രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ വെച്ച് തല്ലണമെന്ന പരാമര്‍ശം; ബി.ജ.പി എം.എല്‍.എക്കെതിരായ പൊലീസ് നടപടി റദ്ദാക്കി കര്‍ണാടക ഹൈക്കോടതി
national news
രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ വെച്ച് തല്ലണമെന്ന പരാമര്‍ശം; ബി.ജ.പി എം.എല്‍.എക്കെതിരായ പൊലീസ് നടപടി റദ്ദാക്കി കര്‍ണാടക ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th July 2024, 7:53 pm

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പ്രകോപനപരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ ബി.ജെ.പി എം.എല്‍.എ വൈ. ഭരത് ഷെട്ടിക്കെതിരായ നടപടികള്‍ കര്‍ണാടക ഹൈക്കോടതി വെള്ളിയാഴ്ച സ്‌റ്റേ ചെയ്തു.

ജസ്റ്റിസ് കൃഷ്ണ. എസ്. ദീക്ഷിത് കേസ് നാലാഴ്ചയ്ക്ക് ശേഷം വാദം കേള്‍ക്കുന്നതിലേക്ക് മാറ്റി. അതുവരെ എല്ലാ നടപടികളും സ്‌റ്റേ ചെയ്തുകൊണ്ട് കോടതി ഉത്തരവിട്ടു.

ജൂലൈ ഒന്‍പതിന് മംഗളൂരുവില്‍ നിന്നുള്ള നിയമസഭാംഗമായ വൈ. ഭരത് ഷെട്ടിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പാര്‍ലമെന്റില്‍ ഹിന്ദു ദൈവമായ ശിവന്റെ ഫോട്ടോ പ്രദര്‍ശിപ്പിച്ചതിനും ഹിന്ദുക്കളെ അക്രമികളായി മുദ്രകുത്തിയെന്നും ആരോപിച്ച് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ വെച്ച് തന്നെ തല്ലണമായിരുന്നു ബി.ജെ.പി നേതാവ് പറഞ്ഞത്.

ബി.ജെ.പി നേതാക്കള്‍ ഹിന്ദുക്കളാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അക്രമവും വിദ്വേഷവും മാത്രമാണ് സംസാരിക്കുന്നതെന്നാണ് ജൂലൈ ഒന്നിന് ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് കൂടെയായ രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. പ്രസംഗത്തിനിടെ ശിവന്റെയും യേശുക്രിസ്തുവിന്റെയും ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് എല്ലാ മതങ്ങളും നിര്‍ഭയത്വത്തെക്കുറിച്ചും അഹിംസയെക്കുറിച്ചുമാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

മംഗളൂരു സിറ്റി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അനില്‍ കുമാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഷെട്ടിക്കെതിരെ തെറ്റായ പ്രസ്താവനകള്‍ നടത്തിയതിനും ഭീഷണിപ്പെടുത്തിയതിനും ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുത്തു.

ജൂലൈ 11 ന്, ഷെട്ടിക്ക് ബെംഗളൂരുവിലെ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെ തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷെട്ടി കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Content Highlight: Karnataka HC stays proceedings against BJP MLA for alleged derogatory remarks against Rahul Gandhi