| Sunday, 28th April 2024, 2:59 pm

15 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; ഇന്ത്യൻ ഇതിഹാസത്തിന് ശേഷം ചരിത്രനേട്ടത്തിലേക്ക് ലങ്കൻ സൂപ്പർ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി വുമണ്‍സ് ടി-20 ലോകകപ്പ് യോഗ്യത മത്സരത്തില്‍ ശ്രീലങ്കക്ക് തകര്‍പ്പന്‍ ജയം. സ്‌കോട്ട് ലാന്‍ഡിനെ പത്ത് വിക്കറ്റുകള്‍ക്കാണ് ശ്രീലങ്ക പരാജയപ്പെടുത്തിയത്. ഷേക്ക് സയാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്ലാന്‍ഡ് 18.2 ഓവറില്‍ 94 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 10.1 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

ശ്രീലങ്കയുടെ ബൗളിങ്ങില്‍ കവിഷ ദില്‍ഹാരി നാല് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനമാണ് നടത്തിയത്. 3.2 ഓവറില്‍ 13 റണ്‍സ് വിട്ടുനല്‍കിയാണ് താരം നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഫീല്‍ഡിങ്ങിലും മികച്ച പ്രകടനമാണ് കവിഷ നടത്തിയത്. മൂന്ന് ക്യാച്ചുകളാണ് താരം നേടിയത്.

ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് കവിഷ സ്വന്തമാക്കിയത്. വുമണ്‍സ് ടി-20യില്‍ ഒരു മത്സരത്തില്‍ 4+ വിക്കറ്റും 3+ ക്യാച്ചും നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടമാണ് കവിഷ സ്വന്തമാക്കിയത്.

ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് ഇന്ത്യന്‍ താരം പ്രിയങ്ക റോയ് ആയിരുന്നു. 2009 പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ ആയിരുന്നു പ്രിയങ്കയുടെ ഈ തകര്‍പ്പന്‍ നേട്ടം. നീണ്ട 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വുമണ്‍സ് ടി-20യില്‍ ഇത്തരത്തില്‍ ഒരു നേട്ടം ആവര്‍ത്തിക്കപ്പെടുന്നത്.

കവിഷക്ക് പുറമെ ഇനോഷി പ്രിയദര്‍ശനി നാല് ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 11 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം നടത്തി. സൗഗന്ധിക കുമാരി രണ്ട് വിക്കറ്റും അജിനി കുലസൂര്യ ഒരു വിക്കറ്റും നേടിയ നിര്‍ണായകമായി.

ലങ്കന്‍ ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ ചമീര അട്ടപത്തു 35 പന്തില്‍ 59 റണ്‍സ് നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. പത്ത് ഫോറുകളും ഒരു സിക്‌സുമാണ് താരം നേടിയത്.

Content Highlight: Kavisha Dilhari create a new record in T20

We use cookies to give you the best possible experience. Learn more