| Saturday, 16th October 2021, 11:02 am

ഐ.എന്‍.എല്ലിലേക്കില്ല, സി.പി.ഐ.എമ്മിന്റെ ഭാഗമായി തുടരും; വാര്‍ത്തകള്‍ തള്ളി കാരാട്ട് റസാഖ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കാട്: ഐ.എന്‍.എല്ലില്‍ ചേരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കാരാട്ട് റസാഖ്. ഇടത് സഹയാത്രികനായി തുടരാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കൊടുവള്ളിയിലെ തോല്‍വിയില്‍ ഗൂഢാലോചനകള്‍ നടന്നുവെന്നും ഇക്കാര്യം സി.പി.ഐ.എമ്മിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നും കാണിച്ച് റസാഖ് ഐ.എന്‍എല്ലിനൊപ്പം ചേരുമെന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ താന്‍ ഐ.എന്‍.എല്ലില്‍ ചേരാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സി.പി.ഐ.എമ്മിന്റെ ഭാഗമായി തുടരാനാണ് ആഗ്രഹിക്കുന്നതെന്നും കാരാട്ട് റസാഖ് വ്യക്തമാക്കി.

ഇടതു പക്ഷത്ത് നിന്ന തനിക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും തന്നെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍, സി.പി.ഐ.എമ്മിന്റെ അനുമതിയില്ലാതെ ഒരു പാര്‍ട്ടിയിലേക്കും കടന്നു ചെല്ലാനാവില്ലെന്ന് അവരെ അറിയിച്ചതായും റസാഖ് പറഞ്ഞിരുന്നു.

സി.പി.ഐ.എം സ്വതന്ത്രനായാണ് 2016ല്‍ കാരാട്ട് റസാഖ് കൊടുവള്ളിയില്‍ നിന്നും ജയിച്ചു കയറിയത്.

മുസ്‌ലിം ലീഗ് നേതാവായിരുന്ന കാരാട്ട് റസാഖ് 2016ലാണ് ഇടതുപക്ഷത്തിനൊപ്പം ചേരുന്നത്. 15ാം നിയമസഭയിലേക്കുള്ള തെരഞ്ഞടുപ്പിലും കൊടുവള്ളിയില്‍ നിന്ന് ഇടതുസ്വതന്ത്രനായി മത്സരിച്ചെങ്കിലും മുസ്‌ലിം ലീഗിലെ എം.കെ. മുനീറിനോട് പരാജയപ്പെടുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Karat Razak denies INL entry
 

We use cookies to give you the best possible experience. Learn more