| Monday, 28th September 2020, 1:29 pm

ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയില്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ച് 108 കര്‍ഷക സംഘടനകള്‍; പ്രക്ഷോഭത്തോട് മുഖം തിരിച്ച് യെദിയൂരപ്പ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയില്‍ കാര്‍ഷിക നിയമത്തിനെതിരെ വ്യാപക പ്രതിഷേധം. സംസ്ഥാനത്ത് കാര്‍ഷിക സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപക ബന്ദിന് ആഹ്വാനം ചെയ്തു. 108 സംഘടനകളുടെ നേതൃത്തിലാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ബന്ദ് നടത്തുന്നത്.

ബെംഗളൂരുവിലെ ഉള്‍പ്രേദശങ്ങളില്‍ കന്നട അനുകൂല പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരങ്ങള്‍ നടക്കുന്നുണ്ട്. കാര്‍ഷിക ബില്ലിന് പുറമെ ഭൂപരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെയും അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി ബില്ലിനെതിരെയും പ്രതിഷേധ സമരം നടക്കുന്നുണ്ട്.

ബന്ദിന്റെ ഭാഗമായി കലബുര്‍ഗിയില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഹസ്സനിലെ ഹേമാവതി പ്രതിമയ്ക്ക് മുന്നിലും കിസാന്‍ സഭയടക്കമുള്ള കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടക്കുന്നുണ്ട്. ഹൂബ്ലിയില്‍ സമരക്കാര്‍ ബസ് ഉപരോധിച്ച് കൊണ്ടും പ്രതിഷേധിക്കുകയാണ്.

ശിവമോഗയില്‍ ജെ.ഡി.എസിന്റെ നേതൃത്വത്തില്‍ ബൈക്ക് റാലി നടത്തിയെങ്കിലും പൊലീസ് തടഞ്ഞു.

എന്നാല്‍ കര്‍ണാടക സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അനുകൂലമാണെന്നും യാതൊരു തരത്തിലുമുള്ള പ്രക്ഷോഭത്തിന്റെയും ആവശ്യമില്ലെന്നും മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ പറഞ്ഞു. ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു.

തമിഴ്‌നാട്ടില്‍ ഡി.എം.കെയ്ക്ക് കീഴിലും ശക്തമായ പ്രതിഷേധ സമരമാണ് നടക്കുന്നത്. കാഞ്ചീപുരത്ത് കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി എം. കെ സ്റ്റാലിനും പ്രതിഷേധിച്ചു.

കാര്‍ഷിക നിയത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും പ്രതിഷേധ സമരങ്ങളുടെ ഭാഗമായി സംസാരിക്കവെ സ്റ്റാലിന്‍ പറഞ്ഞു.

പഞ്ചാബിലും ശക്തമായ രീതിയിലാണ് കര്‍ഷക സമരം നടക്കുന്നത്. നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും പറഞ്ഞു.

വ്യാപകമായി പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാര്‍ഷിക ബില്ലുകളില്‍ ഒപ്പുവെച്ചിരുന്നു. പ്രതിപക്ഷം ശക്തമായി എതിര്‍ത്തിട്ടും കഴിഞ്ഞ ആഴ്ച രണ്ട് കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കിയിരുന്നു. ബില്ലുകളില്‍ ഒപ്പുവെക്കരുതെന്നും പാര്‍ലമെന്റില്‍ പുനഃപരിശോധനയ്ക്ക് തിരിച്ചയക്കണമെന്നും പ്രതിപക്ഷം അഭ്യര്‍ത്ഥിച്ചിരുന്നു.

കേന്ദ്രസര്‍ക്കാരിന്റേത് കര്‍ഷക വിരുദ്ധ ബില്ലുകളാണെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ കര്‍ഷകര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭാരത ബന്ദ് നടത്തിയിരുന്നു.അതേസമയം, കാര്‍ഷിക ബില്ലുകള്‍ പാസാക്കിയത് പാര്‍ലമെന്റ് ചട്ടങ്ങള്‍ പാലിച്ചാണെന്ന കേന്ദ്രസര്‍ക്കാറിന്റെ വാദം പൊളിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു.

ബില്ലിന്മേല്‍ വോട്ടെടുപ്പ് നടത്തുന്നതിനായി മനഃപൂര്‍വം സമയം നീട്ടിനല്‍കുകയായിരുന്നെന്ന പ്രതിപക്ഷ ആരോപണത്തെ സാധൂകരിക്കുന്നതാണ് രാജ്യസഭയില്‍ നിന്നുള്ള ദൃശ്യങ്ങളെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Karnataka protest against centre and state governments over farmers act

We use cookies to give you the best possible experience. Learn more