്മയുടെ മറുപടി.

എസ്. സുരേഷിന് വോട്ട് തേടിയാണ് താന്‍ വന്നതെന്ന് സുരേഷ് ഗോപി പറഞ്ഞതോടെ അതിന് വീട്ടമ്മ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സാറ് മത്സരിക്കുകയാണെങ്കില്‍ വോട്ടിടാമെന്നും അല്ലാതെ സി.പി.ഐ. സ്ഥാനാര്‍ത്ഥിയല്ലാത്ത മറ്റൊരാള്‍ക്കും താന്‍ വോട്ട് ചെയ്യില്ലെന്നുമാണ് വീട്ടമ്മ പറയുന്നത്.

” സാറ് സ്ഥാനാര്‍ത്ഥിയായി നിന്നാല്‍ ഞാന്‍ വോട്ടിടും. അല്ലാതെ സാറ് എന്നോട് ഒന്നും പറയരുത്. – വീട്ടമ്മ പറഞ്ഞു.

ഞാന്‍ നില്‍ക്കുന്നതിന് തുല്യമാണ് സുരേഷ് എന്നും അവരെ കൊണ്ട് പണിയെടുപ്പിക്കാന്‍ പോകുന്നത് ഞാനാണെന്നും സുരേഷ് ഗോപി പറഞ്ഞെങ്കിലും അതൊന്നും സാറ് പറയരുതെന്നും സാറ് സിനിമയില്‍ ആയതുകൊണ്ടും സാറിന്റെ സിനിമകള്‍ ഇഷ്ടമായതുകൊണ്ടും ഞാന്‍ സാറിന് വോട്ട് ചെയ്യാമെന്നും അല്ലാതെ വേറെ ഒരാള്‍ക്കും താന്‍ വോട്ട് ചെയ്യില്ലെന്നും വീട്ടമ്മ ആവര്‍ത്തിച്ചു.

സാറ് സിനിമയില്‍ സി.പി.ഐകാരനായി പ്രവര്‍ത്തിച്ചിട്ടുണ്ടോ, ഇല്ലല്ലോ ഞാന്‍ കഴിഞ്ഞ 45 വര്‍ഷമായി സി.പി.ഐ.എമ്മില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പറ്റൂല സാറേ.. ആ ചോരയും ഈ ചോരയും ഒന്നായതുകൊണ്ട്… പക്ഷേ സാറ് നിക്ക് ഞാന്‍ ഇടും…എന്നായിരുന്നു വീട്ടമ്മയുടെ വാക്കുകള്‍.

ഇതോടെ ‘ഞാന്‍ അത് ബഹുമാനിക്കുന്നു’ എന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു സുരേഷ് ഗോപി.