| Saturday, 16th April 2022, 10:51 pm

മന്ത്രി ആയിരുന്നെങ്കില്‍ സ്വിഫ്റ്റ് ഇടിക്കുന്നതിനും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാത്തതിനും ഞാന്‍ ഉത്തരം പറയേണ്ടി വന്നേനെ; എന്നെ ദൈവം രക്ഷിച്ചു: ഗണേഷ്‌കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: മന്ത്രി ആകാത്തത് നന്നായെന്നും അല്ലെങ്കില്‍ ദുരിതം മുഴുവന്‍ അനുഭവിക്കേണ്ടി വന്നേനെയെന്നും കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ. കെ.എസ്.ആര്‍.ടി.സിയിലെ വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ഗണേഷ്‌കുമാറിന്റെ പ്രതികരണം.

പുനലൂര്‍ എസ്.എന്‍.ഡി.പി യൂണിയന്‍ പരിധിയിലെ കമുകുംചേരി ശാഖയില്‍ ക്ഷേത്ര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രാന്‍സ്പോര്‍ട്ട് മന്ത്രിയായിരുന്നെങ്കില്‍ ഈ ദുരിതം മുഴുവന്‍ താന്‍ അനുഭവിക്കേണ്ടി വന്നേനെയെന്നും സ്വിഫ്റ്റ് ഇടിച്ചതിനും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാത്തതിനും മറുപടി പറയേണ്ടി വരുമായിരുന്നവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയാക്കാതെ ദൈവം തന്നെ രക്ഷിച്ചവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഗതാഗത മന്ത്രിയായിരുന്നെങ്കില്‍ ദുരിതം മുഴുവന്‍ താന്‍ അനുഭവിക്കേണ്ടി വന്നേനെ. കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ് ഇടിക്കുന്നതിനെല്ലാം ഉത്തരം പറയേണ്ടി വന്നേനെ.

എന്നോട് പലരും പറയാറുണ്ട്, മന്ത്രിയാകാതിരുന്നത് കഷ്ടമായിപ്പോയെന്ന്. മന്ത്രിയാകാതിരുന്നത് നന്നായിപ്പോയെന്ന് ഇന്നും ഇന്നലെയുമുള്ള പത്രം വായിച്ചാല്‍ നിങ്ങള്‍ക്ക് മനസിലാകും.

ഞാന്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രിയായിരുന്നെങ്കില്‍ ഈ ദുരിതം മുഴുവന്‍ ഞാന്‍ അനുഭവിക്കേണ്ടി വന്നേനെ. എന്റെ കൂടെ ദൈവമുണ്ട്. ദൈവം എന്നെ രക്ഷിച്ചു,’ ഗണേഷ്‌കുമാര്‍ പറഞ്ഞു.

Content Highlights: KB Ganesh Kumar MLA said it was better not to be a minister or he would have had to suffer all the misery.

We use cookies to give you the best possible experience. Learn more