| Friday, 10th September 2021, 2:56 pm

ആര്‍.എസ്.എസ് പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയത് അംഗീകരിക്കാനാവില്ല; എസ്.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികരുടെ പുസ്തകം സിലബസില്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ നിലപാട് തള്ളി എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റി.

ആര്‍.എസ്.എസ് പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും എം.എല്‍.എയുമായ സച്ചിന്‍ ദേവ് മാധ്യമങ്ങളോട് പറഞ്ഞു.

സിലബസ് പിന്‍വലിക്കാന്‍ ആവശ്യമായ നടപടിയെടുക്കുമെന്നും കാര്യങ്ങള്‍ കൃത്യമായി വിലയിരുത്തിയ ശേഷമാണ് സംസ്ഥാന കമ്മറ്റി ഈ തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

സിലബസിന് എതിരായ നിലപാട് ആണ് എസ്.എഫ്.ഐക്കുള്ളത്. മറ്റ് ഏതെങ്കിലും തരത്തിലുള്ള പ്രസ്താവനകളെ എസ്.എഫ്.ഐ അംഗീകരിക്കുന്നില്ലെന്നും സച്ചിന്‍ ദേവ് പറഞ്ഞു.

സിലബസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ചെയര്‍മാന്റെ പ്രസ്താവന എന്താണെന്ന് സംഘടന തലത്തില്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ എസ്.എഫ്.ഐ ജില്ലാ ഭാരവാഹിയായ സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാന്‍ സിലബസിനെ അനുകൂലിച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു. സിലബസ് പിന്‍വലിക്കേണ്ട ഒരു ആവശ്യവും ഇല്ലെന്നാണ് യൂണിവേഴ്‌സിറ്റി യൂണിയന്‍ പറഞ്ഞത്. സവര്‍ക്കറേയും ഗോള്‍വാള്‍ക്കറെയും കുറിച്ച് പഠിച്ച ശേഷം അതിനെ വിമര്‍ശനാത്മകമായി കൈകാര്യം ചെയ്യണമെന്നാണ് യൂണിയന്റെ നിലപാടെന്നായിരുന്നു എസ്.എഫ്.ഐ യൂണിയന്‍ അറിയിച്ചത്. വിഷയം ചര്‍ച്ചചെയ്ത് നിലപാട് തീരുമാനിക്കാന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭരിക്കുന്ന എസ്.എഫ്.ഐ ഇന്ന് യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ എസ്.എഫ്.ഐ യൂണിയന്‍ നിലപാട് അറിയിച്ചത്.

സിലബസില്‍ പറയുന്ന ചില രാഷ്ട്രീയ അജണ്ടകളുമായി ബന്ധപ്പെട്ടാണ് ഇത്തരം സമരങ്ങള്‍ ഇവിടെ നടക്കുന്നതെന്നും എന്നാല്‍ സര്‍വകലാശാല വൈസ് ചാന്‍സ്ലര്‍ ഉള്‍പ്പെടെയുള്ളവര്‍ കോഴ്‌സ് സംബന്ധിച്ച കാര്യങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ചിട്ടുണ്ടെന്നും എസ്.എഫ്.ഐ യൂണിയന്‍ ചെയര്‍മാന്‍ പറഞ്ഞിരുന്നു.

അതേസമയം കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസ് മരവിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്രതിഷേധക്കാരുമായുള്ള ചര്‍ച്ചയില്‍ സിലബസ് പരിഷ്‌കരണം തല്‍ക്കാലത്തേക്ക് മരവിപ്പിച്ചതായി വൈസ് ചാന്‍സ്‌ലര്‍ അറിയിച്ചുവെന്ന് യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

കണ്ണൂര്‍ സര്‍വകലാശാലയിലെ എം.എ ഗവേണന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ് കോഴ്‌സിന്റെ സിലബസില്‍ ഹിന്ദുമഹാസഭാ നേതാവായിരുന്ന വി.ഡി. സവര്‍ക്കറിന്റേയും ആര്‍.എസ്.എസ് സൈദ്ധാന്തികനായിരുന്ന ഗോള്‍വാള്‍ക്കറിന്റേയും ദീന്‍ദയാല്‍ ഉപാധ്യായയുടേയും ബല്‍രാജ് മധോക്കിന്റേയും പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് കഴിഞ്ഞ ദിവസം മുതല്‍ വ്യാപക പ്രതിഷേധമുയര്‍ന്നത്.

വിവാദ സിലബസ് പിന്‍വലിക്കില്ലെന്നായിരുന്നു നേരത്തെ യൂണിവേഴ്‌സിറ്റി വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞിരുന്നത്. ഗോള്‍വാള്‍ക്കാര്‍, സവര്‍ക്കര്‍ എന്നിവര്‍ ആരാണെന്നും എന്താണെന്നും പഠിക്കേണ്ടതുണ്ടെന്നും യോജിപ്പില്ലാത്ത പുസ്തകം വായിക്കരുതെന്ന് പറയുന്നത് താലിബാന്‍ രീതിയാണെന്നും അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.

ഇന്നത്തെ ബി.ജെ.പിയെ മനസിലാക്കാന്‍ ഇത്തരം പുസ്തകങ്ങള്‍ വായിക്കണം. പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയുമൊക്കെ പുസ്തകങ്ങള്‍ പഠിക്കുന്നത് പോലെ ഈ പുസ്തകങ്ങളും പരിചയപ്പെടണമെന്നുമാണ് ഡോ. ഗോപിനാഥ് പറഞ്ഞത്.

പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികളുടെ പി.ജി മൂന്നാം സെമസ്റ്ററിലാണ് ഹിന്ദുത്വ നേതാക്കളുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്ന ആരോപണം ഉയരുന്നുണ്ട്.

‘രാഷ്ട്ര ഓര്‍ നേഷന്‍ ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട്’ എന്ന വിഭാഗത്തിലാണ് ടാഗോറിന്റേയും മഹാത്മാ ഗാന്ധിയുടേയും നെഹ്റുവിന്റേയും അംബേദ്കറിന്റേയും പുസ്തകത്തോടൊപ്പം ആര്‍.എസ്.എസ് നേതാക്കളുടേയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗോള്‍വാള്‍ക്കറുടെ വിചാരധാര അടക്കമുള്ളവയാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ പ്രധാന ശത്രുക്കള്‍ മുസ്ലിങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരുമാണെന്ന് പ്രതിപാദിക്കുന്ന പുസ്തകമാണ് വിചാരധാര.

കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ ഗവേണന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ് കോഴ്‌സ് ബ്രണ്ണന്‍ കോളേജില്‍ മാത്രമാണുള്ളത്. ബ്രണ്ണന്‍ കോളേജിലെ ഡിപ്പാര്‍ട്ട്മെന്റ് തലവന്‍മാരാണ് പുസ്തകം ഉണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

സിലബസില്‍ ഉള്‍പ്പെടുത്തിയ പുസ്തകങ്ങള്‍

1. ആരാണ് ഹിന്ദു (Hindutva: Who Is a Hindu?) വി.ഡി. സവര്‍ക്കറുടെ പുസ്തകം

2. ബഞ്ച് ഓഫ് തോട്ട്സ് ( Bunch of Thoughts) എം .എസ്. ഗോള്‍വാള്‍ക്കറുടെ പുസ്തകം

3. വീ ഔര്‍ നാഷന്‍ഹുഡ് ഡിഫൈന്‍ഡ് (We or Our Nationhood Defined) എം.എസ്. ഗോള്‍വാള്‍ക്കറുടെ പുസ്തകം

4. ഇന്ത്യനൈസേഷന്‍; വാട്ട് വൈ ആന്റ് ഹൗ (What Why and How) ബല്‍രാജ് മധോക്

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Kannur University Syllabus controversy, The inclusion of RSS books in the syllabus is unacceptable; SFI

We use cookies to give you the best possible experience. Learn more