| Thursday, 19th October 2023, 6:09 pm

അനധികൃത സ്വത്ത് സമ്പാദന കേസ്; ഡി.കെ. ശിവകുമാറിനെതിരായ കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച് കര്‍ണാടക ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: തനിക്കെതിരെയുള്ള സി.ബി.ഐയുടെ അനധികൃത സ്വത്ത് സമ്പാദന കേസ് റദ്ദാക്കണമെന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ഹരജി കര്‍ണാടക ഹൈക്കോടതി തള്ളി. ഏജന്‍സിയുടെ അന്വേഷണം പൂര്‍ത്തിയായ ശേഷം കോടതിയെ സമീപിക്കാന്‍ ജസ്റ്റിസ് നടരാജന്‍ നിര്‍ദേശിച്ചു.

74.93 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് കേന്ദ്ര ഏജന്‍സി ശിവകുമാറിനെതിരെ കേസെടുത്തിരുന്നു. 2013 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ശിവകുമാറിന്റെ ആസ്തി ഗണ്യമായി വര്‍ധിച്ചതായും അവര്‍ ആരോപിച്ചു. ശിവകുമാറുമായി ബന്ധപ്പെട്ട 14 സ്ഥാപനങ്ങളില്‍ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.

വളരെ വൈകിയാണ് ശിവകുമാര്‍ കേസ് റദ്ദാക്കാന്‍ ആവശ്യപ്പെട്ടതെന്നും കേസ് ഭൂരിഭാഗവും പൂര്‍ത്തിയായതായും ജസ്റ്റിസ് നടരാജന്‍ പറഞ്ഞതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു.

അന്വേഷണം പൂര്‍ത്തിയാക്കി സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ജസ്റ്റിസ് നടരാജന്‍ ശിവകുമാറിനോട് നിര്‍ദ്ദേശിച്ചു. സി.ബി.ഐയോട് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.

2014 ല്‍ അന്നത്തെ ബി.ജെ.പി സര്‍ക്കാറാണ് ശിവകുമാറിനെതിരെ അന്വേഷണം നടത്താന്‍ ഏജന്‍സിയെ അനുവദിച്ചത്. നികുതി വെട്ടിപ്പ് നടത്തിയെന്നും കോടികളുടെ ഹവാല ഇടപാടുകളില്‍ ഏര്‍പ്പെട്ടെന്നുമുള്ള ഇ.ഡിയുടെ കണ്ടെത്തലിന് പിന്നാലെയായിരുന്നു ഇത്.

സി.ബി.ഐ അന്വേഷണത്തിനുള്ള സര്‍ക്കാര്‍ അനുമതിക്കെതിരെയുള്ള ശിവകുമാറിന്റെ ഹരജി ഏപ്രിലില്‍ ഹൈക്കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്ത് ഡിവിഷന്‍ ബെഞ്ച് അന്വേഷണം ഇടക്കാല സ്റ്റേ ചെയ്തിരുന്നു.

ഇതിനെതിരെ സി.ബി.ഐ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഇടപെടാന്‍ കോടതി വിസമ്മതിച്ചു. തിങ്കളാഴ്ച ഏജന്‍സി വീണ്ടും കോടതിയെ
സമീപിച്ചപ്പോള്‍ കേസില്‍ ശിവകുമാറിന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് കോടതി പറഞ്ഞു.
നവംബര്‍ ഏഴിന് ഹാജരാകാന്‍ കോടതി ശിവകുമാറിന് നോട്ടീസയച്ചു.

content highlight: Karnadaka HC refuces to quash CBI’s disproportionate assets case against D.K Shivakumar

Latest Stories

We use cookies to give you the best possible experience. Learn more