| Saturday, 14th December 2019, 4:00 pm

'17 ാം തിയതിയിലെ ഹര്‍ത്താല്‍ നിയമവിരുദ്ധം'; ഹര്‍ത്താല്‍ നടത്തുകയോ അനുകൂലിക്കുകയോ ചെയ്താല്‍ നടപടി: കാസര്‍ഗോഡ് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കുക, എന്‍.ആര്‍.സി ഉപേക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 17.12.2019 തീയ്യതി രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണിവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതായുള്ള പ്രചരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഹര്‍ത്താല്‍ നടത്തുന്നതായി കാണിച്ച് രാഷ്ട്രീയപാര്‍ട്ടികളുടെ നോട്ടീസ് ലഭിക്കാത്ത സാഹചര്യത്തില്‍ ഇത്തരമൊരു ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നും കാസര്‍ഗോഡ് പൊലീസ്.

17.12.2019 തീയ്യതി രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണിവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ കൂടി വ്യാപമായി പ്രചരിക്കുന്നുണ്ട്.

എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ബി.എസ്.പി, കേരള മുസ്‌ലിം യുവജന ഫെഡറേഷന്‍, സോളിഡാരിറ്റി, എസ്.ഐ.ഒ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, പോരാട്ടം, ഡി.എച്ച്.ആര്‍.എം, ജമാ- അത്ത് കൗണ്‍സില്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സംയുക്ത യോഗ തീരുമാനമാണെന്നുള്ള രീതിയിലാണ് സന്ദേശം പ്രചരിപ്പിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹര്‍ത്താല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സംഘടന ഏഴ് ദിവസം മുമ്പ് നോട്ടിസ് നല്‍കണമെന്ന് 07.01.2019 തീയ്യതിയിലെ ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. എന്നാല്‍ നിലവില്‍ ഒരു സംഘടനയും ഔദ്യോഗികമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് നോട്ടിസ് നല്‍കിയതായി കാണുന്നില്ല. ആയതിനാല്‍ മേല്‍ ഹര്‍ത്താല്‍ പ്രഖ്യാപനം നിയമവിരുദ്ധമാണെന്നാണ് കാസര്‍ഗോഡ് പൊലീസ് മേധാവി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.

മേല്‍ ദിവസം കാസര്‍ഗോഡ് ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുകയോ, അനുകൂലിക്കുകയോ ചെയ്താല്‍ ആയതിന്റെ എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും ഉത്തരവാദിത്വം പ്രസ്തുത സംഘനകളുടെ ജില്ലാ നേതാക്കള്‍ക്കായിരിക്കുമെന്നും അവരുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

പതിനേഴാം തീയ്യതി സംസ്ഥാന വ്യാപകമായി നഗരസഭ / പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് വോട്ടാവകാശം വിനിയോഗിക്കുന്നതിനും മറ്റും ഇത്തരം പ്രചാരണം തടസ്സം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും ആയതിനാല്‍ ഇലക്ഷനുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കും കൂടി പ്രസ്തുത നേതാക്കള്‍ ഉത്തരവാദികള്‍ ആയിരിക്കുന്നതാണെന്നും കാസര്‍ഗോഡ് പൊലീസ് മേധാവി അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

”ഹര്‍ത്താല്‍ നടത്തുന്നതായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ല. ഹര്‍ത്താല്‍ നടത്തുന്നതിന് ഏഴ് ദിവസം മുന്‍പ് ഇത്തരമൊരു നോട്ടീസ് നല്‍കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഹര്‍ത്താല്‍ നിയമവിരുദ്ധമാണ്. ഇത്തരത്തില്‍ ഹര്‍ത്താലില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിയമപരമായ നടപടിയെടുക്കാന്‍ തന്നെയാണ് തീരുമാനം”- കാസര്‍ഗോഡ് സ്‌പെഷ്യല്‍ബ്രാഞ്ച് പൊലീസ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

മാത്രമല്ല 17 ാം തിയതി സംസ്ഥാന വ്യാപകമായി നഗരസഭ-പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയില്‍ രണ്ട് വാര്‍ഡിലേക്കുള്ള തെരഞ്ഞെടുപ്പും ബളാല്‍ പഞ്ചായത്തില്‍ ഒരു വാര്‍ഡില്‍ തെരഞ്ഞെടുപ്പുമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പിനേയും ഇത് ബാധിക്കും.

ഹര്‍ത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള വാര്‍ത്ത പത്രത്തിലൊന്നും കണ്ടിട്ടില്ല. വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെയും മറ്റും ഹര്‍ത്താലിന് ആഹ്വാനം ചെയ്തതായിട്ടാണ് കണ്ടത്. നിയമപരമല്ലാത്തതിനാലാണ് ഇത്തരമൊരു നടപടി. എസ്.പി അവധിയിലായതിനാല്‍ അഡീഷണല്‍ എസ്.പിയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നതെന്നും എസ്.പി ഓഫീസ് അറിയിച്ചു.

We use cookies to give you the best possible experience. Learn more