| Thursday, 20th August 2020, 11:38 am

എനിക്ക് രണ്ട് മക്കളുണ്ട്, കൊല്ലരുത് എന്ന് യാചിച്ചിട്ടും കൊന്നുകളഞ്ഞ നിഷ്ഠൂരതയെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് ഏത് ഗാന്ധിയന്‍ മൂല്യങ്ങളെ പിന്‍പറ്റിയാണ്; കായംകുളം കൊലപാതകത്തില്‍ കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: കായംകുളത്ത് സി.പി.ഐ.എം പ്രവര്‍ത്തകനെ ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ കോണ്‍ഗ്രസ് നേതൃത്വമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് കൗണ്‍സിലറെ അറസ്റ്റ് ചെയ്തത് ഇത് വെളിവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

‘സിയാദിന്റെ ജനകീയതയെ ഭീഷണിയായി കോണ്‍ഗ്രസ് കരുതിയതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചത്. കൊല നടത്തിയ ക്രിമിനലിനെ രക്ഷപ്പെടുത്തിയത് കോണ്‍ഗ്രസ് നേതാവാണെന്നതും ആസൂത്രണത്തിന് പിന്നിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പങ്ക് ഉറപ്പിക്കുന്നു. ശരീരത്തില്‍ രക്തക്കറ പുരണ്ട വസ്ത്രവുമായി നിന്ന പ്രതിയെ സ്വന്തം സ്‌കൂട്ടറില്‍ കയറ്റിയാണ് കോണ്‍ഗ്രസ് നേതാവായ കൗണ്‍സിലര്‍ രക്ഷപ്പെടുത്തിയത്’, കോടിയേരി പറഞ്ഞു.

സിയാദിനെ കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൗണ്‍സിലര്‍ കാവില്‍ നിസാം ആണ് അറസ്റ്റിലായത്.

മുഖ്യപ്രതി മുജീബിനെ ബൈക്കില്‍ രക്ഷപ്പെടാന്‍ സഹായിച്ചത് കാവില്‍ നിസാമാണെന്ന് പൊലീസ് പറഞ്ഞു. കുറ്റകൃത്യം നടന്നത് അറിഞ്ഞിട്ടും നിസാം പൊലീസില്‍ അറിയിച്ചില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

റോഡരികില്‍ സുഹൃത്തുക്കളുമായി സംസാരിച്ചു നിന്ന സിയാദിനെ (35) ബൈക്കിലെത്തിയ മുജീബ് രണ്ട് തവണ കഠാരകൊണ്ട് കുത്തുകയായിരുന്നു.

കുത്ത് കരളില്‍ ഏറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. കുത്തുകൊണ്ട് നിലത്തുവീണ സിയാദിനെ നാട്ടുകാരും സുഹൃത്തുക്കളും ഉടനടി കായംകുളം ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിവിധയിടങ്ങളിലായി 25ലധികം കേസുകളില്‍ പ്രതിയാണു മുജീബ്. ജയില്‍ മോചിതനായി കഴിഞ്ഞ നാല് മാസമായി നാട്ടില്‍ കഴിയുകയായിരുന്നു ഇയാള്‍.

മുജീബിനോടപ്പം നാലംഗ സംഘത്തില്‍ ഉണ്ടായിരുന്ന ഫൈസലിനെ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. എം.എസ്.എം സ്‌കൂള്‍ ജംഗ്ഷന്‍ കേന്ദ്രീകരിച്ച് നാളുകളായി തമ്പടിച്ചിരുന്ന ക്വട്ടേഷന്‍ സംഘങ്ങളെ സിയാദിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചോദ്യം ചെയ്തതതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

കൊലപാതകത്തിന് പിന്നില്‍ നാലംഗ കൊട്ടേഷന്‍ സംഘമാണെന്ന് കായംകുളം പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് പേര്‍ ബൈക്കിലെത്തിയും, രണ്ട് പേര്‍ കാറിലുമായി വന്നാണു കൊലപാതകം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.

കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:

ആലപ്പുഴ, കായംകുളത്ത് സിപിഐ എം പ്രവര്‍ത്തകന്‍ സിയാദിനെ വെട്ടിക്കൊലപ്പെടുത്തിയത് ഏറെ ദുഖകരമായ സംഭവമാണ്. രാഷ്ട്രീയ പ്രതിയോഗികളെ കൊട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് വകവരുത്തുന്ന സംസ്‌കാരം പ്രബുദ്ധ കേരളത്തിന് ഭൂഷണമല്ല.

‘എന്നെ കൊല്ലരുത്, എനിക്ക് രണ്ട് മക്കളുണ്ട്..’ എന്ന് യാചിച്ചിട്ടും കൊലക്കത്തി താഴ്ത്താത്ത നിഷ്ടൂരതയെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് ഏത് ഗാന്ധിയന്‍ മൂല്യങ്ങളെ പിന്‍പറ്റിയാണ് ? സിയാദിനെ വകവരുത്തിയത് ആസൂത്രിതമായാണ് എന്നുള്ളതിന്റെ വിശദാംശങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കൊലപാതകം നടത്തിയ ക്രിമിനല്‍ സംഘങ്ങളുടെ രക്ഷകരായി കോണ്‍ഗ്രസ് നേതാക്കളും അവരുടെ കൗണ്‍സറിലറും മുന്നില്‍ നില്‍ക്കുമ്പോള്‍ ആ ദാരുണ സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പങ്ക് വ്യക്തമാവുന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പൊതുപ്രവര്‍ത്തകനെ വകവരുത്താന്‍ ചില്ലറ ഹൃദയശൂന്യതയൊന്നും പോര. മത്സ്യവ്യാപാരം നടത്തുന്ന സിയാദ് ജോലി കഴിഞ്ഞ് വീട്ടില്‍ വന്ന് ഭാര്യയോടൊപ്പം ഭക്ഷണം ഉണ്ടാക്കി, കോവിഡ് ക്വാറന്റൈയിന്‍ കേന്ദ്രത്തില്‍ എത്തിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആണ് ആസൂത്രിതമായ ആക്രമണം ഉണ്ടായത്. ആഹാരം കൊടുത്ത് തിരികെവരുന്ന ബാപ്പയെ കാത്തിരുന്ന സിയാദിന്റെ മക്കള്‍ അഞ്ചുവയസായ ഐഷയും ഒരു വയസായ ഹൈറയും ആരുടെയും മനസ് തകര്‍ക്കുന്ന ദുഖമായി മാറുന്നു.

ജനകീയനും സന്നദ്ധ പ്രവര്‍ത്തകനുമായ സഖാവ് സിയാദ് നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കനായിരുന്നു. സിയാദിന്റെ ജനകീയതയെ ഭീഷണിയായി കോണ്‍ഗ്രസ് കരുതിയതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചത്. കൊല നടത്തിയ ക്രിമിനലിനെ രക്ഷപെടുത്തിയത് കോണ്‍ഗ്രസ് നേതാവാണെന്നതും ആസൂത്രണത്തിന് പിന്നിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പങ്ക് ഉറപ്പിക്കുന്നു. ശരീരത്തില്‍ രക്തക്കറ പുരണ്ട വസ്ത്രവുമായി നിന്ന പ്രതിയെ സ്വന്തം സ്‌കൂട്ടറില്‍ കയറ്റിയാണ് കോണ്‍ഗ്രസ് നേതാവായ കൗണ്‍സിലര്‍ രക്ഷപെടുത്തിയത്.

ഒരുഭാഗത്ത് അഹിംസാ പ്രഭാഷണങ്ങള്‍ നടത്തുകയും മറുഭാഗത്ത് കൊലക്കത്തി മിനുക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് സംസ്‌കാരം പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ല. കൊലപാതക രാഷ്ട്രീയം കേരളത്തിന് വേണ്ട. കോണ്‍ഗ്രസ് നേതൃത്വം ഗുണ്ടാ മാഫിയ സംഘങ്ങളെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുന്ന ശൈലി അവസാനിപ്പിക്കാന്‍ തയ്യാറാവണം.

സഖാവ് സിയാദിന്റെ കൊലപാതകത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നു. സഖാവിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kodiyeri Balakrishnan Kayamkulam Murder

We use cookies to give you the best possible experience. Learn more