'മതപണ്ഡിതര്‍ ആരുമായി വേദി പങ്കിടുമെന്ന് മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ നോക്കേണ്ട'; ലീഗിന് മുന്നറിയിപ്പുമായി കാന്തപുരം
Kerala News
'മതപണ്ഡിതര്‍ ആരുമായി വേദി പങ്കിടുമെന്ന് മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ നോക്കേണ്ട'; ലീഗിന് മുന്നറിയിപ്പുമായി കാന്തപുരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th January 2021, 6:38 pm

കണ്ണൂര്‍: മതപണ്ഡിതര്‍ ഇടത് സംഘടനാ നേതാക്കളുമായി വേദി പങ്കിടുന്ന കാര്യത്തില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടേണ്ടതില്ലെന്ന് കാന്തപുരം എ. പി അബൂബക്കര്‍ മുസ്‌ലിയാര്‍. മുസ്‌ലിം ലീഗിനെ ഉന്നം വെച്ചു കൊണ്ടായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം.

മതപണ്ഡിതര്‍ ആരുടെ പരിപാടിയില്‍ പങ്കെടുക്കണമെന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളല്ലെന്നും കാന്തപുരം പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികള്‍ കൊലപാതകം അവസാനിപ്പിക്കണം. കൊലയാളികളെ രാഷ്ട്രീയ പാര്‍ട്ടികള്‍ സംരക്ഷിക്കുന്നത് കൊണ്ടാണ് കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഔഫ് അബ്ദുള്‍റഹ്‌മാന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കവും സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. മോഹനനും വേദി പങ്കിട്ടത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. എസ്.കെ എസ്.എസ്.എഫ് നടത്തുന്ന മുന്നേറ്റ യാത്രയില്‍ മുക്കത്ത് നടന്ന സ്വീകരണ സമ്മേളനത്തിലാണ് കോഴിക്കോട് ജില്ലാ സെക്രട്ടറിയെ പങ്കെടുപ്പിച്ചത്.

കൂടാതെ മുഖ്യമന്ത്രിയുടെ കേരള പര്യടനം മലപ്പുറത്തെത്തിയപ്പോള്‍ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും സമസ്ത നേതാവ് ആലിക്കുട്ടി മുസ്‌ലിയാരെ ലീഗ് ഇടപെട്ട് തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കാന്തപുരം ലീഗിന് മറുപടിയുമായി എത്തിയിരിക്കുന്നത്.

കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നതിനെ പരിഹസിച്ചും കേരള സര്‍ക്കാരിനെ പ്രശംസിച്ചും ഉമര്‍ ഫൈസി മുക്കം നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ സമസ്തയുടെ ഔദ്യോഗിക പ്രതികരണം ജിഫ്രി മുത്തുകോയ തങ്ങളുടെത് മാത്രമാണെന്നായിരുന്നു ലീഗ് പറഞ്ഞത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമിയുമായി സഖ്യമുണ്ടായത് സംബന്ധിച്ചും മുസ്‌ലിം ലീഗും സമസ്തയും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kanthapuram Aboobacker Musliar against Muslim league