| Wednesday, 29th September 2021, 10:08 pm

വൈദികരുടെ മുന്നറിയിപ്പ് ദുരുദ്ദേശത്തോടെ വ്യാഖ്യാനിക്കുകയാണ്; മതസൗഹാര്‍ദ്ദത്തില്‍ മാര്‍പാപ്പയുടെ നിലപാടാണ് ഉള്ളതെന്നും കെ.സി.ബി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വിശ്വാസികള്‍ക്കായി വൈദിക സമൂഹം നല്‍കുന്ന മുന്നറിയിപ്പുകളെ ചിലര്‍ ദുരുദ്ദേശത്തോടെ വ്യാഖ്യാനിച്ച് പര്‍വതീകരിക്കുന്നുവെന്ന് കെ.സി.ബി.സി. മതസൗഹാര്‍ദ്ദത്തിന് വേണ്ടിയും സാമൂഹിക തിന്മകള്‍ക്കെതിരെയും പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കുമെന്നും കെ.സി.ബി.സി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

പ്രത്യേക സമ്മേളനത്തിന് ശേഷമാണ് കെ.സി.ബി.സി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളിയുടെ പേരില്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പ് പുറത്തുവിട്ടത്. സാമൂഹിക തിന്മകളെ ചൂണ്ടിക്കാട്ടുമ്പോള്‍ അതില്‍ വിശദമായ അന്വേഷണവും പഠനവും നടത്തി ശക്തമായ നടപടി എടുക്കണമെന്നും കെ.സി.ബി.സി പറഞ്ഞു.

മതസൗഹാര്‍ദ്ദ നിലപാടുകളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാട് തന്നെയാണ് തങ്ങള്‍ക്കെന്നും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും വാര്‍ത്തകുറിപ്പില്‍ പറഞ്ഞു.

‘ക്രിസ്തുവിന്റെ തിരുവചനം ഉള്‍ക്കൊണ്ട് സമൂഹത്തിന്റെ സമൃദ്ധമായ ജീവനെ ലക്ഷ്യംവെച്ച് അജപാലകര്‍ നല്‍കുന്ന മുന്നറിയിപ്പുകളെ ദുരുദ്ദേശപരമായി വ്യാഖ്യാനിച്ചും പര്‍വതീകരിച്ചും മതമൈത്രിയെയും ആരോഗ്യകരമായ സഹവര്‍ത്തിത്വത്തെയും ദുര്‍ബലപ്പെടുത്തുന്ന ശൈലികളെ കത്തോലിക്കാ മെത്രാന്‍ സമിതി ഒറ്റക്കെട്ടായി നിരാകരിക്കുന്നു.

സാമൂഹിക തിന്മകളെ ചൂണ്ടിക്കാണിക്കുമ്പോള്‍ അതിന് മറ്റ് നിറങ്ങള്‍ ചാര്‍ത്തി യഥാര്‍ത്ഥ വിഷയത്തില്‍ നിന്ന് വ്യതിചലിക്കാതെ വിശദമായ പഠനങ്ങളും ഗൗരവമായ അന്വേഷണങ്ങളും നടത്തി, ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സഭകള്‍ തമ്മില്‍ ഭിന്നതയുണ്ടെന്നുവരുത്തി തീര്‍ക്കാനുള്ള ഗൂഢശ്രമങ്ങളെ കേരള കത്തോലിക്കാ മെത്രാന്‍ സമിതി തള്ളിക്കളയുന്നു’- എന്നും കുറിപ്പില്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

KCBC said they follow the Pope’s position on religious harmony

We use cookies to give you the best possible experience. Learn more