|

എന്തൊരു മനുഷ്യന്‍; ലാലേട്ടന്‍ എന്നെ കൈ വീശി കാണിച്ചു, അന്ന് എന്നോട് ഒരു കാര്യം ചോദിച്ചു: കാര്‍ത്തികേയ ദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളില്‍ ഒന്നായിരുന്നു എമ്പുരാന്‍. 2019ല്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് എത്തിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായിരുന്നു ഇത്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോകനായകനായും മോഹന്‍ലാല്‍ ആയിരുന്നു ഈ സിനിമയില്‍ നായകനായി എത്തിയത്.

സയ്യിദ് മസൂദ് എന്ന കഥാപാത്രമായി പൃഥ്വിരാജും എമ്പുരാനില്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ചിത്രത്തില്‍ സയ്യിദ് മസൂദിന്റെ ചെറുപ്പം ചെയ്തത് കാര്‍ത്തികേയ ദേവ് എന്ന നടനായിരുന്നു.

2023ല്‍ പ്രഭാസിനെയും പൃഥ്വിരാജിനെയും നായകന്മാരാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സലാറില്‍ അഭിനയിച്ച നടനാണ് കാര്‍ത്തികേയ ദേവ്. ചിത്രത്തിലും പൃഥ്വിയുടെ ചെറുപ്പം തന്നെയായിരുന്നു കാര്‍ത്തികേയ ചെയ്തത്.

ഇപ്പോള്‍ താന്‍ എമ്പുരാന്റെ സെറ്റില്‍ വെച്ച് ആദ്യമായി മോഹന്‍ലാലിനെ കണ്ടതിനെ കുറിച്ച് സംസാരിക്കുകയാണ് കാര്‍ത്തികേയ ദേവ്. എമ്പുരാന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘ഞാന്‍ ആദ്യമായി ലാലേട്ടനെ കാണുന്നത് എമ്പുരാന്റെ ഷൂട്ടിങ്ങിന്റെ ഇടയിലായിരുന്നു. ഞാന്‍ അപ്പോള്‍ അദ്ദേഹത്തോട് ഹായ് പറയാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു. ആ സമയത്ത് അവര്‍ അവിടെ മറ്റൊരു സീന്‍ ഷൂട്ട് ചെയ്യുകയായിരുന്നു.

ടൊവിനോ ചേട്ടനും ലാലേട്ടനും രാജുവേട്ടനും ആ സീനില്‍ പെര്‍ഫോം ചെയ്യുന്നുണ്ടായിരുന്നു. എങ്ങനെയാണ് ആ നിമിഷത്തെ കുറിച്ച് പറയേണ്ടതെന്ന് എനിക്ക് സത്യത്തില്‍ അറിയില്ല.

മൂന്നുപേരും അങ്ങനെ പെര്‍ഫോം ചെയ്യുമ്പോള്‍ ഞാന്‍ തൊട്ടടുത്ത് നോക്കി നില്‍ക്കുകയായിരുന്നു. അത് വളരെ നല്ലൊരു ഫീലിങ്ങായിരുന്നു. മൂന്നുപേരും ഒരുമിച്ച് അഭിനയിക്കുന്ന സീനായിരുന്നു അത്.

ഞാന്‍ അവരെ നോക്കി നില്‍ക്കുമ്പോള്‍ ലാലേട്ടന്‍ പെട്ടെന്ന് എന്റെ നേരെ നോക്കി കൈ വീശി കാണിച്ചു. ഞാന്‍ അദ്ദേഹം മറ്റാരെയോ ആകും കൈ വീശി കാണിക്കുന്നതെന്ന് കരുതി.

എന്റെ പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. അവിടെ ഒരു കൂളറോ മറ്റോ ആയിരുന്നു ഉണ്ടായിരുന്നത്. ഞാന്‍ വീണ്ടും ലാലേട്ടനെ നോക്കിയപ്പോള്‍ അദ്ദേഹം നിന്റെ നേരെ തന്നെയാണ് കൈ വീശിയതെന്ന മട്ടില്‍ എന്റെ നേരെ കൈ ചൂണ്ടി കാണിച്ചു.

ഞാന്‍ സത്യത്തില്‍ അദ്ദേഹത്തോട് ഒരു ഹായ് പറയാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നല്ലോ. പക്ഷെ അദ്ദേഹം ആദ്യം എന്നെ കാണുകയും എന്റെ അടുത്തേക്ക് വന്ന് സംസാരിക്കുകയും ചെയ്തു.

എന്നോട് ലാലേട്ടന്‍ ഹായ് പറഞ്ഞതും എന്തൊരു മനുഷ്യനാണ് ഇതെന്ന് ഞാന്‍ ചിന്തിച്ചു. ഞാന്‍ ചെന്നിട്ട് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി. ലാലേട്ടന്‍ എന്നോട് അപ്പോള്‍ ചോദിച്ചത് ‘ എന്താ മോനേ. ഹൗ ആര്‍ യൂ’ എന്നായിരുന്നു (ചിരി),’ കാര്‍ത്തികേയ ദേവ് പറയുന്നു.

Content Highlight: Karthikeya Dev Talks About Mohanlal