നിങ്ങള്‍ വളച്ചൊടിക്കുന്നതല്ല ചരിത്രം, ഞങ്ങളുടെ കമ്മിറ്റിയും ഇത് പരിശോധിക്കും; ടിപ്പുവിന്റെ പാഠഭാഗം ഒഴിവാക്കിയതിനെതിരെ കോണ്‍ഗ്രസ്
national news
നിങ്ങള്‍ വളച്ചൊടിക്കുന്നതല്ല ചരിത്രം, ഞങ്ങളുടെ കമ്മിറ്റിയും ഇത് പരിശോധിക്കും; ടിപ്പുവിന്റെ പാഠഭാഗം ഒഴിവാക്കിയതിനെതിരെ കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th July 2020, 9:25 pm

ബംഗളൂരു: കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താന്റെ പാഠഭാഗങ്ങളടക്കമുള്ളവ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ കോണ്‍ഗ്രസ്. കുട്ടികളുടെ വിദ്യാഭ്യസത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്താനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ പറഞ്ഞു.

‘ലോകം മുഴുവന്‍ ഇന്ത്യന്‍ ഭരണഘടനയേയും ചരിത്രത്തേയും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇത് ഇല്ലാതാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നു. ഞങ്ങളുടെ കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. ഞങ്ങളുടെ ടീമും ഇത് പഠിക്കും, ഇത് സംഭവിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല’, ശിവകുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സിദ്ധരാമയ്യ സര്‍ക്കാര്‍ 2015 ല്‍ കര്‍ണാടകയില്‍ ടിപ്പു ജയന്തി ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. ഇതിനെതിരെ സംഘ്പരിവാര്‍ രംഗത്തെത്തിയിരുന്നു.

യെദ്യൂരപ്പ അധികാരമേറ്റതിന് പിന്നാലെ ഇത് റദ്ദാക്കിയിരുന്നു. ഡി.കെ ശിവകുമാര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ടിപ്പു ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കുകയും ടിപ്പുവിനെ പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നു.

ബി.ജെ.പി വിചാരിച്ചാല്‍ ചരിത്രത്തെ വളച്ചൊടിക്കാനാകില്ലെന്ന് ശിവകുമാര്‍ പറഞ്ഞു.

‘ ടിപ്പു ജയന്തി അവര്‍ ആഘോഷിക്കുകയോ ആഘോഷിക്കാതിരിക്കുകയോ ചെയ്യട്ടെ. അതല്ല് വിഷയം. പക്ഷെ ചരിത്രം ചരിത്രമാണ്. ഇതിനോട് അംഗീകരിക്കാനാവില്ല’, ഡി.കെ ശിവകുമാര്‍ പറഞ്ഞു.

ജോയിന്റ് കമ്മിറ്റി സെഷനില്‍ പങ്കെടുത്ത് ഇന്ത്യയുടെ പ്രസിഡന്റ് തന്നെ ടിപ്പുവിനെ സ്തുതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന ലോകമൊന്നാകെ അംഗീകരിച്ചിട്ടുള്ള ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കര്‍ണാടകയിലെ പാഠപുസ്തകങ്ങളില്‍ നിന്ന് മൈസൂരു ഭരണാധികാരികളായിരുന്ന ഹൈദരാലിയെയും ടിപ്പു സുല്‍ത്താനെയും കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കിയിരുന്നു. മുഹമ്മദ് നബി, യേശു ക്രിസ്തു എന്നിവരെകുറിച്ച് വിശദീകരിക്കുന്ന പാഠഭാഗങ്ങളും ഭരണഘടനയെക്കുറിച്ചുള്ള ഭാഗങ്ങളും പുതിയ സംസ്ഥാന ബോര്‍ഡ് സിലബസില്‍നിന്നും നീക്കം ചെയ്തിട്ടുണ്ട്.

കൊവിഡിനെ തുടര്‍ന്ന് സെപ്റ്റംബര്‍ ഒന്നിന് അധ്യയനം ആരംഭിച്ച് 120 പഠന ദിവസങ്ങള്‍ ലഭിക്കുന്ന രീതിയില്‍ സിലബസിലെ 30 ശതമാനം പാഠഭാഗങ്ങള്‍ വെട്ടിക്കുറക്കുകയാണ് ചെയ്തതെന്നും 2020-21വര്‍ഷത്തേക്ക് മാത്രമാണിതെന്നുമാണ് കര്‍ണാടക പബ്ലിക് ഇന്‍സ്ട്രക്ഷന്‍ വകുപ്പ് വിശദീകരിക്കുന്നത്.

ഒന്ന് മുതല്‍ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളിലേക്കുള്ള പുതുക്കിയ സിലബസ് തിങ്കളാഴ്ചയാണ് കര്‍ണാടക ടെക്‌സ് ബുക്ക് സൊസൈറ്റിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.

അതേസമയം കൊവിഡ് മറയാക്കി ബി.ജെ.പി സര്‍ക്കാര്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ടിപ്പു സുല്‍ത്താനെക്കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കാന്‍ നേരത്തേയും ബി.ജെ.പി സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു.

ഏഴാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രത്തിലെ അഞ്ചാം അധ്യായത്തിലെയും പത്താം ക്ലാസിലെ അഞ്ചാം അധ്യായത്തിലെയും മൈസൂരുവിന്റെ ചരിത്രത്തെക്കുറിച്ചും ഹൈദരാലിയെക്കുറിച്ചും ടിപ്പു സുല്‍ത്താനെക്കുറിച്ചും വിശദീകരിക്കുന്ന ഭാഗങ്ങളാണ് ഒഴിവാക്കിയത്. ഈ പാഠഭാഗത്തിന് പ്രത്യേക ക്ലാസ് ആവശ്യമില്ലെന്നും അസൈന്‍മന്റെ് നല്‍കുമെന്നുമാണ് വിശദീകരണം.

ഏഴാം ക്ലാസിലെ ഭരണഘടനയെക്കുറിച്ചുള്ള ഭാഗം, ആറാം ക്ലാസിലെ യേശു ക്രിസ്തുവിനെയും മുഹമ്മദ് നബിയെയും കുറിച്ചുള്ള ഭാഗം എന്നിവയും ഒഴിവാക്കിയിട്ടുണ്ട്. ഇവരെക്കുറിച്ച് ഒമ്പതാം ക്ലാസില്‍ വീണ്ടും പഠിക്കാനുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ഒഴിവാക്കിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ