|

കാസര്‍ഗോട്ട് യുവതിയെ വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലി; 12 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്ലൂരാവി: കാസര്‍ഗോട്ട് വാട്‌സ്ആപ്പിലൂടെ യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതായി പരാതി. കല്ലൂരാവി സ്വദേശിയായ 21കാരിയെ നെല്ലിക്കട്ട സ്വദേശി അബ്ദുള്‍ റസാഖാണ് വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയത്.

ഫെബ്രുവരി 21നാണ് യുവാവ് വാട്‌സ്ആപ്പ് വഴി മുത്തലാഖ് സന്ദേശം അയച്ചത്. യു.എ.ഇയില്‍ ജോലി ചെയ്യുന്ന യുവാവ് യുവതിയുടെ പിതാവിന്റെ ഫോണിലേക്ക് സന്ദേശമയക്കുകയായിരുന്നു.

നിങ്ങളുടെ മകളെ താന്‍ മുത്തലാഖ് ചൊല്ലിയെന്നും ഇനി നിങ്ങളുടെ മകളെ സഹിക്കാന്‍ കഴിയില്ലെന്നുമാണ് യുവാവ് സന്ദേശം അയച്ചത്.

സംഭവത്തില്‍ യുവതിയുടെ കുടുംബം ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കി. ഭര്‍തൃവീട്ടില്‍ നിന്ന് പീഡനം അനുഭവിച്ചതായും ഭര്‍ത്താവിന് തന്നെ സംശയമാണെന്നും യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു.

സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ നിരന്തരം ഉപദ്രവിച്ചിരുന്നെന്നും യുവതി പറഞ്ഞു. 12 ലക്ഷം രൂപ അബ്ദുല്‍ റസാഖ് തട്ടിയെടുത്തെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിക്കുന്നു.

Content Highlight: Kasargot pronounced triple talaq on young woman through WhatsApp; Complaint also that 12 lakh rupees were stolen