| Tuesday, 9th July 2024, 11:05 am

ഭാവന സ്റ്റുഡിയോസിന്റെ സിനിമകളിൽ ഫഹദ് തുടർച്ചയായി ഹീറോയാണ്, പക്ഷെ ഒരിക്കൽ അഭിനയിച്ച നടിക്ക് പിന്നെ അവസരമില്ല: കനി കുസൃതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാൻ ഫിലിം ഫെസ്റ്റിവലിലെ ഗ്രാൻഡ് പ്രീ പുരസ്‌കാരം നേടിയ ഇന്ത്യൻ ചിത്രമായ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് അടക്കം ഒരുപിടി ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള നടിയാണ് കനി കുസൃതി.

മലയാള സിനിമയിലെ മുൻനിര നിർമാതാക്കളായ ഭാവന സ്റ്റുഡിയോസിനെ കുറിച്ച് സംസാരിക്കുകയാണ് കനി കുസൃതി. കുമ്പളങ്ങി നൈറ്റ്സ്, തങ്കം, ജോജി, പാൽത്തു ജാനവർ തുടങ്ങിയ മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിച്ച പ്രൊഡക്ഷൻ ഹൗസാണ് ഭാവന സ്റ്റുഡിയോസ്. സംവിധായകൻ ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവരുടെ ഉടമസ്ഥതയിലാണ് ഭാവന സ്റ്റുഡിയോസ്.

ഭാവന സ്റ്റുഡിയോസിന്റെ സിനിമകളിൽ ഒരു തവണ അഭിനയിച്ച നായികയെ പിന്നെ കാണാൻ കഴിയുന്നില്ലെന്ന് കനി കുസൃതി പറയുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി തുടർച്ചയായി സിനിമകൾ ചെയ്‌തെന്നും എന്നാൽ അപർണ ബാലമുരളി മാത്രമാണ് ഭാവന സ്റ്റുഡിയോസിന്റെ രണ്ട് സിനിമകളിൽ അഭിനയിച്ച നായികയെന്നും കനി പറഞ്ഞു. ലിജോ മോൾ, ഗ്രേസ് ആന്റണി എന്നിവർ നല്ല കഴിവുള്ള അഭിനേതാക്കൾ ആണെന്നും കനി ദി ക്യൂ സ്റ്റുഡിയോസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ഭാവന സ്റ്റുഡിയോസിന്റെ ആളുകൾ എന്നെ വഴക്ക് പറയുമോയെന്ന് അറിയില്ല. പക്ഷെ ഞാൻ ആലോചിച്ചു, അവർ ഫഹദിന്റെ കൂടെ പല തവണ വർക്ക്‌ ചെയ്തു, തുടരെ സിനിമകൾ ചെയ്തു. എന്നാൽ അപർണ മാത്രമാണ് അവരുടെ ഒരു റിപ്പീറ്റഡ് സിനിമയിൽ വന്നിട്ടുള്ള നായിക.

ബാക്കി അവരുടെ നായികമാരോ നടിമാരോയൊന്നും അവരുടെ വേറെയൊരു സിനിമയിലും വന്നിട്ടില്ല. എനിക്ക് തോന്നും അതെന്താണെന്ന്. അവരുടെ പടങ്ങളിൽ നടിമാർ എപ്പോഴും പുതിയ ആളുകളാണ്. പക്ഷെ അപർണ മാത്രമേ റിപ്പീറ്റ് ആയി വന്നിട്ടുള്ളൂവെന്നാണ് എന്റെ ഓർമ. തങ്കം എന്ന സിനിമയിൽ.

ബാക്കി മഹേഷിന്റെ പ്രതികാരത്തിലെ ലിജോ മോൾ ആണെങ്കിലും, ഗ്രേസ് ആണെങ്കിലും വളരെ രസമുള്ള നടിമാരാണ്. ഒരുപാട് റേഞ്ച് അവർക്കുണ്ടെന്ന് എനിക്ക് കാണുമ്പോൾ തോന്നാറുണ്ട്.


അല്ലെങ്കിൽ അവർക്കൊരു അവസരം നൽകിയാൽ ലിജോ മോൾ ആണെങ്കിലും ഗ്രേസ് ആണെങ്കിലും അസാധ്യമായി ചെയ്യുമെന്ന് ഞാൻ വിചാരിക്കുന്നുണ്ട്. ഞാൻ ഒരു സംവിധായികയാണെങ്കിൽ ഒരുപക്ഷേ അവർക്ക് മുൻഗണന നൽകാൻ സാധ്യതയുണ്ട്,’കനി കുസൃതി പറയുന്നു.

Content Highlight: Kani Kusruthi Talk About Films Of Bhavana Studios

We use cookies to give you the best possible experience. Learn more