| Friday, 7th June 2019, 5:51 pm

ദല്‍ഹിയുടെ ആരോഗ്യ പദ്ധതി ആയുഷ്മാന്‍ ഭാരതിനെക്കാള്‍ പത്തു മടങ്ങ് മെച്ചം; കേന്ദ്ര പദ്ധതി അടിച്ചേല്‍പ്പിക്കരുതെന്ന് കേന്ദ്ര മന്ത്രിയോട് അരവിന്ദ് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ദല്‍ഹിക്കുമേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധനോട് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇത് ദല്‍ഹിയിലെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാള്‍ കേന്ദ്ര മന്ത്രിക്ക് കത്തയച്ചത്.

‘ദല്‍ഹിക്ക് നിലവില്‍ മികച്ച ഒരു ആരോഗ്യ പദ്ധതി  ഉണ്ട്. അത് നിര്‍ത്തലാക്കി പുതിയത് ആരംഭിക്കുന്നത് ആര്‍ക്കും ഗുണം ചെയ്യില്ല. ദല്‍ഹിയിലെ ആരോഗ്യ പദ്ധതി നിര്‍ത്തലാക്കി ആയുഷ്മാന്‍ ഭാരത് നടപ്പിലാക്കിയാല്‍ ദല്‍ഹി നിവാസികളെ അത് പ്രതികൂലമായി ബാധിക്കും’- ഹര്‍ഷ് വര്‍ധന് അയച്ച കത്തില്‍ ദല്‍ഹി മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

ദല്‍ഹിയുടെ നിലവിലെ ആരോഗ്യ പദ്ധതിയെക്കാള്‍ ആയുഷ്മാന്‍ പദ്ധതിക്ക് എന്തെങ്കിലും മേന്മ അധികമായി ഉണ്ടെന്ന് തോന്നിയാല്‍ അത് തനിക്ക് വ്യക്തമാക്കിത്തരണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. അത്തരത്തിലൊന്ന് ഉണ്ടെങ്കില്‍ അത് ദല്‍ഹിയുടെ ആരോഗ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും കെജ്‌രിവാള്‍ അറിയിച്ചു.

ദല്‍ഹിയുടെ ആരോഗ്യപദ്ധതിയുടെ മികവുകള്‍ അക്കമിട്ട് നിരത്തിക്കാണിച്ച കെജ്‌രിവാള്‍, ആയുഷ്മാന്‍ പദ്ധതിയെക്കാള്‍ പത്തു മടങ്ങ് മികച്ചതാണ് ഇതെന്നും അവകാശപ്പെട്ടു.

ആയുഷ് പദ്ധതിയുടെ ആനുകൂല്യം 10,000 രൂപ മാസവരുമാനം ഉള്ളവര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളുവെന്ന് ചൂണ്ടിക്കാട്ടിയ കെജ്‌രിവാള്‍ ദല്‍ഹിയില്‍ അടിസ്ഥാന വേതനം ലഭിക്കുന്നവര്‍ക്ക് ഇതില്‍ കൂടുതല്‍ വരുമാനം ലഭിക്കുമെന്ന് പറയുന്നു. ദല്‍ഹിയിലെ ആരോഗ്യപദ്ധതിയുടെ ആനുകൂല്യം രണ്ടു കോടി പൗരന്മാര്‍ക്കും ലഭിക്കുന്നുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു.

‘ആയുഷ് പദ്ധതി അഞ്ചു ലക്ഷം രൂപ വരെയുള്ള ചികിത്സ ചിലവുകളാണ് വഹിക്കുക. എന്നാല്‍ ദല്‍ഹിയുടേത് മുഴുവന്‍ ചികിത്സാ ചിലവുകളും വഹിക്കും. അത് 30 ലക്ഷമോ അതിലധികമോ ആണെങ്കില്‍ പോലും’- കത്തില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more