| Tuesday, 24th September 2024, 3:48 pm

പ്രൊമോഷന്‍ പരിപാടിയില്‍ ലഡ്ഡുവിനെപ്പറ്റി കാര്‍ത്തിയുടെ പരാമര്‍ശം, വിശ്വാസത്തില്‍ തൊട്ട് കളിക്കരുതെന്ന് പവന്‍ കല്യാണ്‍: പിന്നാലെ മാപ്പുമായി കാര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ഹൈദരബാദില്‍ വെച്ച് നടന്ന മെയ്യഴകന്‍ സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയുള്ള കാര്‍ത്തിയുടെ വാക്കുകള്‍ തെലങ്കാന രാഷ്ട്രീയത്തില്‍ വലിയ വിഷയമായിരിക്കുകയാണ്. ലഡ്ഡു കഴിക്കാന്‍ ആഗ്രഹമുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിന് ‘ലഡ്ഡു എന്നത് ഇപ്പോള്‍ സെന്‍സിറ്റീവായിട്ടുള്ള വിഷയമാണെന്നും അതിനെപ്പറ്റി സംസാരിക്കാന്‍ പാടില്ല’ എന്നായിരുന്നു കാര്‍ത്തി തമാശരൂപത്തില്‍ പറഞ്ഞത്.

ഇതിന് പിന്നാലെയാണ് നടനും തെലങ്കാന ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണ്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. ‘ലഡ്ഡുവിനെപ്പറ്റി ചില താരങ്ങള്‍ തമാശരൂപത്തില്‍ സിനിമാപരിപാടിയില്‍ സംസാരിച്ചത് കണ്ടു. ‘ലഡ്ഡു എന്നത് സെന്‍സിറ്റീവായിട്ടുള്ള വിഷയം’ എന്നാണ് അവര്‍ പറഞ്ഞത്. ഇങ്ങനെ തമാശയാക്കാനുള്ള സംഗതിയല്ല, ഓരോ വാക്കും സൂക്ഷിച്ചാണ് ഉപയോഗിക്കേണ്ടത്.

അങ്ങനെ പറയാന്‍ പോലും പാടില്ല. എന്തെങ്കിലും പറയുന്നതിന് മുമ്പ് നൂറ് തവണ ആലോചിച്ചിട്ട് സംസാരിക്കുക. ഒരു നടന്‍ എന്ന നിലയില്‍ നിങ്ങളെ ബഹുമാനിക്കുന്നു. പക്ഷേ സനാതനധര്‍മത്തെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് ശ്രദ്ധിച്ച് സംസാരിക്കുക’ എന്നാണ് പവന്‍ കല്യാണ്‍ പറഞ്ഞത്.

പവന്‍ കല്യാണിന്റെ വിമര്‍ശനം വന്നതിനുപിന്നാലെ കാര്‍ത്തി ക്ഷമാപണവുമായി രംഗത്തെത്തി. താന്‍ ഒന്നും ഉദ്ദേശിക്കാതെ പറഞ്ഞ വാക്കുകള്‍ തെറ്റിദ്ധാരണയുണ്ടാക്കിയതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് കാര്‍ത്തി പറഞ്ഞു. താനും തിരുപ്പതി ഭഗവാന്റെ ഭക്തനാണെന്നും ആചാരങ്ങളെ മുറുകെ പിടിക്കുന്നവനാണെന്നും കാര്‍ത്തി കൂട്ടിച്ചേര്‍ത്തു.

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വിതരണം ചെയ്യുന്ന ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന വാര്‍ത്ത വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഇക്കാര്യം പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്നത്. ഇതിന് പിന്നാലെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. പവന്‍ കല്യാണിന്റെ വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതിന് പിന്നാലെയാണ് കാര്‍ത്തിയുടെ ക്ഷമാപണം.

Content Highlight: Karthi apalogize for his statement about Laddu after Pawan Kalyan’s press meet

We use cookies to give you the best possible experience. Learn more