| Wednesday, 19th February 2020, 11:13 pm

കരുണ സംഗീതനിശ വിവാദം ; സംവിധായകന്‍ ആഷിഖ് അബുവിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്താന്‍ ബി.ജെ.പി തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി:സംവിധായകന്‍ ആഷിഖ് അബുവിന്റെ വീട്ടിലേക്ക് ബി.ജെ.പി മാര്‍ച്ച്. വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം. അതേസമയം കരുണ സംഗീതനിശയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി സംഘാടകര്‍ ഇന്ന് രംഗത്ത് എത്തിയിരുന്നു.

നേരത്തെ യുവ മോര്‍ച്ച നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ വിജയ് സാഖറെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പ്രാഥമികാന്വേഷണത്തിന് മാത്രമാണ് ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. തട്ടിപ്പ് നടന്നു എന്ന തരത്തിലുള്ള തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യുകയുള്ളുവെന്നും പൊലിസ് അറിയിച്ചു.

കരുണ സംഗീത പരിപാടിയില്‍ മുഖ്യമന്ത്രിയുടെ പേര് ഉള്‍പ്പെടെ ദുരുപയോഗം ചെയ്ത് വന്‍ സാമ്പത്തികതട്ടിപ്പ് നടന്നിട്ടുണ്ടെന്നും ഇതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. ഈ പരാതിയിന്മേലാണ് ജില്ലാ കമ്മിഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ ബിജി ജോര്‍ജിനാണ് അന്വേഷണചുമതല.

അതേസമയം കരുണ സംഗീതനിശ വിവാദത്തില്‍ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ സംഘാടകര്‍ രംഗത്തെത്തിയിരുന്നു. കരുണ സംഗീതനിശക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ബിജിബാല്‍, ഷഹബാസ് അമന്‍, ആഷിഖ് അബു, റിമ കല്ലിങ്കല്‍, സിതാര കൃഷ്ണകുമാര്‍, കമല്‍ കെ എം, ശ്യാം പുഷ്‌ക്കരന്‍, മധു സി നാരായണന്‍ തുടങ്ങിയവരാണ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ പരിപാടിയിലെ തുക പറഞ്ഞിരുന്നത് പോലെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയില്ല എന്ന ആരോപണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സംഘാടകര്‍ മുന്നോട്ട് വന്നിരിക്കുന്നത്. സംഭവത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്തി മാധ്യമങ്ങളെയും ജനങ്ങളെയും നിജസ്ഥിതി ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംഘാടകര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഫൗണ്ടേഷന്റെ സംഘാടകര്‍ നിലപാടടെടുത്തതിന് പിന്നാലെ അംഗങ്ങളെ വ്യക്തിപരമായി ആക്രമിക്കുന്ന തരത്തിലുള്ള നടപടികളുണ്ടായെന്നും ഇതാണ് ഒടുവില്‍ ദുരിതാശ്വാസനിധി അഴിമതി നടത്തിയതെന്നടക്കമുള്ള യുക്തിരഹിതമായ ആരോപണങ്ങളിലേക്ക് വഴി വെച്ചതെന്നും സംഘാടകര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്.

2019 നവംബര്‍ 1 ന് കേരളപ്പിറവി ദിനത്തിലായിരുന്നു ‘വിട്ടു വിട്ടിരിക്കല്ലേ തൊട്ടുതൊട്ടിരി’എന്ന വാചകത്തോടെ കൊച്ചി രാജീവ്ഗാന്ധി സ്റ്റേഡിയത്തില്‍ വെച്ച് സംഗീത പരിപാടി നടന്നത്. കരുണ എന്ന പേരില്‍ നടന്ന സംഗീതപരിപാടിയില്‍ നിന്നും ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടില്ല എന്ന വിവരാവകാശ രേഖ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ വിശദീകരണവുമായി കരുണ സംഘാടകരായ സംഗീത സവിധായകന്‍ ബിജിപാലും ഗായകന്‍ ഷഹബാസ് അമനും രംഗത്തെത്തിയിരുന്നു.

പരിപാടി വേണ്ട വിധത്തില്‍ സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടില്ല എന്നാണ് സംഘാടകര്‍ പറയുന്നത്. ജി.എസ്.ടി വിഹിതം കഴിച്ചാല്‍ ടിക്കറ്റ് ഇനത്തില്‍ ആകെ ആറു ലക്ഷത്തോളം രുപ ലഭിച്ചു, എന്നാല്‍ പരിപാടിയുടെ മറ്റ് ചെലവുകള്‍ക്കായി 23 ലക്ഷം രൂപ വേണ്ടി വന്നെന്നും ഇവര്‍ പറഞ്ഞിരുന്നു.

DoolNews Video

We use cookies to give you the best possible experience. Learn more