| Thursday, 9th December 2021, 12:37 pm

കത്രീന-വിക്കി വിവാഹ വീഡിയോ സംപ്രേഷണാവകാശം 80 കോടിക്ക് സ്വന്തമാക്കി ആമസോണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: ബോളിവുഡ് താരങ്ങളായ കത്രീന കൈഫിന്റേയും വിക്കി കൗശലിന്റേയും വിവാഹം ഇന്ന് രാജസ്ഥാനില്‍ വെച്ച് നടക്കുകയാണ്. മൂന്ന് ദിവസം നീണ്ടുനിന്ന ആഘോഷ ചടങ്ങുകള്‍ക്ക് ശേഷമാണ് ഇന്ന് വിവാഹം നടക്കുന്നത്.

താരവിവാഹത്തിന്റെ വീഡിയോ സംപ്രേഷണാവകാശം ആമസോണ്‍ പ്രൈം വാങ്ങിയതായാണ് റിപ്പോര്‍ട്ട്. 80 കോടി രൂപയ്ക്കാണ് ആമസോണ്‍ സംപ്രേഷണാവകാശം സ്വന്തമാക്കിയതെന്നാണ് സൂചന.

ഹോളിവുഡിലും മറ്റും ഇത്തരത്തില്‍ താരവിവാഹങ്ങളുടെ സംപ്രേഷണാവകാശം ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകള്‍ സ്വന്തമാക്കാറുണ്ട്. ഇന്ത്യയിലും അത്തരമൊരു രീതി കൊണ്ടുവരാന്‍ തുടക്കംകുറിക്കുകയാണ് ആമസോണ്‍ പ്രൈം.

2019-ല്‍ പ്രിയങ്ക ചോപ്ര-നിക്ക് ജൊനാസ് വിവാഹവും ഇത്തരത്തില്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലൂടെ സംപ്രേഷണം ചെയ്തിരുന്നു. അതേസമയം, വിവാഹച്ചടങ്ങിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുപോവാതിരിക്കാന്‍ കനത്തസുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കര്‍ശന നിയന്ത്രണങ്ങളാണ് കല്ല്യാണത്തിന് എത്തുന്ന സന്ദര്‍ശകര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കല്ല്യാണത്തിന് എത്തുന്നവര്‍ക്ക് വിവാഹ സ്ഥലത്തേക്ക് എത്തുന്നതിന് രഹസ്യകോഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്. സല്‍മാന്‍ ഖാന്റെ ബോഡിഗാര്‍ഡ് ഗുര്‍മീത് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കല്ല്യാണത്തിന്റെ സുരക്ഷാ ചുമതല നോക്കുന്നത്.

സവായ് മധോപുരിലെ ചൗത് കാ ബര്‍വാര പട്ടണത്തിലെ സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയാണ് വിവാഹത്തിന് വേദിയാവുന്നത്. രാജസ്ഥാനി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 700 വര്‍ഷത്തോളം പഴക്കമുള്ള കൊട്ടാരമാണ് സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര. പതിനാലാം നൂറ്റാണ്ടില്‍ പണിത ഈ കോട്ട ഇന്ന് ആഡംബരസൗകര്യങ്ങളുള്ള റിസോര്‍ട്ടാണ്.

48 മുറികളും സ്യൂട്ട് റൂമുകളുമുള്ള ഈ റിസോര്‍ട്ടില്‍ ഒരു രാത്രി താമസിക്കണമെങ്കില്‍ 75,000 രൂപ മുതലാണ് മുറിവാടക.

ചടങ്ങുകളുടെ ഭാഗമായി തിങ്കളാഴ്ച രാത്രിയാണ് മുംബൈയില്‍ നിന്ന് വിക്കിയും കത്രീനയും രാജസ്ഥാനിലെത്തിയത്. ചൊവ്വാഴ്ച മെഹന്തി ചടങ്ങും ബുധനാഴ്ച രാത്രി സംഗീതവിരുന്നും നടത്തിയിരുന്നു. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ ആകെ 120 പേര്‍ക്കുമാത്രമാണ് വിവാഹത്തിന് ക്ഷണമുള്ളതെന്നാണ് അറിയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more