| Monday, 2nd September 2019, 7:19 pm

തരിഗാമിയടക്കം നാലു നേതാക്കളെ അജ്ഞാത തടവുകേന്ദ്രങ്ങളില്‍ നിന്നു മാറ്റി; വീട്ടുതടങ്കല്‍ തുടരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തടവിലാക്കപ്പെട്ട രാഷ്ട്രീയ നേതാക്കളെ തടവുകേന്ദ്രങ്ങളില്‍ നിന്നു വീടുകളിലേക്കു മാറ്റിത്തുടങ്ങി. എന്നാല്‍ അവര്‍ വീട്ടുതടങ്കലില്‍ത്തന്നെ തുടരും. സി.പി.ഐ.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി അടക്കമുള്ളവരെയാണു വീട്ടുതടങ്കലിലേക്കു മാറ്റിയത്.

തരിഗാമിക്കു പുറമേ ഹുറിയത്ത് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ്, നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍.സി) നേതാവ് ഗുലാം അഹമ്മദ് സോഫി, പി.ഡി.പി നേതാവ് മുസാഫര്‍ ബെയ്ഗ് എന്നിവരെയാണു വീട്ടുതടങ്കലിലേക്കു മാറ്റിയത്. രണ്ടു നേതാക്കളെക്കൂടി ഉടനെ ഇത്തരത്തില്‍ മാറ്റും.

10 ദിവസം മുന്‍പാണ് ഗുലാം അഹമ്മദ് സോഫിയെ തടവുകേന്ദ്രത്തില്‍ നിന്നു മാറ്റിയത്. നാലു നേതാക്കളെ മാറ്റിയതിനു പിന്നിലും അവരുടെ ആരോഗ്യപ്രശ്‌നങ്ങളാണെന്ന് ‘ദ പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്തു. ഇവരെ അജ്ഞാത തടവുകേന്ദ്രങ്ങളിലാണു പാര്‍പ്പിച്ചിരുന്നത്.

എം.എല്‍.എയും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവുമായ യൂസഫ് തരിഗാമിയെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സന്ദര്‍ശിച്ചിരുന്നു.

തരിഗാമിയെ കാണാന്‍ യെച്ചൂരിക്ക് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ എതിര്‍പ്പ് തള്ളിയാണ് സുപ്രീം കോടതി യെച്ചൂരിക്ക് അനുമതി നല്‍കിയത്.

അതേസമയം, നേതാക്കള്‍ കസ്റ്റഡിയില്‍ കഴിയുന്നതാണ് നല്ലതെന്നും കൂടുതല്‍ വോട്ട് ലഭിക്കാന്‍ കാരണമാവുമെന്നും കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മല്ലിക് പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ആളുകള്‍ നേതാക്കളാകുന്നത് നിങ്ങള്‍ക്ക് ഇഷ്ടമല്ലേ. 30 തവണ ഞാന്‍ ജയിലില്‍ പോയിട്ടുണ്ട്. ആരൊക്കെ ജയിലില്‍ പോകുന്നുവോ അവരൊക്കെ നേതാക്കളായി മാറും. അവര്‍ അവിടെ കിടക്കട്ടെ. എത്രകാലം അധികം അവര്‍ ജയിലില്‍ കിടക്കുന്നുവോ അത്രയും അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ നേട്ടം ലഭിക്കും.’- സത്യപാല്‍ പറഞ്ഞിരുന്നു.

ജമ്മുകശ്മീരില്‍ എല്ലാം ‘നോര്‍മല്‍’ ആണെന്ന കേന്ദ്രസര്‍ക്കാര്‍ അവകാശവാദത്തെ ചോദ്യം ചെയ്ത് എഴുത്തുകാരി റാണാ അയൂബ് രംഗത്തെത്തിയിരുന്നു. കശ്മീരില്‍ നിന്നും തിരിച്ചെത്തിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു റാണയുടെ പ്രതികരണം.

‘കശ്മീരില്‍ നിന്നും ഇപ്പോള്‍ തിരിച്ചെത്തിയതേയുള്ളൂ: അര്‍ധരാത്രി റെയ്ഡുകളില്‍ 12 കാരന്‍ പോലും കസ്റ്റഡിയിലാവുകയും മര്‍ദ്ദിക്കപ്പെടുകയും ചെയ്യുന്നു. സ്ത്രീകള്‍ റേപ്പ് ഭീഷണി നേരിടുന്നു. യുവാക്കള്‍ക്ക് ഇലക്ട്രിക് ഷോക്കുകള്‍ നല്‍കുന്നു. നിങ്ങള്‍ പറയുന്ന നോര്‍മല്‍ ഇതാണ്. കശ്മീരില്‍ ഇതുവരെ കണ്ടതില്‍ എറ്റവും മോശമായ സാഹചര്യമാണിത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യന്‍ ഭരണകൂടത്തിന്റെ ദുര്‍ഭരണം ഇന്ത്യന്‍ ജനാധിപത്യത്തെ കളങ്കപ്പെടുത്തിയിരിക്കുന്നു.’ എന്നായിരുന്നു റാണയുടെ പ്രതികരണം.

We use cookies to give you the best possible experience. Learn more