| Wednesday, 9th December 2020, 8:06 am

കേന്ദ്രത്തെ അനുകരിച്ച് കര്‍ണാടകയില്‍ ബി.ജെ.പി; എതിര്‍പ്പുകളെ തള്ളിക്കളഞ്ഞ് കാര്‍ഷിക ഭേദഗതി നിയമം പാസാക്കി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കര്‍ണാടകയില്‍ ഭൂപരിഷ്‌കരണ ഭേദഗതി നിയമം പാസാക്കി ബി.ജെ.പി സര്‍ക്കാര്‍.

ജനതാദള്‍ സെക്കുലറിന്റെ പിന്തുണയോടെ ചൊവ്വാഴ്ചയാണ് കര്‍ണാടക സര്‍ക്കാര്‍ നിയമസഭയില്‍ വിവാദമായ ഭൂപരിഷ്‌കരണ (ഭേദഗതി) നിയമം പാസാക്കിയത്. നേരത്തെ ഭേദഗതികയെ എതിര്‍ത്തിരുന്നെങ്കിലും ജനതാദള്‍ സെക്കുലറിന്റെ 10 വോട്ടുകള്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് നിര്‍ണായകമായി.

കാര്‍ഷിക ഭൂമി വാങ്ങുന്നതിനുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്യുന്നതാണ് ഭൂപരിഷ്‌കരണ നിയമം. വ്യവസായികള്‍ക്ക് (അല്ലെങ്കില്‍ മറ്റേതെങ്കിലും വ്യക്തികള്‍ക്ക്) കാര്‍ഷിക ഭൂമി കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങുന്നതിന് ഭേദഗതി വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നുവരുന്നത്.

ഗ്രാമീണ സമ്പദ് വ്യവസ്ഥയെ നശിപ്പിക്കുന്നതാണ് നിയമമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേരത്തെ തന്നെ രംഗത്തുവന്നിരുന്നു.

21 വോട്ടുകള്‍ക്കെതിരെ 37 വോട്ടുകള്‍ക്കായിരുന്നു നിയമസഭയില്‍ ബില്‍ പാസായത്. കോണ്‍ഗ്രസിലെ ഒമ്പത് അംഗങ്ങള്‍ ഹാജരായിരുന്നില്ല.

സെപ്റ്റംബറിലാണ് കര്‍ണാടക നിയമസഭ ഈ നിയമം പാസാക്കുന്നത്.

കര്‍ഷകരെ അടിമകളായി നിര്‍ത്താനാണ് ബി.ജെ.പിയുടെ ആഗ്രഹിക്കുന്നതെന്നും അതിനാല്‍ തങ്ങള്‍ പല്ലും നഖവും ഉപയോഗിച്ച് ബില്ലിനെ എതിര്‍ക്കുമെന്നായിരുന്നു കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ നിയമസഭയില്‍ നിന്ന് വാക് ഔട്ട് നടത്തി അന്ന് പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Karnataka Amends Land Law, Removes Restrictions On Buying Farm Land

We use cookies to give you the best possible experience. Learn more