| Sunday, 11th April 2021, 8:35 am

പുതുപ്പള്ളിയും കോട്ടയവും ഒഴികെ ഏഴ് മണ്ഡലങ്ങളും ഇടതിന്; സി.പി.ഐ.എം കണക്കുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പുതുപ്പള്ളി, കോട്ടയം മണ്ഡലങ്ങള്‍ ഒഴികെ കോട്ടയം ജില്ലയിലെ 7 മണ്ഡലങ്ങളിലും എല്‍.ഡി.എഫ് വിജയിക്കുമെന്ന് സി.പി.ഐ.എം വിലയിരുത്തല്‍. കേരള കോണ്‍ഗ്രസിന്റെ (എം) വരവ് എല്‍.ഡി.എഫിനു ഗുണമായെന്നും സി.പി.ഐ.എം വിലയിരുത്തുന്നു.

കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളില്‍ യു.ഡി.എഫിനു മേല്‍ക്കൈ ഉണ്ടെന്നും കോട്ടയം മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് മത്സരം നടന്നുവെന്നും സി.പി.ഐ.എം വിലയിരുത്തുന്നു. പുതുപ്പള്ളിയില്‍ യു.ഡി.എഫ് 5000ല്‍ ഏറെ വോട്ടുകള്‍ക്കു മുന്നിലും കോട്ടയത്ത് യു.ഡി.എഫ് 3000 വോട്ടുകള്‍ക്കു മുന്നിലുമാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.

അതേസമയം, തിരുവനന്തപുരത്ത് നേമവും അരുവിക്കരയും എല്‍.ഡി.എഫ് നേടുമെന്നാണ് സി.പി.ഐ.എം ജില്ലാ നേതൃത്വത്തിന്റെ കണക്കുകള്‍. തിരുവനന്തപുരത്ത് 11 സീറ്റ് വരെ നേടാന്‍ കഴിയുമെന്നാണ് സി.പി.ഐ.എം പ്രതീക്ഷിക്കുന്നത്.

നിലവില്‍ എല്‍.ഡി.എഫിന് ജില്ലയിലുള്ള മേല്‍ക്കൈ നഷ്ടപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തിയിരിക്കുന്നത്.
14 നിയമസഭാ മണ്ഡലങ്ങളിലും എല്‍.ഡി.എഫ് മികച്ച പ്രകടനം കാഴ്ചവച്ചുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

നേമം, കഴക്കൂട്ടം, കാട്ടാക്കട എന്നിവിടങ്ങളില്‍ ബി.ജെ.പി ശക്തമായ മത്സരം കാഴ്ചവച്ചു. എന്നാല്‍ നേമത്ത് കഴിഞ്ഞ തവണത്തേതു പോലെ യു.ഡി.എഫ് വോട്ട് ബി.ജെ.പിക്ക് മറിയുന്ന സ്ഥിതി ഉണ്ടാകില്ലെന്നും ഈ സാഹചര്യത്തില്‍ എല്‍.ഡി.എഫിന്റെ അടിസ്ഥാന വോട്ടുകള്‍ കൊണ്ട് വിജയിക്കാനാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.

യു.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളായ തിരുവനന്തപുരം, കോവളം, അരുവിക്കര എന്നിവ തിരിച്ചു പിടിക്കുമെന്ന ഉറപ്പില്ല. എന്നാല്‍ സ്ഥിതി മാറാനും സാധ്യതയുണ്ട്.നേമത്ത് അതിശക്തമായ ത്രികോണ മത്സരമാണ് നടന്നതെങ്കിലും വി.ശിവന്‍കുട്ടിക്കാണ് സാധ്യതയെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
ഭരണത്തുടര്‍ച്ച ഉറപ്പിക്കുന്നത് തന്നെയാണ് സി.പി.ഐ.എമ്മിന്റെ കണക്കുകള്‍ പറയുന്നത്. 80 സീറ്റില്‍ ഉറപ്പായും ജയിക്കുമെന്നും 95 സീറ്റുവരെ പൊരുതി നേടാനാകുമെന്നും കണക്കുകള്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contente Highlights: Kerala Assembly Election, Kottayam, Seat analysis

We use cookies to give you the best possible experience. Learn more