| Friday, 2nd September 2022, 3:10 pm

പണ്ട് ഐ.ടി ഹബ്ബ്, ഇന്ന് പ്രകൃതി ചികിത്സയുടെ പ്രധാന കേന്ദ്രം; കര്‍ണാടകയും യു.പിയും തമ്മിലുള്ളത് അടുത്ത ബന്ധമെന്ന് യോഗി ആദിത്യനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയും ഉത്തര്‍പ്രദേശും തമ്മില്‍ ശക്തമായ ബന്ധം നിലനില്‍ക്കുന്നുണ്ടെന്ന പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വ്യാഴാഴ്ച യോഗി ആദിത്യനാഥ് നടത്തിയ ബെംഗളൂരു സന്ദര്‍ശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

നഗരത്തില്‍ പുതുതായി ആരംഭിക്കുന്ന വെല്‍നെസ് ആന്‍ഡ് നാച്ചുറോപ്പതി റിട്രീറ്റ് സെന്ററായ എസ്.ഡി.എം ക്ഷേമവനയുടെ ഉദ്ഘാടനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാജ്യത്തുതന്നെ ആയുര്‍വേദവും പ്രകൃതിദത്ത ചികിത്സകളും കാര്യക്ഷമമായി നടക്കുന്ന സംസ്ഥാനമാണ് കര്‍ണാടക. ജനങ്ങള്‍ ആരോഗ്യപരമായിരിക്കുന്നത് ആരോഗ്യമുള്ള ഒരു രാജ്യത്തിന് വഴിയൊരുക്കുമെന്നും യോഗി പറഞ്ഞു.

‘പ്രകൃതിദത്ത ചികിത്സകളും പാരമ്പര്യവും ഏറ്റവുമധികം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സംസ്ഥാനമാണ് കര്‍ണാടക. പണ്ട് ഐ.ടി ഹബ്ബായി അറിയപ്പെട്ടിരുന്ന കര്‍ണാടക ഇന്ന് പ്രകൃതി ചികിത്സകളിലും ആയുര്‍വേദ മരുന്ന് ഉത്പാദനത്തിലും മുന്‍പിലാണ്. യോഗയിലൂടെയും മറ്റ് ആരോഗ്യപരമായ പ്രവര്‍ത്തനങ്ങളിലൂടെയും ജനങ്ങള്‍ വീണ്ടും ഒത്തുചേരുകയാണ്, യോഗി പറഞ്ഞു.

അതേസമയം മുഖ്യാതിഥിയായി യോഗി എത്തിയതില്‍ ബൊമ്മൈയും സന്തോഷമറിയിച്ചു.

രാജ്യത്തെ തന്നെ സംസ്ഥാനങ്ങളില്‍ വെച്ച് ഏറ്റവും സുരക്ഷിതമായ ഒരു സംസ്ഥാനത്തെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ബവസരാജ് ബൊമ്മൈ,’ യോഗി പറഞ്ഞു.

അതേസമയം അടുത്തിടെ കര്‍ണാടകയില്‍ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് വര്‍ഗീയ കലാപങ്ങള്‍ നടന്നിരുന്നു. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന സിദ്ധരാമയ്യക്ക് നേരെ ആക്രമണം നടന്നിരുന്നു. സവര്‍ക്കറിന്റെ ചിത്രം മുസ്‌ലിം പ്രദേശത്ത് സ്ഥാപിച്ചതിന് പിന്നില്‍ ബി.ജെ.പി കൃത്യമായ ഉദ്ദേശങ്ങളുണ്ടെന്നും അത് നല്ലതിനല്ലെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയായിരുന്നു കര്‍ണാടകയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടത്തിയത്. ഇതിനിടെയാണ് കര്‍ണാടകയും ഉത്തര്‍പ്രദേശും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന യോഗി ആദിത്യനാഥിന്റെ വാദം.

Content Highlight: Karnataka and Uttar Pradesh shares strong ties says Uttarpradesh chiefminister yogi adithyanath, bommai is trying to make a safest state

We use cookies to give you the best possible experience. Learn more